”ആരെത്തുണകൂട്ടിപ്പോകും? ”
”ഭര്‍ത്താവുണ്ടല്ലോ എനിക്കു തുണവരാനായിട്ട് ”
”അവനുണ്ടോ നിണക്കു തുണവരാന്‍ നേരം! പുതുശ്ശേരിക്കളരിയില്‍ പയറ്റു പഠിപ്പിക്കാന്‍ പോകണ്ടേ കുഞ്ഞിരാമന്. തുടങ്ങുമ്പോഴായിരവും നിറുത്തുമ്പോഴായിരത്തൊന്നും പണം കിട്ടും. എനിക്ക് പത്തും പലതും മക്കളില്ലല്ലോ. പൊന്മകനായിട്ട് ഒന്നല്ലേ ഉള്ളു. നാഗപുരം എന്നു കേട്ടിട്ടുണ്ടോ നീ. നാഗപുരത്തങ്ങാടിവഴി വേണ്ടേ അല്ലിമലര്‍കാവിലേക്കു പോകാന്‍. ജോനകപ്പുളപ്പുള്ള അങ്ങാടിയാണ്. ആ വഴിക്ക് പെണ്ണുങ്ങള്‍ക്ക് ന
ടന്നുകൂടാ. അമ്മപെങ്ങന്മാരില്ലാത്ത കൂട്ടങ്ങളാണ്. പട്ടുടുത്താരാനും ആ വഴിക്ക് പോവുകയാണെങ്കില്‍, ആടകളും ചമയങ്ങളും അഴിച്ചുവാങ്ങും. അവരുടെ കയ്യുപിടിക്കും. അവര്‍ക്കു തോന്നുന്നതെന്തും കാണിക്കും. എല്ലാം തികഞ്ഞ പെണ്ണല്ലേ നീ. നിന്നെ അവര്‍ ബലമായിപ്പിടിച്ച് അവരുടെ മൂപ്പന്റെ മാളികയിലേക്കു കൊണ്ടുപോകും. നിണക്കു തുണയായിട്ടു വരുന്ന എന്റെ മകന്‍ ആ പരിഷകളോട് എതിരിടാന്‍ ചെന്നാലോ, വെട്ടിനുറുക്കില്ലേ അവര്‍!”
”പുത്തൂരം വീട്ടില്‍ പിറന്ന പെണ്ണുങ്ങളാരെങ്കിലും ആണുങ്ങളെ കൊല്ലിച്ചെന്നു കേട്ടിട്ടുണ്ടോ അച്ഛാ?”
”അച്ഛനൊന്നും പറയാനാളല്ല. ചെന്ന് അമ്മയോടു ചോദിക്ക് ”
ആര്‍ച്ച അമ്മയുടെ അറവാതുക്കല്‍ ചെന്നു. അമ്മയെ വിളിച്ചുണര്‍ത്തി.
”എന്താ പെണ്ണേ ഇത്ര നേര്‍ത്തെ?”
”കഞ്ഞി കാലാക്കിയിട്ടുണ്ടമ്മേ. പല്ലുതേപ്പു കഴിച്ച് മുഖം കഴുകിവന്ന് കഞ്ഞികുടിച്ചോളൂ”
”കഞ്ഞികുടിക്കാന്‍ നേരമായിട്ടില്ലല്ലോ? ”
”അല്ലിമലര്‍കാവില്‍ കൂത്തുകാണാന്‍ പോവുകയാണമ്മേ!””
”നീ ആരെ തുണകൂട്ടിപ്പോകും?”
”ഭര്‍ത്താവുണ്ടല്ലോ എനിക്കു തുണവരാന്‍”
”അവന്‍ തുണവരില്ല. പുതുശ്ശേരിക്കളരിയില്‍ പയറ്റു പഠിപ്പിക്കാന്‍ പോകണ്ടേ കുഞ്ഞിരാമന്. പാണനെ തുണകൂട്ടിപ്പൊയ്‌ക്കോ പെണ്ണേ”
ഉണ്ണിയാര്‍ച്ചയുടെ മുഖം വാടി.
”പുത്തൂരം വീട്ടിലെ പെണ്ണുങ്ങളാരും പാണനെ തുണകൂട്ടിപ്പോയിട്ടില്ല. നിങ്ങടെ വഴക്കം നിങ്ങള്‍ പറഞ്ഞു. എന്റെ അമ്മ എവിടെപ്പോകുമ്പോഴും അച്ഛനെ തുണ കൂട്ടിയേ പോയിട്ടുള്ളു”
”അല്ലിമലര്‍കാവിലേക്ക് നാഗപുരത്തങ്ങാടിവഴി വേണ്ടേ പോകാന്‍. ജോനകപ്പരിഷകള്‍ നിന്നെ പിടിച്ചോണ്ടു പോകും. എന്റെ മകനെ അവര്‍ വെട്ടിക്കൊല്ലും”
ഉണ്ണിയാര്‍ച്ച വിട്ടുകൊടുത്തില്ല.
”ഞാന്‍ പുത്തൂരം വീട്ടില്‍ ജനിച്ചവളാണെങ്കില്‍, എന്റച്ഛന്‍ കണ്ണപ്പച്ചേകവരാണെങ്കില്‍, അല്ലിമലര്‍കാവില്‍ കൂത്തുകാണാന്‍ ഞാന്‍ പോകാതെ ഇരിക്കില്ല”
ഉണ്ണിയാര്‍ച്ച വേഗംചെന്ന് കുഞ്ഞിരാമനെ വിളിച്ചുണര്‍ത്തി.
”പല്ലുതേച്ച് മുഖം കഴുകിവന്ന് കഞ്ഞികുടിക്കാന്‍ വന്നിരിക്കിന്‍”
കുഞ്ഞിരാമന്‍ എഴുന്നേറ്റ് പല്ലുതേച്ച് മുഖം കഴുകി വന്നു. അടുക്കളയില്‍ പലകയിട്ട് കഞ്ഞികുടിക്കാനിരുന്നു. കിണ്ണത്തില്‍ കഞ്ഞി വിളമ്പിക്കൊണ്ടുവന്ന് ആര്‍ച്ച കുഞ്ഞിരാമന്റെ മുമ്പില്‍ വെച്ചു. ഭര്‍ത്താവിന്റെ മുമ്പില്‍ ആടിക്കുഴഞ്ഞുകൊണ്ടു നില്‍പ്പായി.
”പുത്തൂരം വീട്ടീന്നു വന്നേപ്പിന്നെ വേലപൂരങ്ങളൊന്നും കണ്ടിട്ടില്ല. അല്ലിമലര്‍കാവില്‍ കൂത്തു തുടങ്ങിയിട്ടുണ്ട്. അയ്യപ്പന്‍കാവില്‍ വിളക്കുമുണ്ട്. എനിക്ക് കൂത്തുകാണണം. അയ്യപ്പന്‍കാവിലെ വിളക്കും കാണണം. നിങ്ങള്‍ എന്റെ കൂടെ തുണയായിട്ടു വരണം”
”കാര്യങ്ങളറിയാതൊന്നും പറയരുതേ പെണ്ണേ. നാഗപുരത്തങ്ങാടി കടന്നിട്ടുവേണ്ടേ അല്ലിമലര്‍കാവില്‍ പോകാന്‍. ജോനകപ്പുളപ്പുള്ള അങ്ങാടിയാണ്. നിന്നെ അവര്‍ പിടിച്ചോണ്ടു പോകും”
പകരമേതും പറയാതെ ആര്‍ച്ച വേഗം ചെന്ന് പടിഞ്ഞാറ്റിമച്ചറ തുറന്നു. തലനിറയെ ചിറ്റെള്ളിന്റെണ്ണ തേച്ചു. ഇഞ്ചയും പുളിഞ്ചിക്കയും താളിയുമെടുത്ത് കുളിപ്പാനായി ആറ്റിന്‍കടവിലേക്കു പോയി. കുളികഴിഞ്ഞുവന്ന് അഞ്ജനംകൊണ്ടു കണ്ണെഴുതി. ചന്ദനംകൊണ്ടു കുറിവരച്ചു. പച്ചോലപ്പട്ടു ചുളിതീര്‍ത്ത് പൂക്കുലഞൊറിവെച്ചുടുത്തു. മെയ്യാഭരണപ്പെട്ടി തുറന്നുവെച്ച് ചമയങ്ങളെല്ലാമണിഞ്ഞു. ഉറുമിയെടുത്ത് അരയില്‍ പൂട്ടി.
അച്ഛനോടും അമ്മയോടും യാത്രപറഞ്ഞു. മറുവാക്കു കേള്‍ക്കാന്‍ നില്‍ക്കാതെ പടകാളി മുറ്റത്തിറങ്ങി.
(തുടരും)