സിനിമ ഒരു കലാരൂപമാണ് (art). അതേസമയം വിനോദോപാധിയും (entertainment) പ്രേക്ഷകനെ ആദ്യവസാനം മടുപ്പ് കൂടാതെ പിടിച്ചിരുത്തുന്നതായാല്‍ ഒരു സിനിമ വിജയിച്ചു എന്നു പറയാം. കഥ, അവതരണം, നടീനടന്മാരുടെ പ്രകടനം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഒരു സിനിമയുടെ വിജയത്തിന് പിന്നിലെ ഘടകങ്ങളാണ്. സിനിമയ്ക്ക് ആവശ്യമായ ഇതിവൃത്തം പ്രത്യേകം ഉണ്ടാക്കുകയോ ഏതെങ്കിലും എഴുതപ്പെട്ട കൃതി സ്വീകരിക്കുകയോ ചെയ്യാം. ചരിത്രം, പുരാണം എന്നിവയില്‍ നിന്ന് കണ്ടെത്തുകയോ ഏതെങ്കിലും സംഭവത്തെ കഥയാക്കി മാറ്റുകയോ ചെയ്യുന്ന പതിവും ഉണ്ട്. ആനുകാലിക സംഭവങ്ങളെയും ചരിത്രസംഭവങ്ങളെയും ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടുന്നു. റിലീസാവുന്നതിന് മുമ്പു തന്നെ അത്തരം ചിത്രങ്ങള്‍ ചര്‍ച്ചാവിഷയമാകാറുള്ളത് നമ്മുടെ അനുഭവമാണ്. ജനങ്ങള്‍ വായിച്ചറിഞ്ഞതോ കേട്ടറിഞ്ഞതോ ആയ കാര്യങ്ങളാണ് ആനുകാലികസംഭവങ്ങളും ചരിത്രസംഭവങ്ങളുമെന്നതാണ് ഇതിന് കാരണം.
നൂറ് വര്‍ഷം മുമ്പ് കേരളത്തില്‍ നടന്ന ഒരു സംഭവം ഇന്ന് സിനിമയാക്കാന്‍ പുറപ്പെടുമ്പോള്‍ ഉയര്‍ന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്രയും ആമുഖമായി പറഞ്ഞത്. 1921ല്‍ നടന്ന മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികമെത്തുമ്പോള്‍ മലയാളത്തിലെ പ്രമുഖരായ ചലച്ചിത്രപ്രവര്‍ത്തകര്‍ ആ വിഷയം സിനിമയാക്കാന്‍ ഒരുങ്ങുന്നു. ഒന്നല്ല, ആറ് സിനിമകള്‍ ഇറങ്ങിയേക്കുമെന്നാണ് അറിയുന്നത്. ചരിത്രസംഭവങ്ങള്‍ മുമ്പും നിരവധി സിനിമകള്‍ക്ക് പ്രമേയമായിട്ടുണ്ട്. ചിലതൊക്കെ വിവാദമായിട്ടുമുണ്ട്. ചരിത്രത്തെ നോവല്‍, നാടകം, കാവ്യം തുടങ്ങിയ സാഹിത്യരൂപങ്ങളിലൂടെ പുനരാവിഷ്‌കരിക്കുന്ന രീതിയും പണ്ടു മുതലേ ഉള്ളതാണ്. എന്നാല്‍ എങ്ങനെയൊക്കെ ആവിഷ്‌കരിച്ചാലും ചരിത്രം ചരിത്രമാണ്. അതിനെ ഭാവാത്മകമായും സൗന്ദര്യാത്മകമായും അവതരിപ്പിക്കാം. സര്‍ഗാത്മകതയുടെ ആണിക്കല്ലായ ഭാവനയുടെ പിന്‍ബലം ഇല്ലാതെ അത് ഒരു നല്ല സൃഷ്ടിയാകുകയുമില്ല. എന്നാല്‍ സിനിമയുടെ പഞ്ചിനു വേണ്ടി ചരിത്രത്തെ തലകീഴാക്കി അവതരിപ്പിക്കാനാവുമോ? അങ്ങനെ ചെയ്താല്‍ അത് സമൂഹത്തോട് ചെയ്യുന്ന കൊടിയ പാതകമാകും. തലമുറകളോട് ചെയ്യുന്ന അപരാധമാകും.
ബയോപിക് എന്നു വിളിക്കുന്ന ജീവചരിത്രസിനിമകള്‍ സിനിമയുടെ ചരിത്രത്തില്‍ തുടക്കം മുതലുള്ളതാണ്. ചരിത്രത്തില്‍ എന്തെങ്കിലും അടയാളപ്പെടുത്തലുകള്‍ നടത്തിയ ഒരു വ്യക്തിയുടെ ജീവിതം ഒരു ചലച്ചിത്രകാരന്‍ സിനിമയ്ക്ക് പ്രമേയമാക്കുമ്പോള്‍ അയാള്‍ക്ക് ആ വ്യക്തിയുടെ ജീവിതത്തിലെ ഏത് വശവും കേന്ദ്രീകരിച്ചു കൊണ്ടുള്ള അവതരണരീതി സ്വീകരിക്കാം. ബയോപികുകള്‍ ജീവചരിത്ര വിവരണമെന്നതിലുപരി സിനിമയുടെ സൗന്ദര്യശാസ്ത്രതലത്തില്‍ ആ വ്യക്തിയെ പുനരാവിഷ്‌കരിക്കുന്നതാണ് എന്ന് തെളിയിക്കുന്ന നിരവധി സിനിമകള്‍ വിദേശങ്ങളിലുണ്ടായിട്ടുണ്ട്. എന്നാല്‍ അത്തരം സംവിധായകരെല്ലാം സിനിമയ്ക്ക് പ്രമേയമാകുന്ന വ്യക്തിയുടെ ജീവിതത്തെ സത്യസന്ധമായി മാത്രം നോക്കിക്കണ്ടവരാണ്. ഒരു വ്യക്തി എന്തായിരുന്നുവോ അതല്ലാതാക്കുന്ന തരത്തിലുള്ള മാറ്റിമറിക്കലുകള്‍ നടത്തിയാല്‍ അത് ആ വ്യക്തിയോടും പ്രേക്ഷകരോടും ചെയ്യുന്ന കൊടുംചതിയായിരിക്കും.
മാപ്പിള ലഹള ഇതാദ്യമായല്ല സിനിമയ്ക്ക് വിഷയമാകുന്നത്. എന്നാല്‍ ഇപ്പോള്‍, ആഷിക് അബുവും കൂട്ടരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ ചരിത്രസത്യങ്ങളെ അട്ടിമറിച്ചു കൊണ്ടാണ് എന്നതാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും മുമ്പുതന്നെ വിവാദം ഉയര്‍ന്നുവരാന്‍ കാരണം. വാരിയംകുന്നന്‍ എന്നു പേരിട്ടിരിക്കുന്ന ആ ചിത്രം മാപ്പിള ലഹളയുടെ നായകനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കുന്നു. വാരിയംകുന്നന്‍ യഥാര്‍ത്ഥത്തില്‍ മാപ്പിളലഹളയുടെ നായകന്‍ തന്നെയാണ്. ഒരു നൂറ്റാണ്ടിന് മുമ്പ് നടന്ന ആ കലാപത്തിന് സാക്ഷ്യം വഹിക്കുകയും അത് ചരിത്രമായി രേഖപ്പെടുത്തുകയും ചെയ്ത കെ. മാധവന്‍ നായര്‍ തന്റെ മലബാര്‍ കലാപം എന്ന ഗ്രന്ഥത്തില്‍ വാരിയംകുന്നനെ വിശേഷിപ്പിക്കുന്നത് ‘കലാപനാടകത്തിലെ വന്‍വേഷക്കാരന്‍’ എന്നാണ്. വംശഹത്യക്കും കൊള്ളയ്ക്കും നേതൃത്വം നല്‍കിയ ഒരാളെ നായകനാക്കുമ്പോള്‍ നിലവിലുള്ള നായകസങ്കല്‍പം മാറുന്നു. ഇത്തരത്തില്‍ നായകസങ്കല്‍പം തിരുത്തപ്പെട്ട സിനിമകളും സാഹിത്യരചനകളും മുമ്പും ഉണ്ടായിട്ടുണ്ട്. പ്രതിനായകനെ നായകസ്ഥാനത്ത് അവരോധിച്ച് വിപ്ലവം സൃഷ്ടിച്ച അത്തരം സൃഷ്ടികളെല്ലാം കല്‍പിതകഥകളായിരുന്നു. സംഭവകഥകളിലോ ചരിത്രത്തിലോ ഉള്ള പ്രതിനായകന്മാരെ നായകസ്ഥാനത്തിരുത്തിയാല്‍ സ്വാഭാവികമായും എതിര്‍പ്പുകളുയരും.
ചരിത്രമോ ചരിത്രപുരുഷന്മാരോ സിനിമയ്ക്ക് വിഷയമാകുമ്പോള്‍ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നുള്ള ചെറിയ വ്യതിയാനം പോലും വിവാദങ്ങളുയര്‍ത്തും എന്നതിന് തെളിവുകളേറെയുണ്ട്. സ്വാതന്ത്ര്യ സമരസേനാനിയായ മുഹമ്മദ് അബ്ദുറഹ്മാന്‍ സഹിബിന്റെ ജീവിതകഥയെ ആധാരമാക്കി പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വീരപുത്രന്‍ എന്ന സിനിമ ഉദാഹരണം. (ഇതേ പി.ടി.കുഞ്ഞുമുഹമ്മദും മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ വാരിയംകുന്നനെ നായകനാക്കി ചിത്രമെടുക്കുന്നുണ്ട്, മേല്‍പറഞ്ഞ ആറ് സംരംഭങ്ങളിലൊന്ന്). വീരപുത്രനില്‍ അബ്ദുറഹ്മാന്‍ സാഹിബിന്റെ മരണവുമായി ബന്ധപ്പെട്ടാണ് വിവാദമുയര്‍ന്നത്. ചേന്ദമംഗലൂരിലെ കളത്തിങ്ങല്‍ അബ്ദുസ്സലാമിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ അബ്ദുറഹ്മാന്‍ സാഹിബ് നാല് കിലോമീറ്റര്‍ അകലെയുള്ള പൊറ്റശ്ശേരിയിലെത്തിയപ്പോള്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ചേന്ദമംഗലൂരിലെ വീട്ടില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ ആരോ വിഷം ചേര്‍ത്തിരുന്നു എന്നാണ് സിനിമയുടെ ക്‌ളൈമാക്‌സില്‍ പറയുന്നത് (അദ്ദേഹം ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു എന്ന് ചരിത്രരേഖയില്‍). കളത്തിങ്ങല്‍ അബ്ദുസ്സലാമിന്റെ മകനും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗലൂര്‍ ഇതിനെതിരെ രംഗത്തെത്തി. തന്റെ കുടുംബത്തെ കരിവാരിത്തേക്കുന്ന തരത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചതിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. ആദ്യം സിനിമ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടെങ്കിലും പിന്നീട് അദ്ദേഹം വിയോജിപ്പും പ്രതിഷേധവും നിലനിര്‍ത്തിക്കൊണ്ടു തന്നെ ആവശ്യത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കുറിച്ച് ഒരു കഥാചിത്രമെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ മരണം സ്വാഭാവികമല്ലായിരുന്നു എന്നും അതൊരു കൊലപാതകമായിരുന്നു എന്നും സൂചിപ്പിച്ചാല്‍ അത് തെറ്റാണ്. അത് ചരിത്രത്തെ അട്ടിമറിക്കലാണ്.
ചരിത്രഗ്രന്ഥങ്ങളിലും അനുഭവസാക്ഷ്യങ്ങളിലും വിവരിക്കപ്പെടുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന മനുഷ്യന്‍ അസാമാന്യമായ സ്വഭാവങ്ങളോടു കൂടിയ ഒരാളാണ്. എന്നാല്‍ അയാള്‍ ഏറ്റവും നിഷ്ഠൂരമായ വംശഹത്യക്കും കലാപത്തിനും നേതൃത്വം നല്‍കിയതിലൂടെയാണ് കേരളചരിത്രത്തില്‍ ഇടംപിടിക്കുന്നത്. ലഹളയുടെ ആരംഭത്തില്‍ അയാള്‍ ഹിന്ദുക്കളെ അക്രമികളില്‍ നിന്ന് രക്ഷിക്കുകയും കൊള്ളയടിച്ച മാപ്പിളമാരെ ശിക്ഷിക്കുകയും ചെയ്തിരുന്നതായി കെ. മാധവന്‍ നായരുടെ ഗ്രന്ഥത്തില്‍ പറയുന്നതിനെ വാരിയംകുന്നന് നായകത്വം കല്‍പിച്ചവര്‍ വേദവാക്യമായി സ്വീകരിച്ചിരിക്കാം. ‘എന്നാല്‍ പിന്നീട് ഈ വിധങ്ങളെല്ലാം മാറി. ഹിന്ദുക്കളെ അയാള്‍ ദ്രോഹിക്കാനും കൊല്ലാനും മതംമാറ്റാനും തുടങ്ങി’ എന്ന് മാധവന്‍ നായര്‍ തന്നെ തുടര്‍ന്ന് പ്രസ്താവിക്കുന്നതിനെ ഇക്കൂട്ടര്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുകയാണ്. മതാചാര്യന്മാരെ കൂട്ടുപിടിച്ച് രാഷ്ട്രീയവും കച്ചവടപരവുമായ തങ്ങളുടെ താത്പര്യങ്ങളെ നിവര്‍ത്തിക്കുന്നവരാണ് എല്ലാ ഇസ്ലാമിക സംഘങ്ങളും (മുസ്ലീം ലീഗടക്കം). തന്റെ വംശഹത്യാപരമ്പരക്കും കൊള്ളയ്ക്കും വാരിയംകുന്നന്‍ കൂട്ടുപിടിച്ചത് ചെമ്പ്രശ്ശേരി തങ്ങളെയായിരുന്നു. തങ്ങള്‍ കൂടെയുണ്ടെങ്കില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയുണ്ട വെള്ളമായി പോകുമെന്നും വാളുകൊണ്ടുള്ള വെട്ടുകള്‍ ഏല്‍ക്കില്ലെന്നും വാരിയംകുന്നന്‍ വിശ്വസിച്ചിരുന്നതായി മാധവന്‍ നായര്‍ രേഖപ്പെടുത്തുന്നുണ്ട്. ഒടുവില്‍ പാണ്ടിക്കാട് ക്യാമ്പാക്രമണത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയുണ്ടകള്‍ക്ക് തന്റെ നിരവധി അനുയായികള്‍ ഇരയായപ്പോഴാണ് അയാള്‍ക്ക് തന്റെ വിശ്വാസം നഷ്ടമായതെന്നും മാധവന്‍ നായര്‍ പറയുന്നു. ഇത്തരത്തില്‍ മുഢസ്വര്‍ഗത്തില്‍ കഴിഞ്ഞിരുന്ന ഒരു മനുഷ്യന്‍ എന്ന് ചരിത്രം അടയാളപ്പെടുത്തിയ വ്യക്തിയെ ധീരോദാത്ത നായകനാക്കാനുള്ള പരിശ്രമം ചരിത്രത്തോടു കാട്ടുന്ന പൊറുക്കാനാവാത്ത അപരാധമാണ്.
ആഷിക് അബു, പി.ടി. കുഞ്ഞുമുഹമ്മദ്, ഷഹബാസ് പാണ്ടിക്കാട്, ഇബ്രാഹിം വെങ്ങര എന്നിവര്‍ വാരിയംകുന്നനുമായി പുറപ്പെട്ടിരിക്കുന്നത്, ”ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ, പാവപ്പെട്ടവരുടെ ആശ്രയമായ, സ്വാതന്ത്ര്യസമരസേനാനിയായ ധീരോദാത്തനായകന്റെ കഥ” സിനിമയിലൂടെ പറയാനാണ്. മാപ്പിള ലഹളയുടെ നൂറാം വര്‍ഷമെത്തുമ്പോള്‍ പെട്ടെന്ന് തോന്നിയ ഒരു ആശയമാണ് ഇതെന്ന് കരുതുന്നത് മുഢത്വമാണ്. ഇടത്-ജിഹാദി കൂട്ടുകെട്ടിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു ചരിത്രവ്യാഖ്യാന ഗൂഢാലോചന വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ആരംഭിച്ചിട്ടുണ്ട്. മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമെന്നും കാര്‍ഷകസമരമെന്നുമൊക്കെ വ്യാഖ്യാനിച്ചു കൊണ്ടുള്ള ചരിത്രപാഠങ്ങള്‍ മലയാളികള്‍ കുറേ വായിച്ചതാണ്. ഇ.എം.എസ് നമ്പൂതിരിപ്പാട് മുതല്‍ കെ.ടി. ജലീല്‍ വരെയുള്ളവര്‍ പല ഘട്ടങ്ങളിലായി ചരിത്രത്തിന്റെ വികൃതാഖ്യാനത്തിന് തുനിഞ്ഞിറങ്ങിയവരാണ്. അതിന്റെ തുടര്‍ച്ചയായാണിപ്പോള്‍ വാരിയംകുന്നനെന്ന അവതാരപുരുഷന്റെ കഥയെ മലയാള സിനിമയിലെ ചിലര്‍ പൊക്കിപ്പിടിച്ചു വരുന്നത്.