തിരുവനന്തപുരം: താനൊരു യഥാര്‍ത്ഥ ഫാസിസ്റ്റാണെന്ന് തെളിയിക്കുകയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ ഇന്ദിരാഗാന്ധി ചെയ്തതെന്ന് ആര്‍.എസ്.എസ്. അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍ പറഞ്ഞു. അടിയന്തരാവസ്ഥയുടെ നാല്പത്തഞ്ചാം വാര്‍ഷികദിനാചാരണ ഭാഗമായി ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച വെബിനാറില്‍ ‘അടിയന്തരാവസ്ഥയുടെ അനുഭവങ്ങള്‍’ എന്ന വിഷയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടന എന്ന നിലയില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള പ്രക്ഷോഭത്തിന് ഭാരതമാകെ നേതൃത്വം നല്‍കിയത് സംഘപ്രവര്‍ത്തകരാണ്. അടിയന്തരാവസ്ഥയില്‍ സംഘം നിരോധിച്ചു. സംഘം പിരിച്ചുവിട്ടതായി സര്‍സംഘചാലക് പറഞ്ഞു. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാട്ടങ്ങള്‍ നടത്തണമെന്ന ആഹ്വാനം ഉള്‍ക്കൊണ്ടു. അന്‍പത്തി അയ്യായിരത്തിലധികം പ്രവര്‍ത്തകര്‍ സത്യഗ്രഹത്തിലൂടെ അറസ്റ്റിലായി. പിന്നീട് കൂടുതല്‍ പേര്‍ പങ്കെടുത്ത മറ്റൊരു സംഘടന പഞ്ചാബിലെ അകാലിദള്‍ ആണ്. പതിമൂവായിരം പേര്‍. ബാക്കി മുഴുവന്‍ സംഘടനകളും ചേര്‍ന്ന് ആകെ മൂവായിരം പേര്‍ മാത്രമാണ് അറസ്റ്റ് വരിച്ചത്. ആര്‍ക്കും ഇത് പരിശോധിക്കാനാകുന്നതാണ്.
കേരളത്തില്‍ നിരവധി സംഘ പ്രവര്‍ത്തകര്‍ കരുണാകരന്റെ പോലീസ് മര്‍ദ്ദനത്തില്‍ ജീവിക്കുന്ന രക്തസാക്ഷികളായി. സ്വന്തം മകനെ പോലീസ് പിടിക്കുമ്പോഴും ഒളിവില്‍ കഴിഞ്ഞിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരെ രക്ഷിച്ച അമ്മമാര്‍, കുടുംബത്തില്‍ ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയ അനുഭാവികള്‍ ഇങ്ങനെ അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ സംഘപ്രവര്‍ത്തകരുടെ പങ്ക് വലുതാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം വടക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇതര നേതാക്കന്മാര്‍ വിജയിച്ചു. എന്നാല്‍ പ്രബുദ്ധര്‍ എന്നവകാശപ്പെടുന്ന കേരളത്തില്‍ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം ലഭിച്ചുവെന്നതും ചരിത്രമാണ്. അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ.എം.മോഹന്‍ദാസ് അധ്യക്ഷനായി. ജന.സെക്രട്ടറി കെ.സി. സുധീര്‍ ബാബു, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി വി.മഹേഷ്, സെക്രട്ടറി ജെ. മഹാദേവന്‍, അഞ്ജനാ ദേവി, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.