ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്ല ആശയമാണ്. ഡിജിറ്റല്‍ ഇന്ത്യ സ്വപ്‌നം കാണുമ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒഴിവാക്കാവുന്നതുമല്ല. എന്നാല്‍ പ്രൈമറി തലംതൊട്ട് അത് നടപ്പാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളോ എടുക്കേണ്ട മുന്‍കരുതലുകളോ എടുത്തില്ലെങ്കില്‍ സംഭവിക്കാവുന്ന അപകടങ്ങളാണ് കേരളത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി രണ്ടാഴ്ച കഴിയുമ്പോള്‍ നാം കാണുന്നത്. ഒമ്പതും പത്തും ക്ലാസുകളില്‍ പഠിക്കുന്ന, പഠിത്തത്തില്‍ മിടുക്കികളായ രണ്ട് പിന്നാക്കവിഭാഗത്തിലെ പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് ലഭിക്കാത്ത വിദ്യാഭ്യാസത്തെ ഓര്‍ത്ത് ജീവന്‍ നഷ്ടപ്പെടുത്തി. രണ്ട് കുട്ടികളും മലപ്പുറം ജില്ലയിലാണെന്നതും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണെന്നതും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ഇടതു-വലതു മുന്നണികള്‍ ഭരിച്ചപ്പോള്‍ ഈ വിഭാഗത്തിനു എന്തുവികസനമുണ്ടായി എന്നതിനുള്ള ഉത്തരം കൂടിയാണ് ഈ ആത്മഹത്യകള്‍.
ക്ലാസ് ആരംഭിച്ച ജൂണ്‍ 1ന് തന്നെയാണ് വളാഞ്ചേരിക്കടുത്ത് ഇരിമ്പിളിയം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവിക ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ മനോവിഷമത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. കൂലിപ്പണിക്കാരനായ പിതാവ് ബാലകൃഷ്ണന് ലോക്ഡൗണ്‍ കാരണം മൂന്ന് മാസമായി ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വീട്ടില്‍ ഉണ്ടായിരുന്ന കേടായ ടി.വി. നന്നാക്കാനുള്ള സാമ്പത്തിക സാഹചര്യവും ഉണ്ടായിരുന്നില്ല. നാല് മക്കളില്‍ മൂത്തവളും പഠനത്തില്‍ മിടുക്കിയുമായിരുന്ന ദേവികയ്ക്ക് ആദ്യ ദിവസത്തെ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
ജൂണ്‍ 17നാണ് തിരൂരങ്ങാടിക്കടുത്ത് തൃക്കുളം പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ കോട്ടുവലക്കാട്ട് ദാസന്റെ മകള്‍ അഞ്ജലി വീട്ടില്‍ തൂങ്ങിമരിച്ചത്. തിരൂരങ്ങാടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി. ദാസന്റെ നാല് മക്കളില്‍ മൂന്ന് പേരും നന്നായി പഠിക്കുന്ന മിടുക്കി കുട്ടികള്‍. ഇവര്‍ക്കെല്ലാം കൂടി ഉള്ളത് ഒരു മൊബൈല്‍ ഫോണ്‍ മാത്രം. ഓണ്‍ലൈന്‍ ക്ലാസിനുശേഷം അധ്യാപകര്‍ ഹോം വര്‍ക്ക് കൊടുക്കുകയും അത് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ കൂടി മത്സരബുദ്ധിയോടെ അധ്യാപകര്‍ക്ക് അയച്ചുകൊടുക്കുകയും വേണം. എന്നാല്‍ വേണ്ട സമയത്ത് ഫോണ്‍ കയ്യില്‍ കിട്ടാത്തത് കുട്ടിയെ നിരാശയിലേക്കും അത് വിഷാദത്തിലേക്കും നയിച്ചു. പത്താം ക്ലാസ് കൂടിയാണെന്നത് ഏറെ ഉത്കണ്ഠാകുലയാക്കി. ഇതാണ് അഞ്ജന ആത്മഹത്യ ചെയ്യാന്‍ കാരണമായി വീട്ടുകാര്‍ വെളിപ്പെടുത്തുന്നത്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിക്കുമ്പോള്‍ സര്‍ക്കാര്‍ എടുക്കേണ്ടിയിരുന്ന തയ്യാറെടുപ്പുകള്‍ സ്വീകരിക്കാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമായത്. പഠനമെന്നത് ജീവച്ഛ്വാസം പോലെ കരുതുന്ന ഒരു സംസ്ഥാനത്ത് സര്‍ക്കാര്‍ ഏറെ ഗൗരവത്തോടെയായിരുന്നു ഇതിനെ സമീപിക്കേണ്ടിയിരുന്നത്. മൊബൈല്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, ടി.വി. എന്നീ സൗകര്യങ്ങള്‍ ഇല്ലാത്ത രണ്ടേ മുക്കാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ കേരളത്തിലുണ്ടെന്ന് സര്‍ക്കാര്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടുപോലും അതിന് പരിഹാരം കാണാതെ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ ഈ കുട്ടികള്‍ അങ്കലാപ്പിലാകുക സ്വാഭാവികം.
ഇതിനുപുറമെ മലമുകളിലും ഉള്‍പ്രദേശങ്ങളിലും വനാന്തര്‍ഭാഗങ്ങളില്‍ പോലും താമസിക്കുന്ന കുടുംബങ്ങളുണ്ട്. അവിടങ്ങളില്‍ ഇടമുറിയാതെയുള്ള ഇന്റര്‍നൈറ്റ് ലഭ്യത വളരെ പ്രശ്‌നമാണ്. ഇടുക്കി ഉടുമ്പന്നൂരിനടുത്ത കൈതപ്പാറ ഗ്രാമത്തിലെ 29 കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിന് പുറത്താണ്. അവിടെ ഇന്റര്‍നെറ്റ് കിട്ടില്ല. ടി.വി.യില്‍ വിക്‌ടേര്‍സ് ചാനലും ഇല്ല. ഉടുമ്പന്നൂരില്‍ നിന്ന് 10 കി.മീ വനത്തിലൂടെ സഞ്ചരിച്ച് വേണം കൈതപ്പാറയിലെത്താന്‍. അവിടെ ഒരു കുന്നിന്മുകളിലാണ് അല്‍പ്പം റെയ്ഞ്ച് കിട്ടുന്നത്. കുട്ടികളുടെ കൂടെ രക്ഷിതാക്കളും ഇവിടേക്ക് വരേണ്ടിവരുന്നു. റെയ്ഞ്ച് കിട്ടുന്ന ഇടങ്ങളില്‍ മഴയും കോടമഞ്ഞും പതിവായതിനാല്‍ ഡിഷ് മിക്കവാറും പണിമുടക്കും. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ വിദ്യാഭ്യാസ വകുപ്പോ മറ്റ് അധികൃതരോ തയ്യാറായിട്ടില്ല.
ഇതിനുപുറമെ ടി.വി, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ സംഘടിപ്പിച്ച് കൊടുത്താല്‍പോലും കൃത്യമായി റീച്ചാര്‍ജ് ചെയ്യാന്‍ കഴിവില്ലാത്ത നിരവധി പേരുണ്ട്. അതുപോലെ കേടുവന്നാല്‍ നന്നാക്കിയെടുക്കാനും ബുദ്ധിമുട്ടാണ്. സാമ്പത്തിക പരാധീനതയും റിപ്പയറിങ്ങിനുള്ള ആളെ കിട്ടാത്തതും പലരേയും ബുദ്ധിമുട്ടിലാക്കുന്നു. ഇതെല്ലാം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു.
ലോക്ഡൗണ്‍ കാലത്തെ വരുമാനമില്ലായ്മ സാധാരണക്കാരുടെ കുടുംബങ്ങളെയെല്ലാം ദുരിതത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞുകൂടാന്‍ തന്നെ ഏറെ ബുദ്ധിമുട്ടുന്നവരോട് ടി.വിയോ സ്മാര്‍ട്ട് ഫോണോ വാങ്ങാന്‍ പറയുന്നത് ക്രൂരതയാണ്. ടിവിയില്‍ വിക്‌ടേര്‍സ് ചാനല്‍ കണ്ട് വാട്ട്‌സാപ്പിലൂടെ അസൈന്‍മെന്റ് ചെയ്ത് അയക്കണം എന്നൊക്കെ പറയുന്നത് കേറിക്കിടക്കാന്‍ കൂരയില്ലാത്തവരോടും പ്ലാസ്റ്റിക് ഷീറ്റ് മറച്ചുകെട്ടി കിടന്നുറങ്ങുന്നവരോടുമൊക്കെയാണ്. ഒറ്റ മുറി വീടുള്ളവരാണ് കുറേ അധികംപേര്‍. അവിടെയും രണ്ടും മൂന്നും കുട്ടികള്‍ സ്‌കൂളിലോ കോളേജിലോ പഠിക്കുന്നവരുണ്ടാകും. ഓരോരുത്തരും വേറെവേറെ ക്ലാസിലാണ് പഠിക്കുന്നുണ്ടാകുക. അവര്‍ക്കൊക്കെ ഹോംവര്‍ക്കും അസൈന്‍മെന്റുമുണ്ടാകും. പഠിക്കാന്‍ സൗകര്യമില്ലാതെ ആത്മഹത്യ ചെയ്ത രണ്ട് കുട്ടികളുടേയും വീട്ടില്‍ നാല് മക്കള്‍ വീതമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം ഓണ്‍ലൈന്‍ പഠനസൗകര്യം ഏര്‍പ്പെടുത്തുക എന്നത് രക്ഷിതാക്കളെ സംബന്ധിച്ച് അസാധ്യമായ കാര്യമാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഈ പാവങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കാതെ മുന്നോട്ടു പോകാന്‍ സാധിക്കില്ല. വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ ഒന്നാം സ്ഥാനത്തെന്ന് മാലോകരോട് വിളിച്ചു പറയാന്‍ വേണ്ടി ജൂണ്‍ 1ന് തന്നെ ധൃതിപിടിച്ച് ക്ലാസ് തുടങ്ങിയപ്പോള്‍ പടിക്ക് പുറത്തായത് ഔദ്യോഗിക കണക്കുപ്രകാരം രണ്ടേമുക്കാല്‍ ലക്ഷവും അനൗദ്യോഗികമായി അഞ്ച് ലക്ഷവും വിദ്യാര്‍ത്ഥികളാണ്. ഈ മേനി പറച്ചിലിന് ഇരകളായി ജീവന്‍ ത്യജിച്ചത് രണ്ട് പാവം വിദ്യാര്‍ത്ഥിനികളും.
കുറേക്കാലം മദ്യം ലഭിക്കാതിരുന്നതിനാല്‍ പതുക്കെ മദ്യപാനത്തില്‍ നിന്നും വിടുതല്‍ നേടിക്കൊണ്ടിരിക്കുകയായിരുന്ന കുറേ പേര്‍ അധ്വാനിച്ചോ മറ്റേതെങ്കിലും വഴിയോ കിട്ടുന്ന പണം മദ്യഷാപ്പില്‍ കൊണ്ടുപോയി കൊടുത്ത് സര്‍ക്കാരിനെ സഹായിക്കുന്ന കാഴ്ചയാണ് പലയിടത്തും കാണാന്‍ സാധിക്കുന്നത്! ഈയൊരു സാഹചര്യത്തില്‍ പല കുടുംബങ്ങളും കണ്ണീര്‍ക്കയത്തില്‍ കഴിയേണ്ട ഗതികേടിലാണ്. ഒത്തിരി കുട്ടികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പുറത്താകുന്ന കാഴ്ച ഒരു കാലത്തെ വരേണ്യവര്‍ഗ്ഗത്തിന് മാത്രം വിദ്യാഭ്യാസം എന്ന അവസ്ഥയിലേക്കുള്ള തിരിച്ചുപോക്കായി മാറും.
ഡിജിറ്റല്‍ സാക്ഷരത വളരെ പരിമിതമായ ഒരു രാജ്യത്ത് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഏറെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഡിജിറ്റല്‍ അസമത്വം വര്‍ദ്ധിക്കുകയും അത് ദുരന്തങ്ങളില്‍ കലാശിക്കുകയും ചെയ്യും.