”ആങ്ങള അങ്കത്തിനു പോവുകയാണെങ്കിലോ, കളരിഭരമ്പരദൈവങ്ങളാണേ, ഈ ശീലാന്തയില്‍ കെട്ടിത്തൂങ്ങിച്ചാവും ഞാന്‍”
”ചതിക്കല്ലേ ആര്‍ച്ചേ” എന്നു പറഞ്ഞ് ആരോമര്‍ ശംഖില്‍ കുറച്ചു വെള്ളമെടുത്തു. മന്ത്രം നൂറ്റൊന്നാവര്‍ത്തി ജപിച്ചൂതി, പെങ്ങളുടെ വായിലൊഴിച്ചു കൊടുത്തു. നേര്‍പെങ്ങളോടു ചേര്‍ന്നിരുന്ന് അവളുടെ ആങ്ങള പുത്തരിയങ്കം കുറിച്ചതിനുള്ള കാരണം ചൊല്ലിക്കേള്‍പ്പിച്ചു.
”നമ്മുടെ അച്ഛനായ കണ്ണപ്പച്ചേകവരെത്തേടിയാണ് വാഴുന്നോരും നായന്മാരും വന്നത്. അച്ഛനു വയസ്സുകാലമാണ്. മാറ്റാനെക്കൊണ്ട് അച്ഛനെ കൊല്ലിക്കുന്നതു ശരിയാണോ പെങ്ങളേ. ഞാന്‍ ചെറുപ്പമായിരിക്കുമ്പോള്‍ അച്ഛനെ അങ്കത്തിനയച്ചൂടാ. എനിക്കിപ്പോള്‍ ഇരുപത്തിരണ്ടു വയസ്സായി. മോശം കാലമാണ് ഏട്ടന്. അഷ്ടമത്തില്‍ വ്യാഴവും ശനിപ്പിഴയും. അഷ്ടമത്തില്‍ വ്യാഴക്കാലത്താണ് ബാലിക്ക് ഒളിയമ്പു കൊണ്ടത്. എന്തൊക്കെ ആയാലും അങ്കത്തട്ടില്‍ നിന്റെ ആങ്ങള വെട്ടുകൊണ്ടു മരിക്കില്ല. ഏട്ടനെ അങ്കത്തില്‍ തോല്‍പ്പിക്കാന്‍പോന്ന ചേകവന്‍ ഇനിയും ജനിക്കാനിരിക്കുന്നേ ഉള്ളൂ. വ്യാഴം പിഴച്ച കാലത്ത് വെറുതെ വഴിനടന്നു പോയാലും അപകടം വരാം. ആപത്ത് തട്ടിനീങ്ങിപ്പോകാനും വിധി ഉണ്ടായിക്കൂടെന്നില്ല”
അങ്ങനെ ഓരോന്നു പറഞ്ഞു സമര്‍ ത്ഥിച്ച് ഉണ്ണിയാര്‍ച്ചയെ നാലുകെട്ടിലേക്കു പറഞ്ഞയച്ചു.
”എന്തു പറഞ്ഞൂ നാത്തൂനേ നിന്റെ നേരാങ്ങള?” കുഞ്ചൂണ്ണൂലി ആരാഞ്ഞു.
”അങ്കം മുടക്കാന്‍ വഴിയേതും കണ്ടില്ലല്ലോ!” എന്ന് ഉണ്ണിയാര്‍ച്ച കേണു. അതുകേട്ട് കുഞ്ചുണ്ണൂലി മാറത്തടിച്ചു കരഞ്ഞു.
അമ്മ മരുമകളെ സമാധാനിപ്പിച്ചു.
”പണ്ട് അച്ഛന്‍ അങ്കത്തിനു പോകാന്‍നേരത്ത് അമ്മ കരഞ്ഞില്ലല്ലോ. നമ്മള്‍ പെണ്ണുങ്ങള്‍ എല്ലാം സഹിച്ചല്ലേ പറ്റൂ. ദൈവവിധിയാണെന്നു സമാധാനിക്ക് മകളെ.”
പക്ഷേ സഹിക്കാനോ സമാധാനിക്കാനോ കുഞ്ചുണ്ണൂലിക്കു കഴിയുന്നില്ല. അവള്‍ തിളപ്പിച്ച പശുവിന്‍ പാലില്‍ കുങ്കുമപ്പൂവും പഞ്ചസാരയും ചേര്‍ത്ത് മൊന്തയില്‍
നിറച്ചൊഴിച്ചു. പാതിരനേരത്ത് പാല്‍മൊന്തയെടുത്തുകൊണ്ട്
തൂക്കുവിളക്കില്‍ ദീപം തെളിയിച്ച് കളരിയിലേക്കു ചെന്നു. കുഞ്ചുണ്ണൂലി കളരിവാതിലില്‍ മുട്ടി
വിളിച്ചു.
‘ഉറക്കമാണോ ഉണര്‍ന്നുകിടക്കുകയാണോ നിങ്ങള്‍ ?”
ആരോമര്‍ വാതില്‍ തുറന്നു. കുഞ്ചുണ്ണൂലി ആരോമരെ മറികടന്ന് കളരിയകത്തേക്കു ചെന്നു.
”ചീത്തക്കാലാണെന്നറിഞ്ഞിട്ടും അങ്കംവെട്ടാന്‍ പുറപ്പെട്ടത് ശരിയാണോ ?”
”അങ്കത്തിനു വിളിക്കുമ്പോ അകത്തൊളിച്ചിരിക്കുന്നത് മാനക്കേടാണ് ചേകോന്മാര്‍ക്ക്. അതുകൊണ്ടല്ലേ വ്യാഴം പിഴച്ച സമയാണെന്നറിഞ്ഞിട്ടും ആരോമര്‍ അങ്കം കുറിച്ചത്. അപ്പൂ, അങ്കംവെട്ട് കുലാചാരാണ് ചേകോന്മാര്‍ക്ക്.”
”എന്നിട്ടോ മുത്തശ്ശീ”
കുഞ്ചുണ്ണൂലി പാല്‍മൊന്ത ഭര്‍ത്താവിനു നീട്ടി. ആരോമര്‍ മൊന്ത വാങ്ങി പാലു മുഴുവന്‍ കുടിച്ചു. കുഞ്ചുണ്ണൂലിയെ സന്തോഷിപ്പിക്കാനാണ് ആരോമര്‍ മൊന്ത വാങ്ങിയിട്ട് പാലു മുഴുവനും കുടിച്ചത്.
കുഞ്ചുണ്ണൂലി ചിത്രത്തൂണു ചാരിനിന്നു. കണ്ണീരുകൊണ്ട് കവിളു രണ്ടും നനഞ്ഞു.
”നിങ്ങള്‍ അങ്കത്തിനു പോവുന്നെങ്കില്‍ ഞാനും കൂടെവരും”
”അച്ഛന്‍ പണ്ട് അങ്കത്തിനുപോയ കാലത്ത് അമ്മ കൂടെപ്പോ യോ പെണ്ണേ? പഴക്കവും തഴക്കവു മില്ലാത്ത കാര്യം പറഞ്ഞ് വെറുതേ വാശിപിടിക്കരുത്. നീ ഇപ്പോള്‍ ഈ നിമിഷം കളരിയില്‍നിന്നിറങ്ങിപ്പോകുന്നില്ലെങ്കില്‍ ചൂരക്കോലെടുക്കും ഞാന്‍, പറഞ്ഞേക്കാം”
അതുകേട്ട് കുഞ്ചുണ്ണൂലി മാറത്തു കൈവെച്ചു. ഇളമുളപൊട്ടുംപോലെ ഇടനെഞ്ചുപൊട്ടിക്കരഞ്ഞു. അവള്‍ ആരോമരുടെ കാല്‍ക്കല്‍ വീണു.
”അങ്കത്തിനു പോകാന്‍തന്നെ ഉറച്ചോ നിങ്ങള്‍? ”
”അങ്കത്തിനു പോകാന്‍ ഉറച്ചല്ലോ പെണ്ണേ”
”അങ്കത്തിലെങ്ങാന്‍ എന്റെ ഭര്‍ത്താവു മരിച്ചുപോയാല്‍, എങ്ങനെ ഞാന്‍ മറന്നീടേണ്ടൂ!
കാരിരുള്‍ക്കൊത്ത മുടിയഴകും
കുഞ്ഞിമുഖവും കുറിയകണ്ണും
തത്തമ്മച്ചുണ്ടും പവിഴപ്പല്ലും
ശംഖുകടഞ്ഞ കഴുത്തഴകും
മാറത്തെ മാന്‍പുള്ളിപ്പൂഞ്ചുണങ്ങും
ആമയോടൊത്ത പുറവടിവും
എങ്ങനെ ഞാന്‍ മറക്കണമെന്ന്
പറഞ്ഞുതരൂ.”
ബോധംകെട്ടുവീണ കുഞ്ചുണ്ണൂലിയെ ആരോമര്‍ വാത്സല്യത്തോടെ പിടിച്ചെണീപ്പിച്ചു.
(തുടരും)