Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

കോവിഡാനന്തര ലോകക്രമത്തില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളി

ഡോ.കെ. ജയപ്രസാദ്‌

Print Edition: 1 May 2020

ലോകം ഇന്ന് ആരും പ്രവചിക്കാത്ത വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ്. കോവിഡ്-19 എന്ന മഹാമാരിയുടെ മുന്നില്‍ മാനവരാശി പകച്ചു നില്‍ക്കുകയാണ്. 200ല്‍ അധികം രാജ്യങ്ങള്‍ ഈ മഹാമാരിയുടെ പിടിയിലാണ്. കോവിഡ്-19 നെ നേരിടാന്‍ വൈദ്യശാസ്ത്രം ഇനിയും പ്രതിവിധി കണ്ടുപിടിച്ചിട്ടില്ലെന്നത് ഭീതിയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ ഇരുപത് നൂറ്റാണ്ടിനിടയില്‍ ഇതുപോലെ പത്തോളം മഹാമാരികളെ ലോക ജനത അഭിമുഖീകരിച്ചിട്ടുണ്ട്. പ്ലേഗ്, വസൂരി, കോളറ, ഫ്‌ളൂ തുടങ്ങിയവയൊക്കെ കോടിക്കണക്കിന് ജീവനെ അപഹരിച്ചിട്ടുണ്ട്. ശാസ്ത്രം അവയെ നേരിട്ട് വിജയം വരിച്ച ചരിത്രമുണ്ട്. അതുകൊണ്ട് തന്നെ കോവിഡ് -19നും താമസിയാതെ പ്രതിവിധിയുണ്ടാവും. എടുത്തു പറയേണ്ട വസ്തുത കോവിഡ്-19 നുമുമ്പുണ്ടായിട്ടുള്ള മഹാമാരികള്‍ക്ക് ഇന്നത്തെപ്പോലെ ലോകത്തെ മുഴുവനും ഒന്നിച്ച് ആക്രമിക്കാനോ, ലോകത്തെ ഇതുപോലെ നിശ്ചലമാക്കാനോ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇന്ന് ലോകം ഒരു വില്ലേജായി ചുരുങ്ങിയതോടെ രാജ്യങ്ങളുടെയോ, ഭൂഖണ്ഡങ്ങളുടെയോ അതിര്‍ത്തി മഹാമാരിയുടെ വ്യാപനത്തിന് തടസ്സമായില്ല.

കോവിഡിനെ വിഭിന്നമാക്കുന്നത് അത് ലോകത്തെ മുഴുവന്‍ സ്തംഭിപ്പിച്ചു എന്നതുകൊണ്ടാണ്. മറ്റൊന്ന് വികസിതവും സമ്പന്നവുമായ രാജ്യങ്ങളെയാണ് അത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. വൈദ്യശാസ്ത്ര രംഗത്ത് മുന്നില്‍ നില്‍ക്കുന്ന ഇറ്റലി, അമേരിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലാണ് വലിയ രീതിയിലുള്ള ആള്‍നാശം വിതച്ചിരിക്കുന്നത്. മൂന്നാം ലോകരാജ്യങ്ങളിലേയ്ക്ക് അത് വ്യാപിച്ചുവരികയാണ്. സ്വാഭാവികമായും വരുന്ന ജൂലായ്-ആഗസ്ത് മാസങ്ങളിലായിരിക്കും അത് പൂര്‍ണ്ണവ്യാപനമായി മാറാന്‍ പോകുന്നത്. ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടുതല്‍ വ്യാപിക്കുകയാണെങ്കില്‍ വമ്പിച്ച ജീവഹാനിയ്ക്ക് അതു കാരണമാകും. അതുകൊണ്ട് തന്നെ കോവിഡ്-19, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെപ്പോലെ ലോകത്തിന്റെ സാമൂഹിക (ആരോഗ്യമേഖല), സാമ്പത്തിക, രാഷ്ട്രീയ ക്രമങ്ങളില്‍ വന്‍ചലനം സൃഷ്ടിക്കും. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക -സൈനികശക്തിയായ അമേരിക്കയില്‍ വരുന്ന നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനെ നിര്‍ണ്ണയിക്കുന്നത് കോവിഡിനെതിരായ പോരാട്ടത്തിന്റെ വെളിച്ചത്തിലായിരിക്കും. ചൈനയെപ്പോലുള്ള ഏകകക്ഷി സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ നിലനില്‍പ്പിനെ അത് സ്വാധീനിക്കും. ഇസ്ലാമിക ലോകത്തും അതിന്റെ പ്രതിഫലനം ഉണ്ടാകും. മൂന്നാം ലോകരാജ്യങ്ങളില്‍ ഉണ്ടാക്കുന്ന വിപത്ത് വിവരിക്കാന്‍ കഴിയാത്തതാകും. ഒരു മൂന്നാം ലോകമഹായുദ്ധത്തിന് സമാനമായ സാഹചര്യമാണ് ഉയര്‍ന്നുവരുന്നത്. അദൃശ്യമായ ശത്രുവിന്റെ മുന്നില്‍ വന്‍ശക്തികള്‍ക്കു പോലും ഇതുവരെ പിടിച്ചുനില്‍ക്കാനായിട്ടില്ല. എത്രയും പെട്ടെന്ന് വൈദ്യശാസ്ത്രം ഒരുപ്രതിവിധി കണ്ടെത്തിയില്ലെങ്കില്‍ ലോകം ചിലപ്പോള്‍ ഒരു പുതിയ യുഗത്തിന് വേദിയാകും. പ്രധാനമായും ലോകം നേരിടാന്‍ പോകുന്ന പ്രതിസന്ധി ഏറെ ബാധിക്കുന്നത് മൂന്നു മേഖലകളിലായിരിക്കും. ഒന്ന്, ആരോഗ്യ-സാമൂഹിക മണ്ഡലം. രണ്ട്, സാമ്പത്തിക രംഗം, മൂന്ന് ലോകരാഷ്ട്രീയ മണ്ഡലം.

ആരോഗ്യമേഖല – സാമൂഹിക മണ്ഡലം
ആരോഗ്യ മേഖലയില്‍ വിശേഷിച്ച് വൈദ്യശാസ്ത്രരംഗത്ത് മാനവരാശി കൈവരിച്ച നേട്ടങ്ങള്‍ ഏറെ വലുതാണ്. വിവിധ നൂറ്റാണ്ടുകളിലായി അമ്പതുകോടിയിലധികം ജനങ്ങളെ കൊന്നൊടുക്കിയ വസൂരിയെ വൈദ്യശാസ്ത്രം കെട്ടിയിട്ടു. ഏതാണ്ട് ഇരുപത് കോടി ജനങ്ങളെ കൊന്നൊടുക്കിയ പ്ലേഗിനെ നശിപ്പിക്കാനായി. അതുപോലെ കോളറകൊണ്ട് അഞ്ചുകോടി ജനങ്ങള്‍ മരിച്ചു. അതിന് പ്രതിവിധിയുണ്ടായി. ഫ്‌ളൂ ഉള്‍പ്പെടെ ദശലക്ഷങ്ങളെ കൊന്നൊടുക്കിയ വൈറസുകളെ ഒക്കെ തടയാന്‍ മാനവരാശിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കോവിഡിനെതിരായ പോരാട്ടവും വിജയം വരിക്കും എന്നതില്‍ സംശയമില്ല. ബ്രിട്ടണ്‍, ജര്‍മ്മനി, അമേരിക്ക, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ ഇക്കാര്യത്തില്‍ ഏറെ മുന്നേറി എന്ന് പ്രതീക്ഷിക്കുകയാണ്. എന്നിരുന്നാലും മാസങ്ങള്‍ കഴിഞ്ഞേ പ്രതിവിധിയുണ്ടാവൂ. അതിനിടയില്‍ കോവിഡ്-19 അതിന്റെ സംഹാരം നടത്തും.

ചൈനയാണ് എക്കാലത്തും ലോകസമൂഹത്തിന് ഏറ്റവും വലിയ വിപത്തായ മഹാമാരികളുടെ ഉറവിടം. പ്ലേഗ്, ഏഷ്യന്‍ ഫ്‌ളൂ, സാര്‍സ്, ഏവിയന്‍ ഫ്‌ളൂ, കോവിഡ്-19 തുടങ്ങിയ മഹാമാരി വിതച്ച വൈറസുകള്‍ ചൈനയിലാണ് ഉത്ഭവിച്ചത്. പ്ലേഗ് ആണ് ചൈനയില്‍ നിന്നും സില്‍ക്ക് റൂട്ട് വഴി യൂറോപ്പിലെത്തിയ ആദ്യ ചൈനീസ് വൈറസ്. പ്ലേഗ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് യൂറോപ്പിലും ഉത്തര ആഫ്രിക്കയിലുമായിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിലെ 30% മുതല്‍ 60% വരെ ജനങ്ങള്‍ പ്ലേഗ് ബാധകൊണ്ട് മരിച്ചു. മാനവരാശിയ്ക്ക് ഇന്നും മഹാമാരികളെ വിതയ്ക്കുന്ന വൈറസ് കയറ്റുമതി ചെയ്യുന്ന ചൈനയുടെ പങ്ക് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടണം. എല്ലാ ജീവികളെയും മൃഗങ്ങളെയും കഴിക്കുന്നതുകൊണ്ടാകാം മൃഗങ്ങളില്‍ രൂപംകൊള്ളുന്ന ഈ വൈറസുരന്‍ ചൈനയിലെ ജനങ്ങളില്‍ ആദ്യം വ്യാപിക്കുന്നത്. ചൈനയിലെ ബുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഗവേഷകര്‍ കണ്ടെത്തിയത് ബുഹാന്‍ നഗരത്തിലെ മൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ നിന്നും മനുഷ്യരിലേക്ക് കടന്നു എന്നാണ്. എന്നാല്‍ അമേരിക്കന്‍ വിദഗ്ദ്ധര്‍ പറയുന്നത് മതിയായ സുരക്ഷാ നടപടികള്‍ എടുക്കാത്തതുകൊണ്ട് ബുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വൈറസ് പുറത്തുവന്നു എന്നാണ്. കോവിഡ് -19 ബാധിച്ച് എത്രപേര്‍ ചൈനയില്‍ കൊല്ലപ്പെട്ടു എന്നതിന് ശരിയായ കണക്കില്ല. ചൈന പുറത്ത് വിട്ട കണക്ക് വിശ്വസിക്കാനാവില്ലല്ലോ. ചൈനയ്ക്ക് പുറത്ത് മൂന്ന് മാസം കൊണ്ട് രണ്ടരലക്ഷം ജീവനെടുത്ത കോവിഡ്-19 വൈറസ് ചൈനയില്‍ കേവലം നാല് മാസംകൊണ്ട് നാലായിരത്തില്‍ ഒതുങ്ങി എന്നത് ഒരിക്കലും വിശ്വസിക്കാവുന്ന കണക്കല്ല. വൈദ്യശാസ്ത്ര രംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയില്‍ രണ്ടുമാസത്തിനുള്ളില്‍ മരണം അമ്പതിനായിരം കടന്നു. അപ്പോള്‍ സ്വാഭാവികമായും അമേരിക്കയെപ്പോലെ അത്ര വികസിക്കാത്ത ചൈനയില്‍ മരണത്തിന്റെ വ്യാപ്തി കുറഞ്ഞു എന്നത് ശാസ്ത്രലോകത്തിന് സ്വീകാര്യമായ വസ്തുതയല്ല.

നിലവില്‍ ‘ലോക് ഡൗണ്‍’ കൊണ്ട് ലോകരാജ്യങ്ങള്‍ വൈറസിന്റെ വ്യാപനം കുറച്ചൊക്കെ തടഞ്ഞു വച്ചിരിക്കയാണ്. അന്താരാഷ്ട്ര വ്യോമഗതാഗതം പുനരാരംഭിച്ചാല്‍ ഏറെ വേഗം വൈറസ് വ്യാപനം ഉണ്ടാവും. സ്വാഭാവികമായും ലോകം മുഴുവനും ‘ലോക് ഡൗണ്‍’ ഏറെനാള്‍ കൊണ്ടുപോകാനാവില്ല. ഇതു ദരിദ്രരാജ്യങ്ങളില്‍ വലിയ പൊട്ടിത്തെറിയുണ്ടാക്കും. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ വരുമ്പോള്‍ രോഗത്തിന്റെ വ്യാപ്തി വലുതാകും. മറ്റു ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ പുറകില്‍ നില്‍ക്കുന്ന ഇന്ത്യയുടെ അവസ്ഥയും ഭീകരമാകും. ദല്‍ഹിയിലെ JNCASR, IIscience ബംഗളുരൂ, IIT ബോംബെ, ആര്‍മിഡ് ഫോര്‍സസ് മെഡിക്കല്‍ കോളേജ് പൂന എന്നിവയുടെ ഏപ്രില്‍ 22ന് പ്രസിദ്ധീകരിച്ച പഠനപ്രകാരം വരുന്ന മെയ് മൂന്നാംവാരം ഇന്ത്യയിലെ രോഗികളുടെ എണ്ണം 5.3 ലക്ഷമാകും (ഇന്ത്യന്‍ എക്‌സ് പ്രസ് ഏപ്രില്‍ 23, 2020). മരണത്തിന്റെ കണക്ക് 38,000 കടക്കും എന്ന് പഠനം പറയുന്നു. സ്വാഭാവികമായും ഇന്ന് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന യു.എസ്.എ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ വികസിതരാജ്യങ്ങളുടെ അവസ്ഥയും ഗുരുതരമായിരിക്കും. ഫലപ്രദമായ മരുന്ന് കണ്ടെത്തുന്നതുവരെ ലോകജനതയ്ക്ക് ഇരുളടഞ്ഞ ഭാവിയെ പ്രവചിക്കാന്‍ കഴിയൂ. ഈ വിഷയത്തില്‍ ചൈന പുറത്തുവിടുന്ന ഒരു കണക്കും വിശ്വാസയോഗ്യമല്ല. ആഗോള സമൂഹം ചൈനയുമായുള്ള ഇടപെടലുകളില്‍ നിയന്ത്രണങ്ങള്‍ വരുത്തേണ്ടതുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ കൂടാതെ, ഇഴജന്തുക്കളെയും വന്യമൃഗങ്ങളെയും പാറ്റ ഉള്‍പ്പെടെയുള്ള കീടങ്ങളെയും എലിയെയും പാകം ചെയ്യാതെ കഴിക്കുന്ന ചൈനയുടെ ആഹാരശൈലി നിയന്ത്രിക്കപ്പെടണം.

സാമ്പത്തിക മേഖല
കോവിഡ് -19നെ തുടര്‍ന്ന് ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വിപത്ത് സാമ്പത്തിക തകര്‍ച്ചയാണ്. വരുന്ന രണ്ടുമാസത്തിനുള്ളില്‍ കോവിഡ്-19 നെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിയും. രണ്ടാം ലോകമഹായുദ്ധസമയത്തു പോലും കുറെയൊക്കെ ഉല്പാദനം നടന്നിരുന്നു. യുദ്ധ ആവശ്യങ്ങള്‍ക്ക് മുന്‍ഗണ നല്‍കിയിരുന്നു എന്നത് ശരിയാണ്. കോവിഡ് മൂലം സമ്പൂര്‍ണ്ണമായ നിശ്ചലാവസ്ഥയാണ് പല രാജ്യങ്ങളിലും കാണുന്നത്. ഇന്ത്യ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ആരംഭിച്ചിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ വരെ ഒരുപോലെ ഇതിന്റെ ആഘാതം നേരിടുകയാണ്. ഇന്ത്യയുടെ കാര്യമെടുത്താല്‍ ടൂറിസം മേഖല പരിപൂര്‍ണ്ണമായി തകര്‍ന്നു. ഇന്ത്യയുടെ ജിഡിപിയുടെ 10 ശതമാനം ടൂറിസത്തില്‍ നിന്നാണ്. ഏതാണ്ട് ഒന്‍പത് ശതമാനം തൊഴില്‍ നല്‍കുന്നതും ഈ മേഖലയാണ്. 19 ലക്ഷം കോടിരൂപയാണ് 2018ലെ ടൂറിസത്തില്‍ നിന്നുള്ള വരുമാനം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളായ തൊഴിലാളികള്‍ ഉള്ളത് ഇന്ത്യയില്‍ നിന്നാണ്. ഗള്‍ഫിലെ ജിസിസിയില്‍ ഉള്‍പ്പെട്ട സൗദിഅറേബ്യ, ബഹറിന്‍, യു.എ.ഇ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ തുടങ്ങിയ നൂറുരാജ്യങ്ങളില്‍ മാത്രം ഇന്ത്യക്കാരായ 85 ലക്ഷം പേര്‍ തൊഴിലെടുക്കുന്നു. ഗള്‍ഫ് മേഖലയിലെ അടച്ചുപൂട്ടല്‍ ഒരുഭാഗത്തും മറുഭാഗത്ത് അവയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ എണ്ണയുടെ മാര്‍ക്കറ്റ് മൂന്നുമാസമായി തകര്‍ന്നതും പ്രവാസി ഇന്ത്യക്കാരുടെ സ്വപ്നങ്ങളെ തകര്‍ക്കുന്നതാണ്. ഓയില്‍ മാര്‍ക്കറ്റ് ശക്തമാകണമെങ്കില്‍ ലോകരാജ്യങ്ങള്‍ എല്ലാം ലോക്ഡൗണില്‍ നിന്നു പുറത്തുകടക്കണം. രണ്ടു മൂന്നുമാസം ഈ അവസ്ഥ തുടര്‍ന്നാല്‍ വന്‍സാമ്പത്തിക തകര്‍ച്ചയാകും ഗള്‍ഫ് രാജ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ പോകുന്നത്. അതിന്റെ ഏറ്റവും വലിയ സ്വാധീനം ഉണ്ടാകുന്നത്. ഇന്ത്യയിലാണ്. കേരളത്തില്‍ അതിന്റെ ആഘാതം വളരെ വലുതുമായിരിക്കും.

കോവിഡ് മുക്തമായ ലോകക്രമത്തില്‍ ഇന്ത്യയ്ക്ക് ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഏറ്റവും കൂടുതല്‍ യുവാക്കളുള്ള ഭാരതത്തില്‍ കോവിഡിന്റെ ആഘാതം കുറവായിരിക്കും. തൊഴില്‍ രംഗത്ത് ഇന്ത്യയ്ക്ക് ചൈനയെ മറികടക്കാന്‍ കഴിയും. അതേസമയം ചൈനയ്‌ക്കെതിരായ ഒരു സാമ്പത്തിക ലോകമഹായുദ്ധം തന്നെ അനിവാര്യമായിരിക്കുന്നു. ഇന്ത്യയും അമേരിക്കയും സംയുക്തമായി ശ്രമിച്ചാല്‍ ചൈനയെ നേരിടാനാകും. ചൈന തന്നെ സൃഷ്ടിച്ച കോവിഡ്-19 പ്രതിസന്ധി ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ചൈന തയ്യാറെടുക്കുന്നു. ചൈനയെ സംബന്ധിച്ച് ആള്‍നാശം ഒരു പ്രശ്‌നമല്ല. 1966-ല്‍ സാംസ്‌കാരിക വിപ്ലവകാലത്ത് മൂന്നുകോടി ജനങ്ങളെ ഉന്മൂലനം ചെയ്ത ചൈനയ്ക്ക് ഏതാനും ലക്ഷങ്ങള്‍ ഇപ്പോള്‍ കോവിഡ് കൊണ്ട് കൊല്ലപ്പെടുന്നത് ഒരു നിസ്സാര കാര്യമാണ്. കോവിഡ് പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ക്ക് വമ്പിച്ച തോതില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്ത് ചൈന വന്‍ലാഭം കൊയ്യുകയാണ്. ചൈന ബോധപൂര്‍വ്വം സൃഷ്ടിച്ച പ്രതിസന്ധിയാണ് എന്ന് തോന്നുന്ന തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ചൈനീസ് കമ്പനികള്‍ വന്‍നിക്ഷേപം നടത്തി ലോകമെമ്പാടുമുള്ള കമ്പനികളെ കയ്യടക്കാന്‍ ശ്രമിക്കുകയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യമാത്രമാണ് ചൈനയുടെ സാമ്പത്തിക കടന്നുകയറ്റത്തെ പുതിയ നിയമംകൊണ്ടുവന്ന് ഇന്ത്യയില്‍ തടഞ്ഞത്. ലോകസാമ്പത്തിക തകര്‍ച്ച ചൈനയ്ക്ക് സഹായകമാകുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. എണ്ണവിലയുടെ തകര്‍ച്ചയെ മുന്നില്‍ കണ്ട് വലിയതോതിലുള്ള ക്രൂഡ് ഓയില്‍ ശേഖരണം ചൈന നടത്തുകയാണ്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ നടത്തിയിരുന്നു. ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ശേഖരണ ശേഷി പൂര്‍ണ്ണമായും കഴിഞ്ഞിരിക്കുന്നു. ചൈന മാത്രമാണ് ലോക എണ്ണ കമ്പോളത്തില്‍ നിന്ന് ഇത്രയധികം വാങ്ങിക്കൂട്ടുന്നത്. മറ്റൊന്ന് വമ്പിച്ച തോതില്‍ ചൈന ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിക്കൂട്ടുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. കോവിഡ് പ്രതിസന്ധികൊണ്ടുണ്ടാകുന്ന ഉല്പാദനക്കുറവ് സൃഷ്ടിക്കുന്ന ഭക്ഷ്യ പ്രതിസന്ധി ചൈനയെ ബാധിക്കാത്ത തരത്തിലാണ് ഈ മുന്‍കരുതല്‍. മറ്റൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് അമേരിക്ക സാമ്പത്തിക സഹായം നിര്‍ത്തിയ ഡബഌു.എച്ച്.ഒ. തുടങ്ങിയ ലോകസംഘടനകള്‍ക്ക് കൂടുതല്‍ സാമ്പത്തികസഹായം നല്‍കി നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമമാണ്. 1938-39 കാലഘട്ടത്തില്‍ ഹിറ്റ്‌ലറുടെ ജര്‍മ്മനി നടത്തിയ തയ്യാറെടുപ്പാണ് ചൈന ഇപ്പോള്‍ മൂന്നാം ലോക സാമ്പത്തിക യുദ്ധത്തിനായി നടത്തുന്നത്. ഈ വിപത്താണ് ലോകം തിരിച്ചറിയേണ്ടത്.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ ലോക സാമ്പത്തിക പ്രതിസന്ധിയാണ് അമേരിക്കയ്ക്ക് വന്‍ശക്തിയാകാന്‍ വേദി ഒരുക്കിയത്. അമേരിക്ക മാത്രമാണ് യുദ്ധക്കെടുതി കുറച്ച് നേരിട്ട രാജ്യം. അതുപോലെ ഇപ്പോള്‍ നടക്കുന്ന ‘മൂന്നാം ലോകമഹായുദ്ധം’ ചൈനയെ ലോകശക്തിയാക്കി ഉയര്‍ത്തും. അന്താരാഷ്ട്ര സമൂഹം ഇതെങ്ങനെ നേരിടുമെന്ന് ചര്‍ച്ച ചെയ്യണം. കഴിഞ്ഞ രണ്ടു ദശകങ്ങളിലെ ചൈനയുടെ തയ്യാറെടുപ്പുകള്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടണം. ലോക കമ്പോളത്തെ പിടിച്ചടക്കിയ ചൈന വമ്പിച്ച നിക്ഷേപം നടത്തി വികസിതരാജ്യങ്ങളിലെ കമ്പനികളെ കയ്യടക്കാന്‍ ശ്രമിച്ചു വരികയാണ്. വമ്പിച്ച സൈനിക ശക്തിയും സ്വേച്ഛാധിപത്യ ഭരണവ്യവസ്ഥയും ചൈനയ്ക്ക് നയപരമായ തുടര്‍ച്ച നേടിക്കൊടുത്തിരിക്കുന്നു. മാറിമാറി ഭരണം വരുന്ന ജനാധിപത്യ രാജ്യങ്ങള്‍ക്ക് ചൈനയെ നേരിടാനാകില്ല. ഇന്ത്യ ഈ സാമ്പത്തിക യുദ്ധത്തില്‍ ചൈനയെ നേരിടാനുള്ള വന്‍ തയ്യാറെടുപ്പുകള്‍ കൂടുതല്‍ നടത്തണം. സമ്പൂര്‍ണ്ണമായി ചൈനീസ് ഉല്പന്നങ്ങളെ ബഹിഷ്‌കരിക്കുന്ന തരത്തിലുള്ള ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടാവണം. കേവലം സര്‍ക്കാര്‍ നയം മാത്രം പോരാ. മഹാത്മാഗാന്ധി കൊണ്ടുവന്നതുപോലുള്ള ബഹിഷ്‌കരണം പോലെ ജനമുന്നേറ്റം ഉണ്ടാവണം. ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വലിയ റോള്‍ ഇക്കാര്യത്തില്‍ നിര്‍വ്വഹിക്കാന്‍ കഴിയും.

ലോക രാഷ്ട്രീയ രംഗം
കോവിഡ് പ്രതിസന്ധി പല രാജ്യങ്ങളിലും വമ്പിച്ച രാഷ്ട്രീയ മാറ്റങ്ങള്‍ക്കും കാരണമാകും. ചൈന തയ്യാറക്കിവിട്ട അദൃശ്യമായ ശത്രു ലോകം മുഴുവന്‍ കീഴടക്കാന്‍ പോകുകയാണ്. ആരോഗ്യ മേഖലയും സാമ്പത്തിക മേഖലയും തകര്‍ന്നാല്‍ രാഷ്ട്രീയ മണ്ഡലം അതിവേഗം കീഴടങ്ങും. ഏപ്രില്‍ മാസം അവസാനിക്കുമ്പോഴും കോവിഡിനെതിരായ ആയുധം കണ്ടെത്താന്‍ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. നിലവില്‍ കോവിഡിന്റെ ആക്രമണം ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുന്നത് ജി7 ഗ്രൂപ്പില്‍പ്പെട്ട വികസിതരാജ്യങ്ങളിലാണ്. അതാണ് പ്രശ്‌നത്തെ വഷളാക്കുന്നത്. ശരിയായ കണക്കുകള്‍ ചൈന പുറത്ത് വിടാത്തതുകൊണ്ട് യു.എസ്.എ ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ ആദ്യം അത്ര വലിയ പ്രശ്‌നമായി ഇതിനെ കണ്ടില്ല. കാരണം നാലുമാസം കൊണ്ട് ചൈനയില്‍ കേവലം 4,362 പേര്‍ മാത്രമാണല്ലോ കൊല്ലപ്പെട്ടത് എന്ന് അവര്‍ കരുതി. ചൈനയുടെ കണക്കുകളെ പൂര്‍ണ്ണമായും വിശ്വസിച്ച ഡബ്ല്യു.എച്ച്.ഒ ലോകസമൂഹത്തെ തെറ്റായി നയിക്കുകയായിരുന്നു. ഏതാണ്ട് ഒരുമാസം കൊണ്ട് തന്നെ അമേരിക്കയില്‍ മരണം അമ്പതിനായിരം കടന്നത് ചൈനയും ഡബ്ല്യു.എച്ച്.ഒയും മുന്നില്‍ വച്ച കണക്കുകളെ വിശ്വസിച്ച് നയങ്ങള്‍ എടുത്ത ഭരണകൂടത്തിന്റെ നടപടികൊണ്ടാണ്. ഡബ്ല്യു.എച്ച്.ഒയ്ക്ക് സാമ്പത്തിക സഹായം നിര്‍ത്തിയ അമേരിക്കയുടെ നടപടിയെ കുറ്റം പറയാന്‍ കഴിയില്ല. താരതമ്യേന ഏറ്റവും നല്ല ആരോഗ്യ സംവിധാനങ്ങളുള്ള ഇറ്റലി, ജര്‍മ്മനി, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ ആള്‍നാശം വിതച്ച കോവിഡ്-19, അതിന്റെ പത്തുമടങ്ങ് ആള്‍നാശം ചൈനയില്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നതില്‍ സംശയമില്ല.

മഹാമാരികള്‍ പലപ്പോഴും ലോക രാജ്യങ്ങളുടെ രാഷ്ട്രീയത്തെ തന്നെ മാറ്റിയിട്ടുണ്ട്. വസൂരിയും പ്ലേഗും അതിന് ഉദാഹരണങ്ങളാണ്. സ്‌പെയിന്‍ കോളനി ശക്തികളാണ് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വസൂരിയെ എത്തിച്ചത്. തെക്കനമേരിക്കയിലെ ഏതാണ്ട് തദ്ദേശീയരായ ജനസമൂഹം അപ്പാടെ കൊന്നൊടുക്കപ്പെട്ടു. മായന്‍-ഇന്‍കാ സംസ്‌കാരങ്ങള്‍ തന്നെ തകര്‍ന്നടിഞ്ഞു. ഉത്തര അമേരിക്കയിലും റെഡ് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെടുന്നത് വസൂരിയിലൂടെയാണ്. യൂറോപ്പില്‍ പ്ലേഗ് വരുത്തിയ നാശം വളരെ വലുതാണ്. പല ഭരണമാറ്റവും അതിലൂടെ യൂറോപ്പിലുണ്ടായി. വിശേഷിച്ച് പതിനാല് – പതിനഞ്ച് നൂറ്റാണ്ടുകളില്‍. ഇന്നത്തെ സാഹചര്യത്തില്‍ കോവിഡ് ഏറ്റവും വലിയ രാഷ്ട്രീയ സ്വാധീനം ആദ്യം ചെലുത്താന്‍ പോകുന്നത് അമേരിക്കയിലാണ്. ഈ വരുന്ന നവംബര്‍ മാസത്തില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോവിഡിനെതിരായ നടപടികള്‍ നിര്‍ണ്ണായകമായിരിക്കും. ജനാധിപത്യ രാജ്യങ്ങളിലൊക്ക ആ തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. ആരോഗ്യ-സാമ്പത്തിക തകര്‍ച്ച രാഷ്ട്രീയ മണ്ഡലത്തിന്റെ ഗതി നിര്‍ണ്ണയിക്കും.
ഈ പശ്ചാത്തലത്തില്‍ ജനാധിപത്യ ചേരി രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ചൈനയെ തടയുന്ന തരത്തില്‍ നിന്നില്ലെങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്ക മൂന്നാം ലോകരാജ്യങ്ങളില്‍ ഇടപെട്ടതുപോലെ ചൈന ഇപ്പോള്‍ ലോകരാഷ്ട്രീയത്തില്‍ ഇടപെടും. ലാറ്റിനമേരിക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ചൈന വലിയ റോള്‍ എടുക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ ഇസ്ലാമിക രാജ്യങ്ങളില്‍ എണ്ണ പ്രതിസന്ധികൊണ്ടുള്ള തകര്‍ച്ചയും ചൈനയുടെ നേട്ടമായിവരും. ഇറാന്‍ ചൈനയുടെ പക്ഷത്ത് നിലയുറപ്പിക്കും. തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളും ജപ്പാനും ചൈനയ്‌ക്കെതിരായ കരുതല്‍ എടുക്കും. എങ്കിലും തെക്കനേഷ്യന്‍ രാജ്യങ്ങള്‍ ചൈനയെ കൂടുതലായി ആശ്രയിക്കുന്ന അവസ്ഥ വരും. പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മാര്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ചൈനയുടെ നിയന്ത്രണത്തിലാണ്. കോവിഡ് വന്നതോടെ ഹോങ്കോങ്ങിലെ ചൈനയ്‌ക്കെതിരായ ജനമുന്നേറ്റം തടയപ്പെട്ടു. ഇതും ചൈനയുടെ വിജയമാണ്.

ചുരുക്കത്തില്‍ കോവിഡ്-19 ലോകരാഷ്ട്രീയത്തില്‍ വലിയ റോള്‍ വഹിക്കാന്‍ പോകുകയാണ്. ചൈനയ്ക്കകത്ത് അത് നിയന്ത്രണവിധേയമായി എങ്കില്‍ ഇന്നത്തെ ലോകപ്രതിസന്ധി അവര്‍ക്ക് ഗുണകരമാകും. അതല്ല കോവിഡ് ചൈനയില്‍ വന്‍നാശം വിതയ്ക്കുകയാണെങ്കില്‍ അവിടത്തെ ഭരണകൂടത്തിന്റെ കണക്ക് തെറ്റും. എടുത്തുപറയേണ്ട വസ്തുത ലോകം മുഴുവന്‍ സാമ്പത്തികമായി ഇടപെടാന്‍ ചൈന ആര്യമാന്‍ നടപടികള്‍ എടുത്തിട്ടുണ്ട്. ‘ഒണ്‍ബെല്‍റ്റ് ഒണ്‍ റോഡ്’ സാമ്പത്തിക ഇടനാഴി അതിന്റെ ഫലമാണ്. ഇന്ത്യ ഒഴിച്ച് ഏഷ്യ, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇതില്‍ സഹകരിക്കുന്നുണ്ട്. ഇന്ത്യയുടെ നാലുഭാഗത്തും One Balt on Road കടല്‍ – കര മാര്‍ഗ്ഗങ്ങളിലുടെ കടന്നുപോകുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ ചെറുത്തുനില്‍ക്കുന്നു എങ്കിലും അമേരിക്ക, ജപ്പാന്‍, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഒഴിച്ചാല്‍ ചൈനയ്ക്ക് വലിയ എതിര്‍പ്പില്ല. നവംബറില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടാല്‍ അത് ചൈനയ്ക്ക് വന്‍വിജയമാകും. അങ്ങനെ വരുമ്പോള്‍ ഇന്ത്യ ശക്തമായ നേതൃത്വം നല്‍കേണ്ടിവരും. അതിനുവേണ്ട ആഗോള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ വേണ്ടത്. ചൈനയാണ് മാരകമായ കോവിഡ്-19 വൈറസ് പുറത്തുവിട്ടത്. കോവിഡാനന്തര ലോകക്രമത്തിലും ചൈനയായിരിക്കും ഏറ്റവും വലിയ വില്ലന്‍.

Tags: ചൈനകോവിഡ് 19
Share42TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies