2019 ല്‍ ലോകത്തിലെ മൊത്ത വരുമാനം 88,081.13 ബില്യന്‍ ഡോളറായിരുന്നു. ഇതില്‍ തന്നെ ആദ്യത്തെ 20 രാജ്യങ്ങള്‍ (അമേരിക്ക മുതല്‍ സിറ്റ്‌സര്‍ലാന്‍ഡ് വരെ) 67,588 ബില്യന്‍ ഡോളറിന്റെ വരുമാനമാണ് ഉല്പാദിപ്പിച്ചിരുന്നത്. അതായത്, ബാക്കിയുള്ള 185 രാജ്യങ്ങളെല്ലാം ചേര്‍ന്ന് 21 ട്രില്യന്‍ ഡോളറിന്റെ ഉല്പാദനമാണ് ഒരു വര്‍ഷം നടത്തുന്നത്. 199 രാജ്യങ്ങളില്‍ ഇപ്പോള്‍ കോവിഡ്-19 ബാധിച്ചിട്ടുണ്ട്.
മനുഷ്യനേത്രഗോചരമല്ലാത്ത കോവിഡ്-19 എന്ന കൊറോണ വൈറസിന്റെ പുതിയ അവതാരം ചൈനയിലെ വുഹാനില്‍ എങ്ങനെ ഉത്ഭവിച്ചതായാലും ലോകത്തെയാകെ ബാധിച്ചു. എന്നാലിത് ദുരന്തങ്ങളിലും മരണങ്ങളിലും ലോക്ക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളിലും മാത്രം നോക്കി പറയേണ്ട ഒരു കാര്യമല്ലാതായി തീര്‍ന്നിരിക്കുന്നു. തോമസ് റോബര്‍ട്ട് മാല്‍ത്തസ് എന്ന ഒരു പാതിരി ജനസംഖ്യയെപ്പറ്റിയുള്ള തന്റെ പഠനത്തില്‍ പറഞ്ഞിരുന്നത് ഭക്ഷണസാമഗ്രികളുടെ വര്‍ദ്ധനവ് ജനസംഖ്യാ വര്‍ദ്ധനവിനനുസൃതമായി ഉണ്ടാകാത്തതുകൊണ്ട് മനുഷ്യന്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ പ്രകൃതി തന്നെ അമിതമായ ജനസംഖ്യാ വര്‍ദ്ധനവ് തടയുന്നതിന് നടപടികള്‍ എടുക്കുമെന്നാണ്. ഭക്ഷണം ലഭ്യമാകുന്ന കാര്യത്തില്‍ ഒരുപക്ഷേ മാല്‍ത്യൂഷന്‍ തിയറി തെറ്റായി പോയിയെങ്കിലും അതിന്റെ രത്‌നചുരുക്കത്തില്‍ അതിപ്പോഴും വളരെ ശരി തന്നെയെന്ന് പറയേണ്ടി വരും. സാമ്പത്തിക പുരോഗതിയുടെയും അതിനുവേണ്ടിയുള്ള പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തിന്റെയും മലിനീകരണത്തിന്റെയുമെല്ലാം ഫലമായി ഭൂമിയുടെ കാലാവസ്ഥ മാറുകയും മലിനീകരണത്തിന്റെ വ്യതിയാനത്തിനുപോലും നിയന്ത്രിക്കാന്‍ പറ്റാത്ത വിധത്തില്‍ സാമ്പത്തിക ലാഭം നോക്കിയുള്ള മനുഷ്യരുടെ അത്യാര്‍ത്തി വര്‍ദ്ധിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവത്തില്‍ ഒരു വീട്ടില്‍ 26 പേര്‍ക്ക് കോവിഡ്-19 ബാധിച്ചിട്ടുണ്ട് എന്നാണ്. ഒരു വീടും 26 പേരും എന്നു പറയുമ്പോള്‍ ഒരാളും അയാളുടെ ഭാര്യമാരും കുട്ടികളും എന്നര്‍ത്ഥം. ചെറിയ കുടുംബം, സന്തുഷ്ട കുടുംബം! ജനസംഖ്യാ നിയന്ത്രണത്തിന് എത്രയോ വൈകിപ്പോയിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നതിനുള്ള ചില പ്രായോഗിക വശങ്ങള്‍. ഉത്ഭവം എന്തായാലും 2019ലെ ഈ കോവിഡ് വൈറസ് ലോകം മുഴുവന്‍ ഉണ്ടാക്കിയെടുത്ത ദുരന്തങ്ങള്‍ക്ക് സമാന്തരമായി മറ്റു ചില കാര്യങ്ങളും നടന്നിരിക്കുന്നു. ഒന്നാമത്തേത്, മനുഷ്യരെ മുഴുവന്‍ വീട്ടില്‍ അടച്ചിരിക്കാന്‍ അത് നിര്‍ബന്ധിതമാക്കി എന്നുള്ളതാണ്. വാഹനങ്ങള്‍ ഓടാത്ത, ഫാക്ടറികളില്‍ നിന്നും പുക ഉയരാത്ത, ശബ്ദമലിനീകരണമില്ലാത്ത, ആകാശത്ത് മലിനീകരണം പടര്‍ത്തി ഓടുന്ന ആയിരക്കണക്കിന് വിമാനങ്ങളില്ലാത്ത ഒരവസ്ഥ. ജലന്ധറില്‍ നിന്നും നോക്കിയാല്‍ ഹിമാലയ മലനിരകള്‍ നന്നായി കാണാവുന്ന അത്രയും മലിനീകരണം കുറഞ്ഞ ഒരവസ്ഥ. നൂറുകണക്കിന് കോടി രൂപ ചെലവഴിച്ചിട്ടും ശുദ്ധമാക്കാന്‍ പൂര്‍ണമായി സാധിക്കാതിരുന്ന ഗംഗയും, യമുനയുമെല്ലാം ശുദ്ധജലം നിറയുന്ന അവസ്ഥ. കാടുകളില്‍ ബന്ധിതമാക്കപ്പെട്ടിരുന്ന വന്യമൃഗങ്ങള്‍ പോലും മനുഷ്യരില്ലാത്ത ചുറ്റുപാടുകളിലേയ്ക്ക് സമാധാനപൂര്‍വ്വം ഇറങ്ങി വരുന്ന അവസ്ഥ. അതിനൊക്കെ ഉപരി മദ്യവും മയക്കുമരുന്നുകളും ഇല്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലായെന്ന് ധരിച്ചിരുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് മദ്യാസക്തിയില്‍ നിന്നും മയക്കുമരുന്നിന്റെ ആസക്തിയില്‍ നിന്നും നിര്‍ബ്ബന്ധപൂര്‍വ്വം അകലാന്‍ പറ്റിയ സാമൂഹിക അകലത്തിന്റെതായ അടച്ചിടല്‍. ഒരുപക്ഷേ, പ്രകൃതിയിലെ മലിനീകരണത്തിന് മനുഷ്യന്റെ ശാരീരിക/മാനസിക മലിനീകരണത്തിന്റെ ഏറ്റവും വലിയ കാരണങ്ങളായ മദ്യവും മയക്കുമരുന്നും മൂലമുള്ള ആസക്തി കുറയാന്‍ ഈ നിര്‍ബ്ബന്ധിത അടച്ചിടല്‍ മനുഷ്യവര്‍ഗത്തെയാകെ നിര്‍ബ്ബന്ധിച്ചിരിക്കുന്നു, സഹായിച്ചിരിക്കുന്നു. ലോക്ക്ഡൗണ്‍ എന്ന് അവസാനിച്ചാലും ഒരു കാര്യം ഉറപ്പാണ്. ലോക്ക്ഡൗണ്‍ കഴിഞ്ഞുവരുന്ന മനുഷ്യസമൂഹത്തില്‍ മദ്യാസക്തിയ്ക്കും മയക്കുമരുന്നിനും അടിമകളായിരുന്ന ലക്ഷക്കണക്കിനുപേര്‍ ഈ നിര്‍ബന്ധിത അടച്ചിടലിന്റെ ഫലമായി ഈ ആസക്തികള്‍ക്കതീതമായി പുറത്തുവരും എന്നത് സമൂഹത്തിനു നല്‍കുന്ന ഏറ്റവും നല്ലൊരു പാഠമാണ്. മയക്കുമരുന്നിന്റെ ദല്ലാളന്മാര്‍ അതിന്റെ മാഫിയാസംഘങ്ങളുമടക്കം എല്ലാവരും അടച്ചിടലിലാണ്. മയക്കുമരുന്ന് സംഘടിപ്പിക്കാനും വിതരണം ചെയ്യാനും അവര്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇതിന്റെ അടിമകള്‍ക്ക് ബുദ്ധിമുട്ടിയാണെങ്കിലും മയക്കുമരുന്നിനോടുള്ള അടിമത്തം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ഒരു പക്ഷേ വേശ്യാവൃത്തിയിലും സംഭവിച്ചിട്ടുണ്ടാകാം. സമൂഹം ഒന്നായി പ്രവര്‍ത്തിച്ചാല്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റു പല സംസ്‌കാരരാഹിത്യത്തിന്റെയും കരാളഹസ്തങ്ങളില്‍ നിന്ന് വലിയ തോതില്‍ സ്വതന്ത്രമായ സമൂഹത്തെ അടച്ചിടലിനുശേഷം സൃഷ്ടിക്കാനാകും എന്നത് കോവിഡ് വൈറസ് എന്ന സൂക്ഷ്മാണുവിന്റെ ഒരു നേട്ടമായിരിക്കും.
കൊറോണ വൈറസ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ ആണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ശ്വാസതടസം ബാധിച്ച അനവധി ആളുകള്‍ കൂട്ടത്തോടെ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇത് ന്യുമോണിയ ആയിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയത്. ഇങ്ങനെ വന്നവരില്‍ ‘ഭൂരിപക്ഷവും വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവരായിരുന്നു. എന്നാല്‍ ഇതിന്റെ കൃത്യമായ കാരണമറിയാന്‍ അവിടുത്തെ അധികൃതര്‍ ശ്രമിച്ചില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ജനുവരി 7 ന് ലോകാരോഗ്യ സംഘടന പത്രസമ്മേളനം നടത്തിയാണ് ചൈനയില്‍ പുതിയ വൈറസ് എത്തിയ കാര്യം ലോകത്തെ അറിയിക്കുന്നത്. 2019 നോവല്‍ കൊറോണ വൈറസ് എന്ന ഇതിന്റെ പേര് കോവിഡ്-19 എന്നാക്കി. ജനുവരി 11 നാണ് ചൈനയില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി 13ന് വുഹാന്‍ സന്ദര്‍ശിച്ച ഒരു തായ്‌ലന്‍ഡുകാരനാണ് ചൈനയ്ക്ക് പുറത്തുനിന്നും ആദ്യമായി കൊറോണ വൈറസ് ബാധിച്ചയാള്‍. ജനുവരി 16ന് ജപ്പാനിലും കോവിഡ് എത്തി. ജനുവരി 17 ന് വുഹാനില്‍ രണ്ടാമത്തെ മരണമുണ്ടായി. ജനുവരി 20ന് മൂന്നാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തു. അപ്പോള്‍ മാത്രമാണ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് ഈ രോഗം പടരുമെന്ന് ചൈനീസ് സ്റ്റേറ്റ് ടെലിവിഷനിലൂടെ ലോകത്തെ അറിയിക്കുന്നത്. ഒരു പക്ഷേ ചൈനയിലെ വുഹാനില്‍ മാത്രം തളച്ചിടാമായിരുന്ന കൊറോണ വൈറസ് രോഗം ലോകമെമ്പാടും പടരുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇടയാക്കിയത് എന്നത് നല്ല രീതിയില്‍ പഠനവിധേയമാക്കേണ്ടതാണ്. കാരണം, നിപ്പാ വൈറസ് കോഴിക്കോട് ജില്ലയില്‍ വന്നപ്പോള്‍ അത് മറ്റെവിടെയും പടരാതിരിക്കാന്‍ കര്‍ശന നടപടികള്‍ എടുക്കുന്നതിന് ഇന്‍ഡ്യയ്ക്ക് കഴിഞ്ഞിരുന്നു. അതും കൂടാതെ ഈ വൈറസ് കടല്‍ ഭക്ഷ്യവസ്തുക്കളുടെ മാര്‍ക്കറ്റില്‍ നിന്നാണോ പടര്‍ന്നതെന്നും, അതോ, ഏതെങ്കിലും ലബോറട്ടറിയില്‍ നിന്നും പുറത്തെത്തിയതാണോ എന്നതുമുള്ള വിശദപഠനങ്ങളും ആവശ്യമാണ്. ചൈനയുടെയുള്ളില്‍ ലോകാരോഗ്യ സംഘടനയ്ക്ക് ഇത് നടത്തുവാനുമോ എന്നത് കണ്ടറിയേണ്ടതാണ്. ഇപ്പോഴത്തെ ഡയറക്ടര്‍ ജനറല്‍ ഡോ.ഡെഡ്രോസ് അഡണം ഗെബ്രെയെസുസ് എത്യോപ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുമുള്ള ആളാണ്. ചൈനയുടെ പിന്തുണയോടെയാണ് മെഡിക്കല്‍ ഡിഗ്രി ഇല്ലാതിരുന്നിട്ടും ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ പദവിയിലെത്തിയതെന്നും നാം ഓര്‍ക്കേണ്ടതാണ്. ജനുവരിയില്‍ അദ്ദേഹം നടത്തിയ കോവിഡിനെ കുറിച്ചുള്ള പരാമര്‍ശങ്ങളും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. 28 ദിവസം വരെയുള്ള ഇന്‍ക്യുബേഷന്‍ പീരിയഡ് ഉള്ളതിനാല്‍ ഈ വൈറസ് ബാധ 2019 നവംബറില്‍ തന്നെ വുഹാനില്‍ തുടങ്ങിയിരിക്കണം. തീര്‍ച്ചയായും ഇതിലെ ആദ്യകാലഘട്ടങ്ങളിലെ നിയന്ത്രണവിധേയമാക്കാനും, പടരാതിരിക്കാനുമുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ വുഹാനില്‍ സംഭവിച്ച കൃത്യവിലോപങ്ങള്‍ ലോകത്തെ മുഴുവനും കോവിഡ്-19 എന്ന രോഗത്തിന്റെ പരിധിക്കുള്ളിലാക്കി. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ.ഡെഡ്രോസ് ആഡണം ഗെബ്രെയെസുസ് എത്യോപ്യയില്‍ ആരോഗ്യമന്ത്രി ആയിരുന്നുവെങ്കിലും ഫിലോസഫിയില്‍ പിഎച്ച്ഡി ഉള്ളയാളാണ്. ഒരു ഭിഷഗ്വരന്‍ അല്ല. ഈ കോവിഡ് കാലത്തെ നേരിടുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്ക് നിരവധി പിഴവുകള്‍ പറ്റിയിട്ടുണ്ട് എന്നതും ചൂണ്ടിക്കാണിക്കേണ്ടതാണ്.
അന്തര്‍ദ്ദേശീയ യാത്രകള്‍ ദശലക്ഷക്കണക്കിനായുള്ള മുനുഷ്യര്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതുകൊണ്ട് വുഹാനില്‍ നിന്ന് 2020 ഫെബ്രുവരിയോടെ ലോകത്തിലെ മിക്കവാറും രാജ്യങ്ങളില്‍ എത്തിപ്പെടാന്‍ ഈ വൈറസിനായി. ജനുവരി 7 മുതലെങ്കിലും കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഡബഌയു.എച്ച്.ഓയും ചൈനയും പ്രതികരിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ, വലിയ ഒരു വ്യാപനം തടയാന്‍ കഴിയുമായിരുന്നു. ചൈനയില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഒരു ഏകാധിപത്യ ‘ഭരണത്തിന്‍ കീഴില്‍ 6 കോടിയോളം ജനങ്ങളെ ക്വാറന്റൈനില്‍ വെയ്ക്കുന്നതിനും, ശരീര താപനിലയില്‍ മാറ്റമുള്ളവരെയും മറ്റും കണ്ടുപിടിക്കുന്നതിനും വളരെ എളുപ്പം സാധിക്കുന്നു. അതുകൊണ്ടു തന്നെ ചൈനയില്‍ ഇപ്പോള്‍ ഇതിന്റെ നിയന്ത്രണം ഏകദേശം വന്നുകഴിഞ്ഞു. പക്ഷേ, മറ്റു രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ചും യുറോപ്പിലും അമേരിക്കയിലും ഇത് വലിയ തോതില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. ചൈനയില്‍ 9 ദിവസം കൊണ്ട് പുതിയ ആശുപത്രിയും മറ്റുമുണ്ടാക്കാന്‍ സാധിച്ചിരുന്നു. എന്നിട്ടുപോലും ദിവസം ശരാശരി 1000 പേര്‍ക്ക് രോഗവും 100 പേര്‍ മരണമടയുന്ന സ്ഥിതിവിശേഷവുമുണ്ടായി. കൊറോണക്കെതിരായ പ്രവര്‍ത്തനത്തിനായി 600 കോടി ഡോളര്‍ ആണ് ചൈന മാറ്റിവെച്ചത്. ചൈനയിലെ ആദ്യകാലഘട്ടങ്ങളിലെ ശ്രദ്ധയില്ലായ്മയും നിയന്ത്രണമില്ലായ്മയും കോവിഡ്-19 ലോകത്തിനുതന്നെ ‘ഭീഷണിയായി മാറിയെങ്കിലും പിന്നീട് ചൈനയില്‍ നടന്ന സാങ്കേിതവിദ്യ ഉപയോഗിച്ചുള്ള പരമാവധി പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് ഒട്ടാകെ മാതൃകയാണ്. സാങ്കേതിക വിദ്യയുടെ ഉപയോഗം എങ്ങനെയൊക്കെ ആകാമെന്ന് വ്യക്തമാക്കുന്ന ഒന്നായിരുന്നു ചൈനയുടെ കോവിഡ്-19 നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍.
ലോകത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ഭാരതത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും നിരവധി എസ്റ്റിമേറ്റുകള്‍ പുറത്തു വന്നിട്ടുണ്ട്. ‘ഭാരതത്തിന്റെ വളര്‍ച്ചാ നിരക്ക് 1.6 ശതമാനത്തിലൊതുങ്ങും എന്നാണ് ഒരു പഠനം (SACHS). പക്ഷേ, അതേപ്പറ്റിയൊക്കെ ചിന്തിക്കുന്നതിനു മുന്‍പ് കൊറോണ വൈറസ് ബാധയില്ലാത്ത, ഒരാള്‍ക്കു പോലും അത് പകര്‍ത്താന്‍ സാധ്യതയില്ലാത്ത ഒരു അന്തരീക്ഷം ഉണ്ടായാല്‍ മാത്രമെ തികച്ചും സ്വതന്ത്രമായ സാമ്പത്തിക വ്യവസ്ഥയ്ക്ക് പ്രവര്‍ത്തിക്കാനാവൂ എന്നു നാം മനസ്സിലാക്കണം. പുതിയ സാമ്പത്തിക വ്യവസ്ഥ പല കാര്യങ്ങളിലും ഇതുവരെ ഉണ്ടായിരുന്നവയില്‍ നിന്നും വ്യത്യസ്ത മായിരിക്കും. ഒന്നാമതായി, വ്യക്തിശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയില്‍ ജപ്പാനെപ്പോലുള്ള മാതൃകകള്‍ ലോകത്തെമ്പാടും പകര്‍ത്തപ്പെടാന്‍ ഇടയുണ്ട്. ഭാരതത്തിന്റെ പ്രാചീന സമ്പ്രദായങ്ങള്‍ ലോകം മുഴുവന്‍ സ്വീകരിക്കപ്പെടാന്‍ സാധ്യത വളരെയേറെയാണ്. പലരുടെയും ഭക്ഷണക്രമത്തില്‍ തന്നെ മാറ്റം സംഭവിക്കും. കൂടുതല്‍പേരും സസ്യാഹാരത്തിലേയ്ക്ക് തിരിയുന്നതിന് ഒരു കാരണം കൂടിയായിരിക്കും കോവിഡ് വൈറസ്.
ഇന്‍ഡ്യയിലെ 736 ജില്ലകളില്‍ 400ാളം ജില്ലകളില്‍ കോവിഡ് വൈറസ് ബാധയില്ല. എന്നാല്‍ പത്ത് ജില്ലകളില്‍ രാജ്യത്തെ ആകെ കോവിഡ് വൈറസ് ബാധിതരുടെ 30 ശതമാനവും ഉണ്ടായിരിക്കുന്നു. ആദ്യം കോവിഡ് വൈറസ് ഇതുവരെ തലപൊക്കാത്ത ജില്ലകളുടെ അതിര്‍ത്തികളടച്ച് പൂര്‍ണ്ണ സുരക്ഷിതത്വത്തോടെ സാമാന്യേന പൂര്‍ണ്ണമായ സാമ്പത്തിക വളര്‍ച്ചാപദ്ധതികളിലേയ്ക്ക് കൊണ്ടു പോകാവുന്നതാണ്. ഈ ജില്ലകളിലേയ്ക്കുള്ള അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടയ്ക്കുകയും അതീവ കര്‍ശന നിബന്ധനകളോടെ മാത്രം ജില്ലയ്ക്കുള്ളിലേയ്ക്ക് പുറത്തു നിന്നുള്ളവരെ പ്രവേശിപ്പിക്കുകയും ചെയ്യാവുന്നതാണ്. ജില്ലകളുടെ അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള അസംസ്‌കൃത വസ്തുക്കളുടെയും ഉല്പന്നങ്ങളുടെയും ഗതാഗതസംവിധാനം ഉറപ്പാക്കേണ്ടി വരും. ഇതുപോലെ മറ്റുജില്ലകളില്‍ കാര്‍ഷികമേഖല അതീവ ശ്രദ്ധ അര്‍ഹിക്കുന്ന ഒരു മേഖലയാണ്. അവിടെ വിളവെടുപ്പും, അടുത്ത കൃഷിയ്ക്കുള്ള തയ്യാറെടുപ്പും നടക്കേണ്ട സമയമാണ്. മാസ്‌ക്കുകളും സോപ്പ് ലായനികളും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഈ മേഖലയില്‍ കൃത്യമായ വിളവെടുപ്പും അടുത്ത കൃഷിയ്ക്കുള്ള മറ്റു സംരംഭങ്ങളും ആരംഭിക്കേണ്ടതാണ് ഒന്നാമത്തെ കാര്യം. കഴിയുന്നതും യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള വിളവെടുപ്പും കൃഷി ഇറക്കുന്ന സമ്പ്രദായവും ആവശ്യമായി വരും. കാര്‍ഷികമേഖലയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത വസ്തുക്കള്‍ ഉല്പാദിപ്പിക്കാനും അങ്ങനെ കാര്‍ഷികമേഖലയെ നേരിട്ട് ആശ്രയിക്കുന്ന 15 ശതമാനം ജനങ്ങളെയെങ്കിലും കാര്‍ഷികമേഖലയെ ആശ്രയിച്ചുള്ള മൂല്യവര്‍ദ്ധിത വസ്തുക്കളുടെ ഉല്പാദന മേഖലയിലേയ്ക്ക് മാറ്റുന്നതിനും ഈ സന്ദര്‍ഭം ഉപയോഗിക്കാവുന്നതാണ്. എല്ലാ വെല്ലുവിളികളും അവസരങ്ങള്‍ കൂടിയാണ്. അങ്ങനെയൊരു വെല്ലുവിളിയാണ് കോവിഡ് വൈറസിന്റെ വ്യാപനം മൂലമുള്ള ഈ സമയവും പ്രദാനം ചെയ്യുന്നത്.
മരുന്ന് നിര്‍മ്മാണ രംഗത്ത് ഭാരതത്തിന് സാധ്യത ഏറെ
ലോകത്ത് എല്ലാ രാജ്യങ്ങളിലും ഇന്‍ഡ്യയുടെ ഔഷധങ്ങള്‍ വളരെയധികം ആവശ്യമായി വന്ന ഒരു സമയമാണിത്. ഫാര്‍മസ്യൂട്ടിക്കള്‍ വ്യവസായത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്‍ഡ്യ. ഏകദേശം പത്ത് ശതമാനം ഉല്പന്നങ്ങള്‍ ഇന്‍ഡ്യയില്‍ ഉണ്ടാക്കുന്നു. ജനറിക് മരുന്നുകളുടെ കാര്യത്തില്‍ ലോകത്തിന്റെ 20 ശതമാനം ഇന്‍ഡ്യയിലാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് ഇന്‍ഡ്യന്‍ മരുന്നുകള്‍ പൊതുവെ വില കുറഞ്ഞവയാണ്. ഇപ്പോള്‍ കൈവന്നിരിക്കുന്ന അവസരം അന്തര്‍ദ്ദേശീയ തലത്തില്‍ ഇന്‍ഡ്യന്‍ മരുന്നുകള്‍ക്കുണ്ടായിരുന്ന ആവശ്യകതയും, സ്വീകാര്യതയും ഉപയോഗിച്ച് 10 ശതമാനം എന്നത് 20 ശതമാനത്തിലേയ്‌ക്കെങ്കിലും എത്തിക്കാനായി സാധിച്ചാല്‍ അതുതന്നെ വലിയൊരു ഉത്തേജനമായിരിക്കും ഇന്‍ഡ്യയുടെ സാമ്പത്തിക രംഗത്തുണ്ടാക്കുക. ഇതോടൊപ്പം സ്വാഭാവിക ഉല്പന്നങ്ങളായ സിങ്കോണ പോലുള്ള വൃക്ഷങ്ങളില്‍ നിന്നുള്ള ക്ലോറോക്വീന്‍ ഉല്പാദനം, അതുപോലെ ആയൂര്‍വ്വേദത്തില്‍ കണ്ടെത്തിയിട്ടുളള നിരവധി സസ്യങ്ങളില്‍ നിന്നുളള ആധുനിക രീതിയിലുള്ള മരുന്നുല്പാദനം എന്നിവ നടത്തുകയാണെങ്കില്‍ ലോകത്തിന്റെ സ്വാഭാവിക മരുന്നിന്റെ കലവറയായി ഇന്‍ഡ്യയ്ക്ക് മാറാനാകും.
ആയൂര്‍വ്വേദം എന്നു കേള്‍ക്കുമ്പോള്‍ തന്നെ അലര്‍ജി വരുന്ന അലോപ്പതിക്കാരുണ്ട്. അതുകൊണ്ട് ഇത് പ്രത്യേകമായി തന്നെ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. തുളസി പോലുള്ള ആന്റി വൈറല്‍ സസ്യങ്ങള്‍ അതുപോലെ നിരവധി സ്വാഭാവിക രോഗപ്രതിരോധത്തിനും രോഗശമനത്തിനുള്ള മരുന്നുകള്‍ അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ ഗവേഷണങ്ങള്‍ നടത്തി നാം വികസിപ്പിക്കേണ്ട സമയമാണിത്. അലോപ്പതിയില്‍ എന്നപോലെ തന്നെ കാര്യകാരണ സഹിതം അസുഖങ്ങളെയും അവ വരാനിടയാക്കിയ കാര്യങ്ങളെയും അവ പരിഹരിക്കാനുളള മാര്‍ഗ്ഗങ്ങളെയും അതില്‍ വരുന്ന രാസപ്രവര്‍ത്തനങ്ങളെയും ആധുനിക ശാസ്ത്രത്തിനു കൂടി സ്വീകാര്യമായ വിധത്തില്‍ ഗവേഷണം നടത്തി പുതിയ കണ്ടെത്തലുകളിലേയ്ക്കും പുതിയ പേറ്റന്റുകളിലേയ്ക്കും വ്യാപകമായ തോതില്‍ അതിന്റെ ഉല്പാദനത്തിലേയ്ക്കും തിരിയുന്നതിന് വലിയ ഒരു അവസരമാണ് കോവിഡ് വൈറസ് കൊണ്ടു വന്നിരിക്കുന്നത്.
ലോകത്തിന്റെ തന്നെ ഏറ്റവും കുറഞ്ഞ ചെലവില്‍ അലോപ്പതിയ്ക്കും ആയൂര്‍വേദത്തിനും എല്ലാ കാലത്തും നല്‍കാവുന്ന, അതും തികച്ചും വിശ്വസീനയമായ ചികിത്സ നല്‍കാവുന്ന, കേരളത്തിലും, ഭാരതത്തിലും ഈ മേഖലയില്‍ പരമാവധി അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അതിനു ഓരോ സംസ്ഥാനങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അതിന്റെ ഗുണമേന്മ നിലനിര്‍ത്തുന്നതിനും കൃത്യമായ അധികാരങ്ങളോടെയും ചുമതലകളോടെയുമുള്ള അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകണം. ലോകത്തിലെ ടൂറിസം വ്യവസായം നിലച്ച സമയമാണിത്. ഇനിയുണ്ടാകുന്ന പുനരുല്പാദന വേളയില്‍ മെഡിക്കല്‍ ടൂറിസം പ്രത്യേകിച്ചും ആയുര്‍വ്വേദത്തില്‍ അധിഷ്ഠിതമായതു കൂടി കര്‍ശനമായ നിബന്ധനകളോടെ, നിര്‍ദ്ദേശങ്ങളോടുകൂടെ നടപ്പാക്കിയാല്‍ ഇന്‍ഡ്യ ആരോഗ്യ ടൂറിസത്തിന്റെ ഒരു ഹബ് ആയി മാറും. കേരളത്തില്‍ ഇതിനുള്ള സാധ്യതകള്‍ വളരെയേറെയാണ്. തട്ടിപ്പുകള്‍ക്കും വഞ്ചനകള്‍ക്കും അവസരം കൊടുക്കാതെ ശരിയായ ഗുണമേന്മയുള്ള രീതികള്‍ മാത്രം ഉപയോഗപ്പെടുത്തുന്നുവെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. ഇന്‍ഡ്യയുടെ സാമ്പത്തികമേഖലയ്ക്ക് ഏറ്റവും വലിയ ഉത്തേജനം നല്‍കാവുന്ന ഒരു മേഖലയായിരിക്കുമത്.
ഈ മേഖലയില്‍ പരമ്പരാഗതമായ രീതിയില്‍ ഔഷധങ്ങളുടെയും അലോപ്പതി ഔഷധങ്ങളുടെയും കണ്ടുപിടുത്തത്തിനും വികസനത്തിനും പ്രാധാന്യം കൊടുക്കുന്നതിനായി ഒരു പ്രത്യേക സംവിധാനം ഉണ്ടാകേണ്ടതുണ്ട്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാജ്യൂവേഷന്‍ കഴിഞ്ഞവര്‍ക്ക് ഇത്തരം പുതിയ കണ്ടുപിടുത്തങ്ങളും പരീക്ഷണങ്ങളും നടത്തുന്നതിനായി കൂടുതല്‍ സൗകര്യം ഒരുക്കേണ്ടതുണ്ട്. ആഗോളാടിസ്ഥാനത്തില്‍ ഇന്‍ഡ്യാക്കാര്‍ക്കു വേണ്ടി ഒരു പ്രാഥമിക റൗണ്ട് പരീക്ഷയ്ക്ക് ക്ഷണിക്കയും അതിന്റെ തിയറിയും പ്രാക്ടിക്കലും നടത്തി അതില്‍ നിന്നും വീണ്ടും വിസ്തൃതവും, അഗാധവുമായ പഠനങ്ങളും പരീക്ഷണങ്ങളും നടത്തുന്നതിനായി പ്രോജക്റ്റുകള്‍ കണ്ടെത്തുകയും വേണം. അങ്ങനെ കണ്ടെത്തുന്ന പ്രോജക്റ്റുകള്‍ക്ക് വരുന്ന ചെലവ് സര്‍ ക്കാര്‍ നല്‍കേണ്ടതും കണ്ടുപിടുത്തം പ്രായോഗികമാകുന്ന മുറയ്ക്ക് കണ്ടുപിടുത്തം നടത്തുന്നയാള്‍ക്ക് നിശ്ചിത ശതമാനം റോയല്‍റ്റി നല്‍കി ആ ഉല്പന്നം ഭാരതസര്‍ക്കാര്‍ സ്വന്തമാക്കേണ്ടതുമാണ്. ഇതേ രീതി തന്നെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ നടപ്പാക്കി ഏറ്റവും നല്ല സാങ്കേതിക വിദ്യകളും ഏറ്റവും പുതിയ ആപ്ലിക്കേഷന്‍സും സ്വന്തമായി വികസിപ്പിക്കേണ്ടതുണ്ട്. അതിനുവേണ്ടി വിദ്യാര്‍ത്ഥികളടക്കം എല്ലാ തലത്തില്‍ നിന്നും സംസ്ഥാന അടിസ്ഥാനത്തില്‍ പ്രാഥമിക മത്സരങ്ങളും ദേശീയ അടിസ്ഥാനത്തില്‍ രണ്ടാം റൗണ്ട് മത്സരങ്ങളും നടത്താവുന്നതാണ്. രണ്ടാം റൗണ്ടിലെത്തുന്നവര്‍ക്ക് 5 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപവരെയുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ആപ്ലിക്കേഷന്‍സ് വികസിപ്പിക്കാന്‍ പുതിയ രീതികള്‍ കണ്ടെത്തുക എന്നിവ ഇവരുടെ മത്സരങ്ങളില്‍ ഉണ്ടാകേണ്ടതാണ്. ഇതേ രീതിയില്‍ തന്നെ വിവിധ മേഖലകളില്‍ ഗവേഷണവും വികസനവും കുറഞ്ഞ കാലം കൊണ്ട് കഴിയുന്നത്ര വലിയ രീതിയില്‍ വികസിപ്പിക്കുകയാണെങ്കില്‍ സാങ്കേതികരംഗത്ത് വലിയ കുതിച്ചു ചാട്ടത്തിന് വഴിവെയ്ക്കും. ധാരാളം വ്യക്തികള്‍ വലിയ കഴിവുകള്‍ ഉണ്ടെങ്കിലും അവ പ്രദര്‍ശിപ്പിക്കുന്നതിനാവശ്യമായ വേദികളില്ലാതെ മുരടിച്ചു പോവുകയാണ്.ഇങ്ങനെയൊരു വേദി ലഭ്യമാക്കിയാല്‍ അവര്‍ക്കെല്ലാം തങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുതിനും ചുരുങ്ങിയ ചെലവില്‍ രാഷ്ട്രത്തിന് ലോകോത്തര സാങ്കേതികവിദ്യകള്‍ ലഭ്യമാകാനും ഇടയാകും. ഇത് എല്ലാ മേഖലയിലും നടപ്പാക്കുകയാണെങ്കില്‍ മറ്റ് സാങ്കേതിക വിദ്യകളെ ആശ്രയിക്കാതെ 90% കാര്യങ്ങളിലും ‘ഭാരതത്തിന് സ്വന്തം സാങ്കേതിക വിദ്യകളില്‍ ഉയര്‍ന്നു വരാന്‍ സാധിക്കും. ഇതൊരു വലിയ വെല്ലുവിളിയായി സ്വീകരിച്ച് ആ വെല്ലുവിളികളെ അവസരങ്ങളായി മാറ്റുകയാണ് വേണ്ടത്. ഇപ്പോഴത്തെ ‘ഭരണപരമായ തടസങ്ങളും കാലതാമസവും ഒഴിവാക്കുന്നതിനും വളരെ പ്രാധാന്യം നല്‍കേണ്ടതുണ്ട്.
ഭാരതത്തെ സംബന്ധിച്ച് കൊറോണ വൈറസിന്റെ വ്യാപനം ഓട്ടോ മൊബൈല്‍സ്, ഇലക്‌ട്രോണിക്‌സ്, വളങ്ങള്‍, മരന്ന്, ടെക്‌സറ്റയില്‍സ് തുടങ്ങിയ മേഖലകളിലെ ഇന്റര്‍മിഡിയറി ഉല്പന്നങ്ങളിലുണ്ടാക്കുന്ന കുറവ് കാര്യമായി ബാധിക്കുന്നതാണ്. യൂറോപ്പില്‍ ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് ഇറ്റലിയെയാണ്. ജര്‍മ്മന്‍ ബാങ്കുകള്‍ പറയുന്നത് കൊറോണ വൈറസിന്റെ വ്യാപനം ഒരു വലിയ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കാന്‍ ഇടയുണ്ട് എന്നാണ്. യുഎസില്‍ സിലിക്കോണ്‍ വാലിയില്‍ ഉല്പാദനമേഖലകളില്‍ കാര്യമായ തകരാറുകള്‍/തടസ്സങ്ങള്‍ പ്രതീക്ഷിക്കുന്നു. അമേരിക്കയില്‍ മുഖത്ത് ധരിക്കുന്ന മാസ്‌ക്കുകള്‍ പോലും പല സ്ഥലങ്ങളിലും ലഭ്യമല്ലാത്ത വിധം വില്പന നടത്തിക്കഴിഞ്ഞിരിക്കുകയാണ്.
അടച്ചിടല്‍ മൂലം നിരവധി ഫാക്ടറികള്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് ഗംഗയും യമുനയുമെല്ലാം ശുദ്ധമായത്. ഈ ഫാക്ടറികള്‍ തുറക്കുന്നതിനു മുന്‍പായി കര്‍ശനമായ മലിനീകരണ നിയന്ത്രണ നടപടികള്‍ ഓരോ ഫാക്ടറിയിലും സ്വീകരിക്കുകയാണെങ്കില്‍, അങ്ങനെ ചെയ്യുന്നത് ഓരോ തദ്ദേശസ്വയം‘ഭരണ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെയും അതികര്‍ശനമായ നിയന്ത്രണങ്ങളോടു കൂടിയാകണം. ഈ കാര്യങ്ങളിലെല്ലാം സാമൂഹിക ഓഡിറ്റിംഗ് നടപ്പാക്കണം. ഈ മേഖലകളില്‍ ഉണ്ടായേക്കാവുന്ന പുനര്‍പ്രവര്‍ത്തനങ്ങളില്‍ മലിനീകരണം ഇല്ലാത്ത ജലം മാത്രം 100 ശതമാനവും ഉപയോഗിച്ചു എന്നും അത്തരം ജലം മാത്രമെ നദികളില്‍ എത്തുന്നുള്ളുവെന്നും ഉറപ്പാക്കേണ്ടതാണ്. ഇനിയും ഈ നദികള്‍ വൃത്തിഹീനമാകാതിരിക്കാന്‍ അവസരമുണ്ടാകണം. ഈ നദികളിലെപ്പോലെ തന്നെ രാജ്യത്തെ എല്ലാ നദികളിലും ഈ വിധം മലിനീകരണം ഇല്ലാതാക്കാന്‍ ഈ അവസരം ഉപയോഗിക്കാവുന്നതാണ്. ഇപ്പോള്‍തന്നെ ഈ നദികള്‍ മലിനീകരണ മുക്തമാക്കുന്നതിന് സ്വരൂപിച്ചിട്ടുള്ള പണത്തിന്റെ ഒരു ഭാഗം മലിനീകരണ നിയന്ത്രണ സംവിധാനം ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്.
പ്രധാനമന്ത്രിയുടെ സ്വച്ഛ് ‘ഭാരത് അഭിയാന്‍ എന്ന ദൗത്യം കുറെക്കൂടി വ്യാപിപ്പിക്കുന്നതിന് പറ്റിയ സമയമാണിത്. പൊതു ടോയ്‌ലെറ്റുകളും, പൊതു വെയ്‌സറ്റ് ബോക്‌സുകളും എല്ലാം നിര്‍ബ്ബന്ധിതമായി തന്നെ ഗ്രാമങ്ങള്‍ തുടങ്ങി നഗരങ്ങളിലും ഉപനഗരങ്ങളിലുമെല്ലാം നടപ്പാക്കാവുന്ന സമയമാണിത്. സിംഗപ്പൂരിലും മറ്റു നഗരങ്ങളിലുമെന്നപ്പോലെ നഗരങ്ങളിലെ റോഡുകളില്‍ തുപ്പുന്നതിനും പൊതുസ്ഥലങ്ങളില്‍ മലിനീകരണം നടത്തുന്നതിനുമെതിരെ വേണ്ടിവന്നാല്‍ പുതിയ നിയമനിര്‍മ്മാണങ്ങള്‍ നടത്തി ജനങ്ങളെ ആ വിധം മാറ്റിയെടുക്കുന്നതിന് കോവിഡ് വൈറസ് ബാധ അവസരം നല്‍കുന്നു.
സാമ്പത്തിക വളര്‍ച്ച എത്രയെന്നും, എന്തെല്ലാമെന്നും നിശ്ചയിക്കാനാവുക. ഒന്നാമതായി, ഇന്ത്യ പൂര്‍ണമായും ഒരൊറ്റ കോവിഡ് വൈറസ് ബാധിതനും ഇല്ലാത്ത രീതിയില്‍ എന്നെത്തും എന്നതിനെ ആശ്രയിച്ചിരിക്കും. സാമൂഹിക സംക്രമണം ഇല്ലാതാക്കുക, കോവിഡ് വൈറസ് ബാധിച്ചവരും, അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും, ആ ബാധയില്‍ നിന്നും തികച്ചും മുക്തമായി കോവിഡ് വൈറസ് ബാധയില്ലായെന്ന് ഉറപ്പാക്കുക. ഇത്രയും കഴിഞ്ഞാലേ കോവിഡ് വൈറസ് ബാധയില്‍ നിന്നും നാം തികച്ചും മുക്തരായി എന്നു പറയാനാവൂ. അതിനുശേഷം ഭാരതത്തിലേയ്ക്കു പ്രവേശിക്കാവുന്ന എല്ലാ ‘ഭാഗങ്ങളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടി വരും. എയര്‍പോര്‍ട്ടുകളിലും മറ്റു ഇന്റര്‍നാഷണല്‍ ഇമിഗ്രേഷന്‍ പോയിന്റുകളിലും ഇത് നിര്‍ബ്ബന്ധമായും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതുകൂടാതെ നേപ്പാളിന്റെയും ബംഗ്ലാദേശിന്റെയും അതിര്‍ത്തികള്‍ വഴി നിരവധി അനധികൃത മാര്‍ഗ്ഗങ്ങള്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നതിനായുണ്ട്. ഇവിടെയും നാം ശ്രദ്ധയും കര്‍ശനമായ നിയന്ത്രണങ്ങളും കൊണ്ടുവരേണ്ടിയിരിക്കുന്നു. ഒരാള്‍ മതി ഒരു രാജ്യത്തെയും ലോകത്തെ തന്നെയും വീണ്ടും അപകടത്തില്‍പ്പെടുത്താന്‍ എന്നു നാം എപ്പോഴും ഓര്‍ക്കേണ്ടിയിരിക്കുന്നു.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈഷേസന്‍ (ILO)) പറയുന്നത് (TOI 10-04-2020) 40 കോടി ഇന്ത്യാക്കാരെങ്കിലും കോവിഡ് വൈറസിന്റെ ഫലമായി കൂടുതല്‍ ദാരിദ്ര്യത്തിലേയ്ക്ക് നീങ്ങുമെന്നാണ്. ഇതുപോലെ അബദ്ധങ്ങള്‍ ഇന്ത്യക്കെതിരായി എഴുതി വിടുന്ന പല അന്തര്‍ദ്ദേശീയ പ്രസ്ഥാനങ്ങളുമുണ്ട്. ഇവര്‍ മനസ്സിലാക്കേണ്ടത്, തൊഴിലുറപ്പ് പദ്ധതിയുടെ ‘ഭാഗമായ 182 രൂപയെന്ന ദിവസക്കൂലി 202 രൂപയിലേയ്ക്ക് ഓരോ ദിവസത്തെയും വേതനം വര്‍ദ്ധിപ്പിച്ചുവെന്നതാണ്. മാത്രമല്ല, ഇന്‍ഡ്യയില്‍ 60 ശതമാനം ജനങ്ങളും ഇപ്പോഴും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. നിത്യകൂലിവേലയെടുക്കുന്നവര്‍, നിത്യവരുമാനം കിട്ടുന്ന വിധത്തില്‍ ചെറിയ ചെറിയ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്കാണ് കോവിഡ് വൈറസ് ബാധമൂലമുണ്ടായ ലോക്ക്ഡൗണ്‍ കൂടുതലായി ബാധിക്കുന്നത്. അതില്‍ ബ്യൂട്ടീഷ്യന്‍ മുതല്‍ ബാര്‍ബര്‍മാര്‍ വരെ കാണും. ആര്‍ട്ടിസ്റ്റുകള്‍ കാണും, സിനിമാ ഷൂട്ടിംഗിനായുള്ള നിരവധി ജോലിക്കാര്‍ കാണും. മത്സ്യം പിടിച്ചുകൊണ്ടു വന്ന് വില്പന നടത്തുന്നവര്‍ കാണും. ഏതായാലും ഈ കാലഘട്ടത്തില്‍ അവര്‍ക്കെല്ലാം കരുതലിനായി ഭക്ഷണവും, പണവും കേന്ദ്രസര്‍ക്കാരും കുറച്ചൊക്കെ സംസ്ഥാന സര്‍ക്കാരുകളും എത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഐ.എല്‍.ഒയുടെ ഈ വിവരം എന്ത് അടിസ്ഥാനത്തിലാണെന്ന് പറയുക ബുദ്ധിമുട്ടാണ്. ലോക്ക്ഡൗണ്‍ തീരുമ്പോള്‍ അല്ലെങ്കില്‍ വിവിധ ഘട്ടങ്ങളിലായി തീരുമ്പോള്‍ ഓരോ ഘട്ടത്തിലും ആദ്യം തൊഴില്‍ ലഭിക്കുക ഈ വിഭാഗങ്ങള്‍ക്കാണ്.
കോവിഡ് വൈറസിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണും അതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പല പ്രവര്‍ത്തനങ്ങളില്‍ നിന്നും വളരെ സംശായ്പദമായ രീതിയില്‍ പണം തട്ടിയെടുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കണക്കാക്കേണ്ടി വരും. 625 രൂപ വിലയിടാവുന്ന ഭക്ഷണ കിറ്റുകള്‍ 1000 രൂപ നിരക്കിലാണ് കണക്കാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ 87,00,000 കിറ്റുകള്‍ ഉണ്ടത്രെ. 400 കോടി രൂപ ഈയിനത്തില്‍ എവിടെ പോകും. അതുപോലെ സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കുന്ന കൂടുതല്‍ കടമെടുക്കുന്നതിനുള്ള ഏതൊരു അനുവാദവും – ഉദാ. FRBM (Fiscal Responsibility & Budget Management) ആക്റ്റ് വെച്ച് ഓരോ സംസ്ഥാനത്തിന്റെയും ജിഡിപി യുടെ 3% എന്നത് വര്‍ദ്ധിപ്പിക്കുമ്പോള്‍ ആ കടമെടുപ്പ് ഇതുപോലുള്ള ദുര്‍വ്യയങ്ങള്‍ക്ക് ആകരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ വഴിയും സോഷ്യല്‍ ഓഡിറ്റിംഗ് വഴിയും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതാണ്.
6 ലക്ഷം കോടി ഡോളറിന്റെ ലോകമൊത്ത വരുമാനം കുറയുമെന്നാണ് ഇപ്പോഴത്തെ കണക്കു കൂട്ടല്‍. ഇത് ഏകദേശം ജപ്പാന്റെ ജിഡിപിയെക്കാള്‍ അധികം വരും. എല്ലാ കണക്കു കൂട്ടലുകളും കോവിഡ് വൈറസ് ബാധിച്ച ഒരാളും ഇല്ല ബാക്കിയെന്ന നിലയില്‍ നിന്നേ സാധ്യമാകൂ. അതിനു എത്ര സമയം എടുക്കുന്നു എന്നതാണ് ഇപ്പോള്‍ ഏറ്റവും പ്രാധാന്യം. അിറഞ്ഞോ അറിയാതെയോ ഒരാളിലെങ്കിലും കോവിഡ് വൈറസിന്റെ അണുക്കള്‍ നിലനിന്നാല്‍ വീണ്ടും മൂന്നോ, നാലോ മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തും ലോകത്തും ഇതേ രീതിയിലുള്ള ഒരുപക്ഷേ, ഇതിലും ഗുരുതരമായ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞത് എക്‌സൈസ് തീരുവ ഉയര്‍ത്തി കഴിയുന്നത്ര കേന്ദ്ര വരുമാനത്തിലേയ്ക്ക് ചേര്‍ക്കുന്നതിനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം പെട്രോളിയം ഉല്പന്നങ്ങളുടെ ആവശ്യകത വളരെ കുറഞ്ഞിരിക്കുന്നതിനാല്‍ ഇതില്‍ നിന്നും ഏതെങ്കിലും വിധത്തിലുള്ള അധികവരുമാനം ഉണ്ടാക്കുക എന്നത് അസംഭവ്യമാണ്.
ഇന്‍ഡ്യയ്ക്ക് ലോകത്തില്‍ ഒന്നാം സ്ഥാനമുണ്ടായിരുന്ന ഒന്നാണ് ഫോറിന്‍ റെമിറ്റന്‍സസ്-പ്രവാസികളായ ഇന്‍ഡ്യാക്കാര്‍ ഇന്‍ഡ്യയിലേയ്ക്ക് അയയ്ക്കുന്ന പണം. 2018-2019ല്‍ 78 ബില്യന്‍ ഡോളറിന്റെ വിദേശപണമാണ് ഈയിനത്തില്‍ ഭാരതത്തിന് ലഭിച്ചിരുന്നത്. നമ്മുടെ സമ്പത്ത് വ്യവസ്ഥയുടെ ഏകദേശം രണ്ടേകാല്‍ ശതമാനം മുതല്‍ മൂന്ന് ശതമാനം വരെയാണ് വിദേശ ഇന്‍ഡ്യാക്കാരില്‍ നിന്നുമാണ് ഈ പണം ലഭിച്ചിരുന്നത്. ചിലരൊക്കെ പറയുന്നതുപോലെ വിദേശ ഇന്‍ഡ്യാക്കാര്‍ ഇന്‍ഡ്യയുടെ 50 ശതമാനത്തോളം മൊത്തവരുമാനം അയയ്ക്കുന്നു എന്നെല്ലാം പറയുന്നത് തികഞ്ഞ അജ്ഞതയില്‍ നിന്നാണ്. ഇന്‍ഡ്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 28 ദശലക്ഷം ഇന്‍ഡ്യാക്കാരാണ് വിദേശങ്ങളിലുള്ളത്. ഇത് വിദേശത്ത് താമസിക്കുന്ന ഇന്‍ഡ്യാക്കാരും അവിടങ്ങളില്‍ താമസിച്ച് അവിടുത്തെ പൗരത്വമെടുക്കുന്ന ഇന്‍ഡ്യാക്കാരുള്‍പ്പെടെയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്‍ഡ്യയില്‍ നിന്നും ഒരു കോടി 75 ലക്ഷം പേരാണ് വിദേശത്തുള്ളത്. ഇതുപോലെ ഏറ്റവുമധികം ഇന്‍ഡ്യാക്കാരുള്ളത് (4.6 ദശലക്ഷം) അമേരിക്കയിലാണ്. രണ്ടാമത് യുഎഇയിലാണ് (3.1 ദശലക്ഷം). മൂന്നാമതായി സൗദി അറേബ്യയിലാണ്. പിന്നീട് മലേഷ്യയിലും മ്യാന്‍മാറിലുമായി വരുന്നു. ഇതില്‍ തന്നെ നാം മനസ്സിലാക്കേണ്ടത് ഇസ്ലാമിക് സ്റ്റേറ്റുകളിലുള്ള ഇന്‍ഡ്യാക്കാരില്‍ ബഹുഭൂരിപക്ഷവും എന്‍ആര്‍ഐകളാണ് എന്നതാണ്. വളരെ തുച്ഛമായ പിഐഓകള്‍ (Persons of Indian Origin) മാത്രമാണ് അവിടെയുള്ളത്. മറിച്ച് അമേരിക്കയിലും യൂറോപ്പിലും മ്യാന്‍മാറിലുമെല്ലാം കൂടുതലുള്ളത് അവിടെ പൗരത്വമെടുത്ത ഇന്‍ഡ്യന്‍ വംശജരാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ഇന്‍ഡ്യന്‍ വംശജരുള്ളത്. അതില്‍ 1,280,000 എന്‍.ആര്‍.ഐകളും 3,180,000 പിഐഓമാണുള്ളത്. ആകെ 4,460,000 പേര്‍. രണ്ടാമതായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനാണ്. 3,100,000 എന്‍.ആര്‍.ഐ കളും 4,586 പിഐഓസുമാണുള്ളത്. ആകെ 3,104,586 പേര്‍. മൂന്നാമതായി മലേഷ്യക്കാണ്. 227,950 എന്‍.ആര്‍.ഐകളും 2,760,000 പിഐഓമാണുള്ളത്. ആകെ 2,987,950 പേര്‍. നാലാമതായി സൗദിഅറേബ്യയ്ക്കാണ്. 2,812,408 എന്‍.ആര്‍.ഐ കളും 2,160 പിഐഓമാണുള്ളത്. ആകെ 2,814,568 പേര്‍. വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) റിപ്പോര്‍ട്ട് പ്രകാരം 28 മില്യന്‍ എന്‍.ആര്‍.ഐകളും പിഐഓമാണ് ഇന്‍ഡ്യയ്ക്കുള്ളത്. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം (Dept of Economic Social Affairs )ഇന്‍ഡ്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ള രാജ്യം – 17.5 മില്യന്‍.
കോവിഡ് വൈറസ് ബാധയ്ക്കുശേഷം ഇക്കാര്യത്തില്‍ വലിയൊരു കുറവ് അനുഭവപ്പെടാന്‍ ഇടയുണ്ട്. ഒന്നാമതായി ഗള്‍ഫിലും, യൂറോപ്പിലും, അമേരിക്കയിലുമുള്ള കോവിഡിന്റെ പ്രത്യാഘാതങ്ങള്‍. രണ്ടാമതായി ഒരുപക്ഷേ, വലിയൊരു വിഭാഗം പ്രവാസികള്‍ തിരികെ നാട്ടിലേയ്ക്ക് പോകുന്നതിന് ഉണ്ടാകുന്ന കാരണങ്ങള്‍. വളരെയധികം വിദേശ ഇന്‍ഡ്യാക്കാര്‍ മടങ്ങിപ്പോരുന്നതിന് കോവിഡ്-19 കാരണമാകാന്‍ ഇടയുണ്ട്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്തപ്പോള്‍ പല കാര്യങ്ങളിലും മോശമാണെന്ന് പറഞ്ഞിരുന്ന ഇന്‍ഡ്യ ഇപ്പോള്‍ അവരുടെ പ്രിയപ്പെട്ട മാതൃരാജ്യമായിരിക്കുന്നു. ഇന്‍ഡ്യയില്‍ കോവിഡ് ബാധിച്ചവരെയും ബാധിക്കാന്‍ സാധ്യതയുള്ളവരെയും എത്ര വിഷമിച്ചും കണ്ടെത്തി അവര്‍ക്ക് ക്വാറന്റൈനും ചികിത്സകളും നല്‍കുന്നു. എനിക്ക് കോവിഡ് വന്നിട്ടുണ്ടെങ്കില്‍ നാട്ടുകാര്‍ക്കെല്ലാം വരട്ടെയെന്നു പറഞ്ഞവരെപ്പോലും ഏറ്റവും നല്ല ചികിത്സ നല്‍കി ഭേദമാക്കുന്നു. പാകിസ്ഥാനില്‍ ഭക്ഷണം പോലും അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കുന്നില്ല. വിദേശരാജ്യങ്ങളില്‍ പലതിലും നടന്നതിനെക്കാള്‍ എത്രയോ ‘ഭംഗിയായാണ് കോവിഡിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡ്യയില്‍ നടന്നത് എന്നതും, അതിനിടെ പല മരുന്നുകള്‍ക്കും പല വികസിത രാജ്യങ്ങള്‍ക്കും ഇന്‍ഡ്യയെ ആശ്രയിക്കേണ്ടി വന്നുവെന്നുള്ളതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇതാണ് സംസ്‌കാരത്തിന്റെ സമ്പന്നത. പാകിസ്ഥാനില്‍ എത്തിയ സംസ്‌കാരവും ഇന്‍ഡ്യയിലെ സ്വാഭാവികമായ സംസ്‌കാരവും തമ്മിലുള്ള വ്യത്യാസം.
ലോകസാമ്പത്തിക വ്യവസ്ഥയില്‍ 6 ട്രില്യന്‍ ഡോളറിന്റെ ഇടിവ് ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഇന്‍ഡ്യയുടെ സാമ്പത്തിക വളര്‍ച്ച 1.6% മുതല്‍ 4% വരെ പലരും കണക്കാക്കിയിരിക്കുന്നു. ഏതായാലും ഈ വര്‍ഷം ആദ്യമായിട്ടായിരിക്കും ലോകത്താകെ ഫോറിന്‍ റമിറ്റന്‍സസ് വളരെയയധികം കുറയുന്നത്. ഇന്‍ഡ്യയ്ക്ക് കഴിഞ്ഞ വര്‍ഷം 78 ബില്യന്‍ ഡോളറാണ് ഈയിനത്തില്‍ ലഭിച്ചിരുന്നത്. അതില്‍ വലിയ കുറവ് തന്നെ പ്രതീക്ഷിക്കുന്നു. അതേസമയം പ്രത്യേകിച്ചും ഗള്‍ഫില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാകാന്‍ സാധ്യതയുണ്ട്. ജൂണ്‍ മാസത്തോടെ ലോകമെമ്പാടുമുള്ള കോവിഡ് വൈറസ് പ്രശ്‌നം തീര്‍ന്നാല്‍ തീര്‍ച്ചയായും ഈ സാമ്പത്തിക വ്യവസ്ഥകളെല്ലാം പുനരുജ്ജീവിപ്പിക്കാന്‍ ഇന്‍ഡ്യന്‍ തൊഴിലാളികള്‍ ആവശ്യമായി വരും. അതുകൊണ്ട് എപ്പോഴാണ് കോവിഡ് വൈറസ് പ്രശ്‌നം ലോകത്ത് അവസാനിക്കുന്നത് എന്നാണ് നാം ശ്രദ്ധിക്കേണ്ടത്.
പക്ഷേ എല്ലാ കാര്യങ്ങളുടെയും അടിസ്ഥാന ഘടകം എന്നു പറയുന്നത്, മനസ്സാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള എല്ലാ വെല്ലുവിളികളും അവസരങ്ങളായി കണ്ട് സധൈര്യം നേരിടുക – അതും കൃത്യമായ പദ്ധതികളോടെ നേരിടുക എന്നതായിരിക്കണം നാം ചെയ്യേണ്ടത്.
ലോക്ക്ഡൗണിന്റെ ഭാഗമായി 40 ദിനരാത്രങ്ങളാണ് രാജ്യം ഏകദേശം നിശ്ചലമായത്. ഇതിനിടയില്‍ വേനല്‍ക്കാല വിളവെടുപ്പിന്റെ സമയവുമുണ്ട്. ഈ വിളവെടുപ്പിന് ആവശ്യമായുള്ള ഇളവുകള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും അനുവദിക്കുന്നുണ്ട്. അതുപോലെ മാര്‍ക്കറ്റുകളില്‍ നിന്ന് പ്രധാനപ്പെട്ട കാര്‍ഷികവിളകള്‍ വാങ്ങുന്നതിനും അത് സംഭരിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നതിനുളള ട്രെയിന്‍ സൗകര്യങ്ങളും, പ്രത്യേകിച്ച് റോ-റോ സൗകര്യങ്ങള്‍ അതായത്, ട്രെയിനില്‍ ബോഗികള്‍ക്കു പകരം ട്രക്കുകള്‍ കയറ്റിക്കൊണ്ടു പോകുന്ന സമ്പ്രദായം ഉണ്ടാവണം. അതാത് ലക്ഷ്യത്തിലെത്തുമ്പോള്‍ എഫ്‌സിഐ ഗോഡൗണുകളിലേയ്‌ക്കോ മറ്റ് ഗോഡൗണുകളിലേയ്‌ക്കോ, മറ്റ് വില്പന കേന്ദ്രങ്ങളിലേയ്‌ക്കോ ഈ ട്രക്കുകള്‍ക്കു നേരെ പോകാവുന്നതാണ്.
(തുടരും)