അഭ്യസ്തവിദ്യരായ മലയാളികള്‍ ലോകത്ത് ഏതാണ്ട് എല്ലാരാജ്യങ്ങളിലും തൊഴിലെടുക്കുന്നുണ്ട്. വര്‍ത്തമാന കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് പ്രവാസി മലയാളികളാണ് എന്നു പറഞ്ഞാല്‍ അതൊരു അതിശയോക്തിയല്ല. കേരളത്തില്‍ മുതല്‍മുടക്കാനോ സംരംഭങ്ങള്‍ ആരംഭിക്കാനോ ധൈര്യമില്ലാത്തതുകൊണ്ടാണ് മലയാളികള്‍ വിദേശരാജ്യങ്ങളിലോ ഭാരതത്തില്‍തന്നെ ഇതര സംസ്ഥാനങ്ങളിലോ പണിതേടി പോകുന്നത്. തൊഴിലാളിവര്‍ഗ്ഗബോധത്തിന്റെ അതിപ്രസരത്തില്‍ ചെറിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവരെപോലും കുത്തക മുതലാളിയായും ബുര്‍ഷ്വയായും ചിത്രീകരിച്ച് തൊഴിലാളിസമരംകൊണ്ട് സ്ഥാപനം പൂട്ടിക്കുന്ന മലയാളിയുടെ രാഷ്ട്രീയ ജീര്‍ണ്ണത ഒന്നുകൊണ്ടുമാത്രമാണ് ശരാശരി മലയാളി ലോകം മുഴുവന്‍ തൊഴില്‍തെണ്ടിയായി അലയേണ്ടിവരുന്നത്. എഴുപതുകള്‍ക്ക് ശേഷം ആരംഭിച്ച അറേബ്യന്‍ മരുഭൂമിയിലേയ്ക്കുള്ള മലയാളിയുടെ തൊഴില്‍ തേടിയുള്ള പ്രവാസം ഇന്ന് ഏതാണ്ട് വേലിയിറക്കത്തിന്റെ ഘട്ടത്തില്‍ എത്തിയിരിക്കുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം ഗള്‍ഫ് നാടുകളില്‍ നിന്നും മലയാളികള്‍ മടങ്ങിത്തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളായി.
കൊറോണാ വ്യാപനത്തോടുകൂടി ലോകം മുഴുവന്‍ അടച്ചിടല്‍ ഭീഷണിയില്‍ പെട്ടുഴലുമ്പോള്‍ ഗള്‍ഫ് മലയാളിയുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കേരളത്തിലെ സാമ്പത്തിക സ്ഥിതിയെ ഭദ്രമാക്കി നിലനിര്‍ത്തുന്നതില്‍ ഗള്‍ഫ് മലയാളിക്ക് ഉണ്ടായിരുന്ന പങ്ക് ചെറുതല്ല. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ഏതാണ്ട് 25 ലക്ഷത്തോളം മലയാളികളാണ് പണിയെടുക്കുന്നത്. കേരള മൈഗ്രേഷന്‍ സര്‍വ്വേ പ്രകാരം 85000 കോടി രൂപയാണ് പ്രതിവര്‍ഷം ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്നത്. മദ്യവ്യാപാരവും ലോട്ടറി ടിക്കറ്റുമല്ലാതെ യാതൊരു ലാഭകരമായ വ്യവസായവും നടത്താന്‍ അറിയാത്ത കേരളത്തിലെ ഭരണകൂടങ്ങളെ പിടിച്ചുനിര്‍ത്തുന്നത് പ്രവാസി മലയാളികളുടെ വിയര്‍പ്പാണ്.
ലോകം മുഴുവന്‍ കൊറോണ വൈറസ്സിന്റെ പിടിയിലമര്‍ന്നതോടെ പ്രവാസികളുടെ ജീവിതവും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. അമേരിക്കയിലും ഫ്രാന്‍സിലും ജര്‍മ്മനിയിലും ഇറ്റലിയിലും ഓസ്‌ട്രേലിയയിലും ഒക്കെയുള്ള മലയാളികളുടെ ജീവിതനിലവാരമോ ശൈലിയോ അല്ല ബഹുഭൂരിപക്ഷം വരുന്ന ഗള്‍ഫ് മലയാളികളുടേത്. ഗള്‍ഫ് മേഖലയിലെ മണലാരണ്യങ്ങളില്‍ പണിയെടുക്കുന്നവരില്‍ നല്ലൊരുശതമാനം അവിദഗ്ധതൊഴിലാളികളാണ്. അവര്‍ ലേബര്‍ ക്യാമ്പുകളിലെ പരിമിത സാഹചര്യങ്ങളില്‍ നട്ടംതിരിയുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഗള്‍ഫ് രാജ്യങ്ങളിലെ കൊറോണാ ബാധിതരില്‍ വലിയൊരുവിഭാഗം മലയാളികള്‍ ഉണ്ടെന്നതാണ് വസ്തുത. ഭാരതത്തിലേതുപോലെ മതിയായ ചികിത്സയോ സുരക്ഷാ മുന്‍കരുതലുകളോ യാതൊന്നുമില്ലാതെ കഷ്ടപ്പെടുന്നവര്‍ ഏറെയാണ്. അവരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരിക എന്ന ആവശ്യം തികച്ചും ന്യായമാണ്. പക്ഷേ ഭാരതത്തില്‍ കൊറോണ എത്തിയതും പടര്‍ന്നതുമെല്ലാം വിദേശയാത്രികരില്‍ നിന്ന് ആയിരുന്നു എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഗള്‍ഫ് നാടുകളില്‍ ഉള്ള 25 ലക്ഷം മലയാളികളും ഒറ്റയടിക്ക് മടങ്ങിവരികയില്ല എങ്കില്‍പ്പോലും ഒരു മാസത്തിനകം 5 ലക്ഷം പേരെങ്കിലും മടങ്ങിയെത്താനുളള സാധ്യത ഉണ്ട്. ഇങ്ങനെ മടങ്ങിയെത്തുന്നവരെ എയര്‍പോര്‍ട്ടിലോ തുറമുഖത്തോ വച്ച് പരിശോധിക്കാനും രോഗികളായവരെ ആശുപത്രികളിലേയ്ക്കും അല്ലാത്തവരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേയ്ക്കും സുരക്ഷിതമായി മാറ്റാനും ഏര്‍പ്പാടുകള്‍ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ ഇത് നിര്‍വ്വഹിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതലുകളോ തയ്യാറെടുപ്പുകളോ നടത്തിയിരുന്നില്ല എന്നുവേണം മനസ്സിലാക്കാന്‍.
പ്രവാസികളെ കേവലം വോട്ടര്‍മാരായി മാത്രം കാണുന്ന ഇടതു-വലതു രാഷ്ട്രീയ കക്ഷികള്‍ തങ്ങളാണ് പ്രവാസികളുടെ ക്ഷേമത്തിന് മുന്‍കൈ എടുക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമല്ലാതെ ആത്മാര്‍ത്ഥമായി നാളിതുവരെ ഒന്നും ചെയ്തിട്ടില്ല. പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തതോടെ പ്രവാസി ക്ഷേമത്തിനായി എയര്‍പോര്‍ട്ടിനു മുന്നില്‍ ഒന്നര മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളും മടങ്ങിവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കേണ്ട ചുമതല കേന്ദ്ര സര്‍ക്കാരിന്റെതാണ് എന്നു പറഞ്ഞ് ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ഭരണപക്ഷവും എല്ലാം ചേരുന്ന രാഷ്ട്രീയ കേരളം പ്രവാസികളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കാനാണ് ശ്രമിക്കുന്നത്.
ലോക്ക്ഡൗണിനു ശേഷം വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങാന്‍ ഇത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ വരെ നോര്‍ക്ക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് മൂന്നു ലക്ഷത്തോളം മലയാളികളാണ്. ഇങ്ങനെ മടങ്ങുന്ന പലര്‍ക്കും ജോലിതന്നെ നഷ്ടപ്പെടാനാണ് സാധ്യത. വീണ്ടും വിദേശത്തേക്ക് പോകണമെന്ന് ആഗ്രഹിച്ചാല്‍ തന്നെ നിരവധി തടസ്സങ്ങള്‍ ഉണ്ടായേക്കാം. മടങ്ങിവരുന്നവരെ അവരവരുടെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യുക എന്നത് വലിയൊരു ദുരന്തം ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണ്. പ്രത്യേകിച്ചും വിദേശത്തുനിന്നും മടങ്ങിവന്നവര്‍ക്ക് ഒരു മാസത്തിന് ശേഷം പോലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്ന സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇതുവരെ എടുത്ത പ്രയത്‌നങ്ങളും കരുതലും അവതാളത്തിലാകും എന്നതില്‍ സംശയംവേണ്ട. മടങ്ങിവരുന്നവരുടെ പുനരധിവാസമാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട മേഖല. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ ജോലികള്‍ കണ്ടെത്താനോ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉദാരമായ സമീപനങ്ങള്‍ ഉണ്ടായേ തീരൂ. മടങ്ങിവരുന്നവരുടെ മക്കളുടെ തുടര്‍വിദ്യാഭ്യാസമാണ് മറ്റൊരു പ്രശ്‌നം. വിദ്യാര്‍ത്ഥികളുടെ തുടര്‍വിദ്യാഭ്യാസത്തിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാന്‍ ഭരണാധികാരിമാര്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ഉണ്ടായ അടച്ചിടല്‍ ഉണ്ടാക്കാന്‍ പോകുന്ന ആഗോള സാമ്പത്തിക മാന്ദ്യം നിരവധിപേരുടെ തൊഴില്‍ നഷ്ടപ്പെടുത്താന്‍ പോവുകയാണ്. കോവിഡ് മൂലം ലോകത്താകമാനം ഏകദേശം 20 കോടി ജനങ്ങള്‍ക്ക് തൊഴില്‍നഷ്ടത്തിന് സാധ്യതയുണ്ട് എന്നാണ് കണക്കാക്കുന്നത്. എന്നു പറഞ്ഞാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ കൂടാതെ മറ്റുവിദേശ രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ പ്രവാസികള്‍ മടങ്ങിവരാനുള്ള സാധ്യത ഏറെയാണ്. ക്രൂഡോയിലിന്റെ വിലത്തകര്‍ച്ചയും ആഭ്യന്തര അസ്വസ്തതകളും എല്ലാം ചേര്‍ന്ന് ഗള്‍ഫുനാടുകളുടെ സാമ്പത്തിക ഭദ്രത തകര്‍ ന്നു വീഴുന്ന നാളുകളാണ് വരാനിരിക്കുന്നത്. ബി.ബി.സിയുടെ പഠനം അനുസരിച്ച് അറബുനാടുകളില്‍ ആകെയുള്ള തൊഴില്‍ സാദ്ധ്യതയുടെ 33.2% ഇല്ലാതാകാന്‍ പോവുകയാണ്. ഇത് പ്രവാസി തൊഴിലാളികളെ സംബന്ധിച്ച് പ്രതികൂലമായി ബാധിക്കാന്‍ പോകുന്ന ഒരു സാഹചര്യമാണ്. കൊറോണ ബാധയ്ക്ക് മുന്നേതന്നെ പല അറബ് രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണുതുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി വിദേശതൊഴിലാളികളെ പിരിച്ചുവിടാനും സ്വദേശിവല്‍ക്കരണത്തിനും ഒക്കെയുള്ള ശ്രമങ്ങളിലായിരുന്നു അറബ് നാടുകള്‍. കൊറോണാ ബാധയുടെ പശ്ചാത്തലത്തില്‍ ഉണ്ടായ അരക്ഷിതാവസ്ഥ മാത്രമല്ല നിലവിലുള്ളത് എന്ന് സാരം.
ഒരു വര്‍ഷത്തിനിടയില്‍ പ്രവാസി മലയാളികളുടെ വന്‍തോതിലുള്ള മടങ്ങിവരവിനാണ് സാധ്യത. കൃത്യമായ ആസൂത്രണത്തോടുകൂടി പ്രവാസി പുനരധിവാസത്തിന് പദ്ധതികള്‍ തയ്യാറാക്കിയില്ലെങ്കില്‍ അത് കേരളത്തില്‍ ഉണ്ടാക്കാനിടയുള്ള സാമ്പത്തിക സാമൂഹ്യ പ്രശ്‌നങ്ങള്‍ ഗുരുതരമായിരിക്കും. കേരളത്തിലെ ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ ദീര്‍ഘവീക്ഷണമില്ലാത്തതും സങ്കുചിതവുമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ മാറ്റിവച്ച് നാടിന്റെ സാമ്പത്തിക നട്ടെല്ലായിരുന്ന പ്രവാസികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണനയും പുനരധിവാസ വ്യവസ്ഥയും ചെയ്യേണ്ടതുണ്ട്.