പുത്തൂരം വീടെന്നു കേട്ടപ്പോള്‍ കണക്കച്ചെക്കന്‍ ഞെട്ടിവിറച്ചു. കയ്യും കാലും തളര്‍ന്നു. ആരോമര്‍ചേകവരുടെ നേര്‍പെങ്ങളായ ഉണ്ണിയാര്‍ച്ചയമ്മയാണ് മുമ്പില്‍!
”ഉണ്ണിയമ്മേ എനിക്കൊരു പിഴ പറ്റിപ്പോയി. പിഴ പറ്റാത്ത മനുഷ്യരുണ്ടോ അമ്മേ. അറിയാതെ
ചെയ്ത അപരാധം പൊറുത്തു മാപ്പാക്കിയാലും.”
കണക്കച്ചെക്കന്‍ മടിയില്‍ വെച്ചിരുന്ന താലി ഉണ്ണിയാര്‍ച്ചയുടെ കാല്‍ക്കല്‍ വെച്ചു.
”പോട്ടെ, ക്ഷമിച്ചിരിക്കുന്നു” എന്ന് കണക്കച്ചെക്കനെ സമാധാനിപ്പിച്ച് ഉണ്ണിയാര്‍ച്ച മുമ്പോട്ടു നടന്നു. കോലോത്തുംപടി കടന്ന്, ഈഴവരു ചെത്തുന്ന തെങ്ങുന്തോട്ടം താണ്ടി, നേരെ വടക്കോട്ടേക്കു നടന്നു. നാഗപുരത്തങ്ങാടി കടന്ന് പുത്തൂരം പാടത്തേക്കിറങ്ങി.
പാടംവഴി ആര്‍ച്ച നടന്നുവരുന്നത് കളരിക്കകത്തിരിക്കുന്ന ആരോമര്‍ കിളിവാതിലിലൂടെ കണ്ടു.
അങ്കം കുറിച്ചുകഴിഞ്ഞ ചേകവര്‍ നാലുകെട്ടിനകത്തു കടന്നുകൂടാ.
മറയും മറച്ച്, നിറയും നിറച്ച്,
കളരിക്കകത്തുതന്നെ കഴിയണം, അങ്കപ്പുറപ്പാടുവരെ.
പടിപ്പുരയിലും പത്തായപ്പുരമാളികയിലും കൂടിയിരിക്കയാണ് വാഴുന്നോരും കൂടെവന്ന നായന്മാരും. അങ്കച്ചേകവരെ ആനയിച്ചു കൊണ്ടുപോകണം പ്രജാപതിനാട്ടിലേക്ക്. പുറപ്പാടുദിവസം കാത്തിരിക്കുകയാണ് വാഴുന്നോരും നായന്മാരും.
ആര്‍ച്ചയുടെ വരവുകണ്ട് ആരോമര്‍ അമ്മയെ വിളിച്ചു. അമ്മ നാലുകെട്ടിനകത്തുനിന്നിറങ്ങി വന്നു. കളരിവാതുക്കല്‍വന്ന് ആരോമരോടാരാഞ്ഞു:
”എന്തിനാ മകനേ അമ്മയെ വിളിച്ചത് ? ”
”ആര്‍ച്ചയുടെ വരവുണ്ടമ്മേ. അവള്‍ പടിപ്പുരയിലെത്താറായി. തലയിലെണ്ണ തേച്ചിട്ടുണ്ടല്ലോ പെണ്ണ്. മെയ്മുണ്ടെടുത്തിട്ടില്ല. ഉടുവസ്ത്രം മാറിയിട്ടില്ല. എന്തൊരു വരവാണമ്മേ ഈ പെണ്ണിന്റെ? അങ്കം മുടക്കാന്‍ വരികയാവണം എന്റെ നേര്‍പെങ്ങള്‍. ആങ്ങള അങ്കം കുറിച്ചെന്ന് ആരാണമ്മേ ആറ്റുമ്മണമ്മേലെ ചെന്നറിയിച്ചത്?”
”കളരിഭരമ്പര ദൈവങ്ങളാണേ, ഞാനറിഞ്ഞ കാര്യമല്ലേ. ഭരദൈവങ്ങള്‍ പെണ്ണിന്റെ മനസ്സില്‍ തോന്നിച്ചതാവും”
”അമ്മ വേഗം പടിപ്പുരയിലേക്കു ചെന്ന് അവളെ പറഞ്ഞു സമാധാനിപ്പിക്കണം”
”അങ്ങനെയാട്ടേ”” എന്നു മകനോടു പറഞ്ഞ് അമ്മ മുറുക്കാനിട്ട കുരുവട്ടിയെടുത്തു. പടിപ്പുരത്തിണ്ണയില്‍ ചെന്നിരുന്ന് വെറ്റിലയില്‍ നൂറുതേയ്ക്കാന്‍ തുടങ്ങി.
അമ്മ പടിപ്പുരയിലിരിക്കുന്നതുകണ്ട് ഉണ്ണിയാര്‍ച്ച കാല്‍ക്കല്‍വീണ് ആചാരം ചെയ്തു. അമ്മ മകളുടെ തലയില്‍തൊട്ടനുഗ്രഹം കൊടുത്തു.
”എവിടാണമ്മേ എന്റെ നേരാങ്ങള?”
”അക്കാര്യമൊന്നും പറയാതിരിക്കുന്നതാ മകളേ നല്ലത്. അവനൂട്ടീട്ടുണ്ണാന്‍ അമ്മയ്ക്കു വിധിയില്ല. പുത്തരിയങ്കം കുറിച്ചൂ എന്റെ പൊന്നുമകന്‍. മറയും മറച്ച് അവന്‍ കളരിക്കകത്തിരിപ്പാണ്. അങ്കപ്പുറപ്പാടുവരെ സ്വന്തക്കാരോടും ബന്ധക്കാരോടും കൂടിക്കഴിയരുതെന്നാണല്ലോ നമ്മുടെ ആചാരം. ചാരവശാല്‍ അഷ്ടമത്തില്‍ വ്യാഴമാണെന്റെ പൊന്നുമകന്. അതുംപോരാഞ്ഞിട്ട് ശനിയുടെ അപഹാരകാലം. സമയം ഏറെ മോശമാണല്ലോ ആര്‍ച്ചേ”
ഉണ്ണിയാര്‍ച്ചയുടെ വരവുകണ്ടപ്പൊഴേ വാഴുന്നോരും നായന്മാരും ഞെട്ടിയെഴുന്നേറ്റു. ആരോമര്‍ചേകവരുടെ നേര്‍പെങ്ങള്‍ ഉണ്ണിയാര്‍ച്ചയുടെ വരവാണെന്ന് അവര്‍ മനസ്സിലാക്കി. ആങ്ങളയ്‌ക്കൊത്ത പെങ്ങള്‍തന്നെ എന്ന് നായന്മാര്‍ തമ്മില്‍ പറഞ്ഞു.
അമ്മയുടെ പായാരം കേട്ട് ആര്‍ച്ച വേഗം നടന്ന് പടകാളിമുറ്റത്തെത്തി. നിന്നനിലയില്‍ ബോധംകെട്ടുവീണു.
അതുകണ്ട് വേവലാതിപൂണ്ട് ആരോമര്‍ കളരിക്കുപുറത്തുവന്ന് കുഞ്ചുണ്ണൂലിയെ വിളിച്ചു. വിളികേട്ട് കുഞ്ചുണ്ണൂലി ഓടിവന്നു.
”ആര്‍ച്ച പടകാളിമുറ്റത്ത് ബോധംകെട്ടു കിടക്കുന്നതു കണ്ടില്ലെ. നിറവയറാണ് എന്റെ പെങ്ങള്‍ക്ക്.”
അവള്‍ നാത്തൂനെ പിടിച്ചെണീപ്പിച്ചു.
”അച്ഛന്‍ പണ്ടങ്കത്തിനു പോയകാലത്ത് അമ്മായി ഇങ്ങനെ തലചുറ്റി വീണില്ലല്ലോ ആര്‍ച്ചേ. നിയ്യെന്താ ഇങ്ങനെ? നാണിഭക്കേടാണേ നാത്തൂനെ!”
ഉണ്ണിയാര്‍ച്ച നേരെ കളരിമുറ്റത്തേക്കു ചെന്നു. ആരോമര്‍ വാതുക്കല്‍ നില്‍പ്പുണ്ടായിരുന്നു. കണ്ണീരും കയ്യുമായി നില്‍ക്കുന്ന നേര്‍പെങ്ങളെക്കണ്ട് ആരോമര്‍ മുറ്റത്തേക്കിറങ്ങിവന്നു. തോളില്‍ കിടക്കുന്ന തോര്‍ത്തുമുണ്ടെടുത്ത് പെങ്ങളുടെ മെയ്യും മുഖവും തുടച്ചു.
”എന്റെ ആര്‍ച്ചേ. എന്തിനാ നീ കേഴുന്നത് ?”
”ആങ്ങള പുത്തരിയങ്കം കുറിച്ചെന്ന് ഇന്നലെ പാതിരനേരത്ത് ഞാന്‍കണ്ട സ്വപ്നം സത്യമാണോ നേരാങ്ങളേ?”
ആരോമര്‍ അവളെ കളരിയകത്തേക്കു കൈപിടിച്ചുകൊണ്ടുപോയി. മണിക്കട്ടിന്മേല്‍ പിടിച്ചിരുത്തി. അവളുടെ കണ്ണീരു തുടച്ചു കളഞ്ഞു.
”ഏട്ടന്‍ പുത്തരിയങ്കം കുറിച്ചതു ശരിയാണ്. മറയും മറച്ച് കളരിക്കകത്തു മാറിയിരിപ്പാണ്. അങ്കം മുടക്കാനാണോ എന്റെ നേര്‍പെങ്ങള്‍ വന്നത് ? നീ കേട്ടിട്ടില്ലെ,
അങ്കംപിടിച്ചാലേ ചേകോരാവൂ
മംഗല്യം അണിഞ്ഞാലേ നാരിയാവൂ
**പുലസ്യം അണിഞ്ഞാലേ നായരാവൂ
പൂണുനൂലിട്ടാലേ നമ്പൂര്യാവൂ
ചെങ്കോലുപിടിച്ചാലേ രാജാവാകൂ”
(തുടരും)
**നായന്മാര്‍ ധരിച്ചിരുന്ന അരപ്പട്ട