Friday, May 23, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

തമിഴകപൈതൃകവും സനാതനധര്‍മവും

ഡോ.ആര്‍. ഗോപിനാഥന്‍

Print Edition: 18 April 2025

കേരളത്തില്‍ സ്വയം ഇടതുപക്ഷമെന്നവകാശപ്പെടുന്ന കുറേ നേതാക്കളും തമിഴ്‌നാട്ടില്‍ ദ്രാവിഡമുന്നേറ്റ കഴകമെന്ന രാഷ്ട്രീയപ്പാര്‍ട്ടിനേതാക്കളും സനാതനമതമായ ഹിന്ദുമതത്തെ ഉന്മൂലനംചെയ്യണമെന്നും അതൊരു സവര്‍ണമതമാണെന്നും ദ്രാവിഡര്‍ ഹിന്ദുക്കളല്ലെന്നും പ്രചരിപ്പിക്കുകയും അതൊരു രാഷ്ട്രീയ മുദ്രാവാക്യമാക്കിക്കൊണ്ട് ബ്രേക്കിങ് സൗത്ത് ഇന്ത്യ എന്നൊരു രാഷ്ട്രീയസിദ്ധാന്തം നിര്‍മ്മിക്കാന്‍ ശ്രമിക്കുകയും അതിന് പല വിദേശസഹായങ്ങളും കിട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍, ചരിത്രപരമായും സാംസ്‌കാരികമായും ഇതില്‍വല്ല യാഥാര്‍ത്ഥ്യവുമുണ്ടോ എന്നൊരന്വേഷണം ഹ്രസ്വമായി നടത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. അത്തരമൊരന്വേഷണം തുടങ്ങേണ്ടത് ഏറ്റവും കുറഞ്ഞത് തമിഴക സമൂഹത്തില്‍ നിന്നാണ്. തമിഴകം തമിഴ്‌നാടല്ല. തമിഴ്‌നാട് ആധുനികകാലത്ത്മാത്രം രൂപപ്പെട്ട ദേശനാമമാണ്. തമിഴ് ഭാഷ സംസാരിക്കുന്ന നാട് എന്ന അര്‍ത്ഥത്തില്‍ ചോള-പാണ്ഡ്യനാടുകള്‍ രണ്ടുംചേര്‍ന്ന് രൂപപ്പെട്ട രാഷ്ട്രീയസ്വരൂപം തമിഴ് സംസാരിക്കുന്ന പ്രദേശമാണെന്നുവച്ച് അതുമാത്രമല്ല ദ്രാവിഡഭൂമി. ദ്രാവിഡഭൂമിയെന്നാല്‍ തമിഴകഭൂമിയല്ല. ദ്രാവിഡഭാഷയെന്നതുകൊണ്ട് തമിഴ് ഭാഷയെ മാത്രമല്ല സൂചിപ്പിക്കുന്നത്. തെന്നിന്ത്യന്‍ ദ്രാവിഡഭൂമിയുടെയും പ്രാചീന തമിഴകത്തിന്റെയും അവിഭാജ്യഭാഗമാണ് ഇന്ന് കേരളമെന്നപേരിലറിയപ്പെടുന്ന ചേരനാട്. തമിഴകമൂവേന്തര്‍ ചേര, ചോള, പാണ്ഡ്യന്മാരായിരുന്നു. തമിഴകത്തിന്റെ അതിരുകള്‍ തമിഴകഭാഷയുടെ ലക്ഷണഗ്രന്ഥമായ തൊല്‍കാപ്പിയത്തില്‍ ‘വടവേങ്കിടം തെന്‍കുമരി ഇടൈത്തമിഴ്കൂറു നല്ലുലകം’ എന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. വടക്ക് തിരുപ്പതിമല മുതല്‍ തെക്ക് കന്യാകുമാരിവരെയും (കുണകടല്‍ കുടകടല്‍) കിഴക്ക്-പടിഞ്ഞാറന്‍ കടലുകള്‍ക്കിടയിലുമായി കിടന്നതാണ് തമിഴകം. ദ്രാവിഡഭൂമി ലോകത്ത് പലയിടങ്ങളിലുമായി ചിതറിക്കിടക്കുന്നു. ദ്രാവിഡവും തമിഴും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഈ ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നതില്‍ നിന്ന് അതു സംബന്ധിച്ചുള്ള ആശയക്കുഴപ്പമില്ലാതാകും. എന്നുമാത്രമല്ല ദ്രാവിഡരാണ് ഹിന്ദുക്കളെന്നും സൈന്ധവ സംസ്‌കാരം ദ്രാവിഡരുടെ സംഭാവനയാണെന്നും കാണാം. വേദങ്ങളില്‍പ്പോലും ദ്രാവിഡസാന്നിധ്യം വ്യക്തമാണ്. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ചില രാഷ്ട്രീയപ്പാര്‍ട്ടികളുടെ നില നില്‍പ്പിന് ഒരിടവും യുക്തിയും സാധുതയും കണ്ടെത്താനായി ഹാരപ്പാ-മോഹന്‍ജദാരോ സംസ്‌കൃതിയുടെ പൈതൃകം ദക്ഷിണേന്ത്യന്‍ ദ്രാവിഡര്‍ കൈയൊഴിക്കേണ്ടതുണ്ടോ എന്ന ചരിത്രനിഷ്ഠമായ വിലയേറിയ ചോദ്യമാണ് ഈ കൃതി ഉന്നയിക്കുന്നത്. തുളുവ-കന്നഡ-തെലുഗുഭാഷകളും തെക്കന്‍ ദ്രാവിഡത്തിന്റെ ശാഖകളാണെന്നും ബി.സി.നാലാം നൂറ്റാണ്ടിലാണ് കന്നഡ-തെലുഗുഭാഷകള്‍ സ്വകീയമായ വ്യക്തിത്വം നേടി സ്വതന്ത്രഭാഷകളായതെന്നും ആദിവാസിഭാഷകളുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകള്‍ പൊതുവില്‍ പങ്കിടുന്ന ധാരാളം ഘടകങ്ങളുണ്ടെന്നും ഭാഷാശാസ്ത്രജ്ഞര്‍ക്കറിയാം, ഒപ്പം ഭാഷയെന്നാല്‍ സംസ്‌കാരമാണെന്നും. ഇവിടെ വ്യക്തമാകുന്നത് ദ്രാവിഡ സംസ്‌കാരത്തിന്മേല്‍ തമിഴടക്കം ഒരു ഭാഷയ്ക്കും പ്രത്യേകാവകാശങ്ങളില്ലെന്നുമാത്രമല്ല, അതൊരിക്കലും ഒരു വംശീയതയുടെ അടയാളം പേറുന്നില്ലെന്നുമുള്ള വസ്തുതയാണ്. ദ്രാവിഡര്‍ എന്നത് ലോകം മുഴുവനും പരന്നു കിടക്കുന്ന വിവിധ ഭാഷകള്‍ സംസാരിക്കുന്ന വൈവിധ്യമേറിയ ജനസമൂഹങ്ങളുടെ പൊതുവായ പേരാണ്. ആര്യരും ദ്രാവിഡരും ഭിന്നഗോത്രങ്ങളില്‍പ്പെട്ട ഭാഷകള്‍ സംസാരിക്കുന്നവരും വ്യത്യസ്തങ്ങളായ ആചാരാനുഷ്ഠാനങ്ങള്‍ സ്വീകരിച്ചിട്ടുള്ളവരുമാണെങ്കിലും വ്യത്യസ്ത വംശങ്ങളല്ല. അവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ വൈവിധ്യമുണ്ടെങ്കിലും അവരുടെ ദൈവിക സങ്കല്‍പ്പങ്ങളില്‍ അടിസ്ഥാനപരമായ സാധര്‍മ്മ്യങ്ങളുണ്ട്. 1ആഫ്രിക്കയിലെ ദൈവസങ്കല്‍പ്പങ്ങളും ആചാരാനുഷ്ഠാനരീതികളും ദ്രാവിഡാചാര രീതികളും ദൈവ സങ്കല്‍പ്പങ്ങളുമായും ഗോത്രദൈവങ്ങളും ആര്യദൈവങ്ങളും തമ്മിലുമുള്ള സാധര്‍മ്യത്തിന് കാരണം ഇവയുടെ പിന്നിലെ മൗലിക ദര്‍ശനം സമാനമായതാണ്. 2നീലഗിരിയിലെ തോഡരുടെ ശവസംസ്‌കാര കര്‍മ്മങ്ങള്‍ക്ക് വൈദികകാലത്തോളം പഴക്കമുണ്ടെന്നും പലതും ബ്രാഹ്മണരുടെ കര്‍മങ്ങളാണെന്നും വൈദികസാഹിത്യം സൂചിപ്പിക്കുന്നുണ്ട്. അവ ഏതോ സാഹചര്യങ്ങളില്‍ പ്രാചീനകാലത്ത് ഗംഗാസമതലവുമായി ബന്ധപ്പെട്ടിരുന്നു.

ആര്യരും ദ്രാവിഡരുമെല്ലാം പ്രാചീന ഗോത്രവര്‍ഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ പലതും സ്വീകരിച്ചുകൊണ്ടാണ് രൂപപ്പെട്ടിരുന്നത്. 3 ചിലപ്പതികാരത്തിലെ കണ്ണകിയും പേകനും കുറുംബ ഗോത്രത്തില്‍പ്പെട്ടവരാണെന്ന നിഗമനം ഒറ്റമുലച്ചിയെ പൂജിക്കുന്ന മലബാറിന്റെ പശ്ചാത്തലത്തില്‍ പ്രബലമാണ്. ഈ കഥയുടെ പരാമര്‍ശം നറ്റിണൈ 216-ാം പാട്ടിലുമുണ്ട്. പൂര്‍വികരെ അനുസ്മരിക്കലും ആദരിക്കലും പല ഗോത്രവര്‍ഗങ്ങള്‍ക്കുമുണ്ടായിരുന്നു. ഇതുതന്നെയാണ് പിതൃതര്‍പ്പണത്തിന്റെ ചോദനയും. ഗോത്രസമൂഹങ്ങള്‍ അപ്പൂപ്പന്മാരെ പൂജിക്കുന്ന സമ്പ്രദായത്തിന്റെ അടിസ്ഥാനവും ഇതുതന്നെ. ഇതെല്ലാം സെമറ്റിക് മതങ്ങളടക്കം പൊതുവില്‍ എല്ലാമതങ്ങളിലും ഏതെങ്കിലും രൂപത്തില്‍ നിലനില്‍ക്കുന്നുണ്ട്. യുക്തിയുടെയും ആധുനിക ശാസ്ത്ര സങ്കല്‍പ്പങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒരു മതവുമില്ല. കാരണം, നരവംശശാസ്ത്രപരമായി നോക്കിയാല്‍ വിശ്വാസം യുക്തിയ്ക്കതീതമായ അനുഭവബോധ്യത്തില്‍ നിന്നു പിറന്ന ഒരു സാമൂഹ്യസ്ഥാപനമാണ്. ഏകദേശമെങ്കിലും യുക്തിപരമായ അടിത്തറയുള്ള ഒരു മതം ബുദ്ധമതമാണ്. ഈ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുകൊണ്ടുവേണം സനാതനമതമെന്ന വിഷയം വിശകലനം ചെയ്യാന്‍. ലോകത്തിലെ ഏറ്റവും പ്രാചീനമതങ്ങളെന്ന നിലയില്‍ ഹിന്ദു-സൊരാഷ്ട്രിയന്‍ മതങ്ങളില്‍ മൃഗങ്ങളെയും പക്ഷികളെയും മറ്റു ജന്തുക്കളെയുമൊക്കെ ആരാധിക്കുന്നത് അശാസ്ത്രീയമാണോ, ശാസ്ത്രീയമാണോ എന്ന ചോദ്യത്തിന്, ഏറ്റവുമൊടുവിലത്തെ ഉത്തരം, പ്രകൃതിസംരക്ഷണത്തിന്റെയും പ്രപഞ്ചദര്‍ശനത്തിന്റെയും അടിസ്ഥാനത്തില്‍, ശാസ്ത്രീയമാണെന്നാണ്. ജീവചക്രത്തിലുള്‍പ്പെടുന്ന കണ്ണികളെയെല്ലാം-പാമ്പിനെയും എലിയെയും പുല്ലിനെയും പുഴുവിനെയും ആര്‍ഷദര്‍ശനം പൂജ്യയായി കാണുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കാത്തവരാണ് ആര്‍ഷം അഥവാ സനാതനധര്‍മ്മം നശിപ്പിക്കപ്പെടേണ്ടതാണെന്ന് കരുതുന്നത്. മനുഷ്യപരിണാമത്തിന്റെ പ്രാഥമിക കാലത്ത് മനുഷ്യര്‍ കുലചിഹ്ന (totem)) ങ്ങളെയാണ് ആരാധിച്ചിരുന്നത്. 4.നാഗം, വാനരന്‍, ഗരുഡന്‍, മത്സ്യം എന്നിങ്ങനെ വിവിധ കുലചിഹ്നങ്ങളുണ്ടായിരുന്നതു കൂടാതെ മരങ്ങളിലും നദികളിലും മലകളിലുമെല്ലാം പാര്‍ക്കുന്നുവെന്ന് അവര്‍ കരുതിയിരുന്ന ആത്മാക്കളെയും ഗ്രാമദേവതകളെയും രോഗമുണ്ടാക്കുന്നുവെന്ന് കരുതിയിരുന്ന ദുര്‍ദ്ദേവതകളെയും ആരാധിച്ചിരുന്നു. ഇവയില്‍ ചില കുലചിഹ്നങ്ങളുടെ ആരാധന കൂടുതല്‍ ഉയര്‍ന്ന, കൂടുതല്‍ ഉന്നതമായ ആരാധനാസമ്പ്രദായങ്ങളില്‍ ലയിച്ചുചേരുന്നത് ഒരു സംസ്‌കാരത്തിന്റെ കൂടുതലുയര്‍ന്ന ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. നാഗാരാധനയില്‍ നിന്നാണ് ശിവന് പല നാഗാലങ്കാരങ്ങളും ലഭിച്ചിട്ടുള്ളത്. വിഷ്ണുവിന്റെ കിടക്കയായ പാമ്പും ഇങ്ങനെ ലഭിച്ചതാണ്. നാഗങ്ങള്‍ മുരുകനുമായും ആര്യദേവനായ സുബ്രഹ്മണ്യനുമായും താദാത്മ്യം പ്രാപിച്ചിരിക്കുന്നു. 5 ശൈവാരാധന മരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രസിദ്ധ ശിവക്ഷേത്രങ്ങളെല്ലാം ഏതെങ്കിലും മരവുമായി ബന്ധപ്പെട്ടതാണ്. അതുപോലെ കൃഷ്ണതുളസിച്ചെടി വിഷ്ണുവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബുദ്ധന്‍ സ്വയം നാഗമായി മാറിയതുപോലെ ജൈനസന്യാസിമാര്‍ക്ക് അഞ്ച് സര്‍പ്പശിരസ്സുകളുണ്ട്. ആധുനികകാലത്ത് യുദ്ധത്തിനെന്തിനാ പുല്ല്? എന്ന് വൈക്കം മുഹമ്മദ് ബഷീര്‍ ശബ്ദങ്ങള്‍ എന്ന നോവലില്‍ ചോദിക്കുന്നതിന്റെ അര്‍ത്ഥാന്തരങ്ങള്‍ ആധുനികമനുഷ്യര്‍ക്ക് മനസ്സിലാകേണ്ടതുണ്ട്. യുദ്ധവും പുല്ലും തമ്മിലും ബന്ധമുണ്ട്. പുല്ലിന് വില കൂടിയാല്‍ പാലിനും വിലകൂടും. യുദ്ധംമൂലം പുല്ലിന് വിലകൂടുന്നു. ഇതൊരു ലളിതമായ ജീവചക്രബന്ധമാണ്. ഇതിന്റെ സാംഗത്യം നിഷേധിച്ചുകൊണ്ട് സനാതനമതമെന്ന പേരില്‍ ആര്‍ഷദര്‍ശനത്തെ തിരസ്‌കരിക്കാന്‍ വെമ്പുന്നവര്‍ അറിവില്ലായ്മ കൊണ്ടുമാത്രമല്ല ഇങ്ങനെ ചെയ്യുന്നത്; സ്വാര്‍ത്ഥത മൂലവുമാണ്. അധികാരത്തിനും ധനത്തിനും വേണ്ടിയുള്ള യുദ്ധത്തില്‍ സത്യം ബലികഴിക്കപ്പെടുന്നുവെന്നര്‍ത്ഥം. ഇപ്പോള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമിതൊരു രാഷ്ട്രീയപ്രശ്‌നമായിരിക്കുന്നത് ഇക്കാരണത്താലാണ്. തമിഴ്‌നാട്ടിലാകട്ടേ ഇതൊരു നൈതികവും രാഷ്ട്രീയവുമായ പ്രതിസന്ധിയായി മാറിയിരിക്കുന്നു. അതിന് ചരിത്രപരമായ ചില കാരണങ്ങളുള്ളവ പിന്നാലേ വ്യക്തമാകും.

ഇന്ന് തമിഴ്‌നാട് ഒരു സാംസ്‌കാരിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ക്കുമുമ്പ് തമിഴ്‌നാട്ടിന് ഒരു സാംസ്‌കാരിക ചരിത്രമില്ലായിരുന്നുവെന്ന ധാരണ ദ്രാവിഡമുന്നേറ്റകഴകത്തിന്റെ വര്‍ത്തമാനകാല നേതൃത്വത്തെ കീഴ്‌പ്പെടുത്തിയതാണ് ഇതിന് പ്രധാന കാരണം. ഭാരതത്തിലെങ്ങും, ആലോചിച്ച് ചിലരും ഒരാലോചനയില്ലാതെ ബഹുഭൂരിപക്ഷം പേരും മതേതരത്വമെന്ന പരികല്‍പ്പനയെപ്പറ്റി വച്ചു പുലര്‍ത്തുന്ന യാതൊരടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസമാണ് ഇതിന് പിന്നില്‍. അതിന്റെ ഏറ്റവുമൊടുവിലത്തെ തെളിവാണ് ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും, മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധിമാരനും സനാതനധര്‍മ്മം ദ്രാവിഡേതരമായ ഒരു സങ്കല്‍പ്പമാണെന്നും അത് വേരോടെ പിഴുതെറിയലാണ് ഡി.എം.കെയുടെ രാഷ്ട്രീയ നിലപാടെന്നും പ്രഖ്യാപിച്ചത്. മറിച്ച് സ്റ്റാലിന്റെ ഭാര്യയായ ഉദയനിധിമാരന്റെ അമ്മപോലും ഈ നിലപാട് അംഗീകരിക്കുന്നില്ല. അവര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ്ണകിരീടം കാഴ്ചവച്ചത് സ്വന്തം ഭര്‍ത്താവിന്റെയും മകന്റെയും നിലപാടിനെ നിരസിച്ചുകൊണ്ടാണ്. അവരുടെ നിലപാട് തികച്ചും സ്വാഭാവികവും തമിഴ്‌നാട് മൂന്ന് സഹസ്രാബ്ദത്തിലേറെക്കാലമായി പിന്തുടര്‍ന്നുവരുന്ന സാംസ്‌കാരിക പൈതൃകത്തിന് അനുരോധവുമാണ്. ഉദയനിധിമാരന്‍ ഒരു ക്രിസ്തീയപുരോഹിതന്റെ പാദങ്ങളില്‍ നമസ്‌കരിക്കുന്ന ചിത്രം കണ്ടിരുന്നതില്‍ നിന്ന് അയാളൊരു നിരീശ്വരവാദിയല്ലെന്നും ക്രിസ്തുമതവിശ്വാസിയാണെന്നും വ്യക്തമാകുന്നുണ്ട്. കരുണാനിധിയുടെ ദ്രാവിഡ രാഷ്ട്രീയവാദം പെരിയാറിന്റെയും അണ്ണാദുരയുടെയും യുക്തിവാദപരമായ ചിന്തകളെ പിന്‍തുടരുന്നതായിരുന്നുവെങ്കില്‍, സ്റ്റാലിന്‍, പിതാവിന്റെ നിലപാടിനെ രാഷ്ട്രീയ നിലനില്‍പ്പിനായി പിന്തുടരുകയും ഉദയനിധിമാരന്‍ ഹിന്ദുമതത്തിനെതിരേ തമിഴ്‌നാട്ടില്‍ ബ്രിട്ടീഷുകാരുടെ കാലം മുതല്‍ വളര്‍ത്തിയെടുക്കാന്‍ നടന്ന ക്രിസ്തീയ മതവിശ്വാസപ്രചാരണത്തിന്റെ പ്രതിനിധിയായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

യൂറോപ്യന്‍ വീക്ഷണം
6.ലോകസംസ്‌കാരത്തിന്റെയും അറിവിന്റെയും ഉല്‍പ്പത്തിയും വികാസനിരപ്പുകളും അടയാളപ്പെടുത്തുന്ന മെസപ്പെട്ടേമിയന്‍ സംസ്‌കാരങ്ങളും, അതിനെക്കാള്‍ വികസിതവും ആധുനിക നാഗരികതയോട് കിടപിടിക്കുന്നതുമായ ഹാരപ്പ-മോഹന്‍ജദാരോ സംസ്‌കൃതികളും ഭാഷയും, ചൈനീസ്, ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങളും യൂറോപ്പ് ഇരുട്ടില്‍ തപ്പിയിരുന്ന കാലത്തുതന്നെ ലോകത്തിന് സംഭാവന ചെയ്ത ആഫ്രോ-ഏഷ്യന്‍ പൈതൃകങ്ങളെ ആധുനികശാസ്ത്ര വികാസത്തിന്റെ യൂറോപ്യന്‍ നിറമുള്ള കണ്ണടയിലൂടെ വികൃതീകരിച്ച് കാണിച്ചത് ക്രൈസ്തവമിഷനറിമാരും അവരുടെ വമ്പിച്ച മൂലധനംകൊണ്ട് പല പദ്ധതികളും നടത്തുന്ന സര്‍വ്വകലാശാലകളും ചേര്‍ന്നാണെന്ന് തെളിയിക്കുന്ന ധാരാളം മിഷനറിരേഖകള്‍ പുറത്ത് വന്നിട്ടുണ്ട്. ഒരിക്കലും ഇന്ത്യയില്‍ കാല്കുത്തിയിട്ടില്ലാത്ത, എ.ഡി. 394ല്‍ മെസപ്പൊട്ടോമിയയിലെ എഡേശയില്‍ വച്ച് മരിച്ചുപോയ സെന്റ് തോമസ് ഇന്ത്യയില്‍ വന്ന് അദ്ഭുതങ്ങള്‍ കാട്ടി മതപ്രചാരണം നടത്തുകയും മൈലാപ്പൂരില്‍ വച്ച് കൊല്ലപ്പെടുകയും ചെയ്‌തെന്ന വെറുമൊരു ഐതിഹ്യത്തെ ചരിത്രവസ്തുതയായി അവതരിപ്പിച്ചത് മദ്രാസിലെ കോളേജ് ഓഫ് ഫോര്‍ട്ട് സെന്റ് ജോര്‍ജ് ആണ്. അതെഴുതിയ ദൈവനായഗത്തെ ചരിത്രവിഭാഗം പ്രൊഫസറാക്കിയത് ഒരുദാഹരണംമാത്രം. 7ഇന്ത്യയിലെ കോളോണിയല്‍ വിജ്ഞാനത്തിന്റെ ഉല്‍പ്പാദനവും പ്രചാരണവും ഈ കോളേജ് കേന്ദ്രീകരിച്ചായിരുന്നു. തിരുക്കുറളെഴുതിയ തിരുവള്ളുവര്‍ സെന്റ് തോമസിന്റെ ശിഷ്യനായിരുന്നുവെന്ന് അവകാശപ്പെടുന്ന ദൈവനായഗത്തിന്റെ പി.എച്ച്.ഡി പ്രബന്ധത്തിന് അംഗീകാരം നല്‍കാന്‍ മദ്രാസ് സര്‍വകലാശാലയ്ക്ക് ഒരു മടിയുമില്ലായിരുന്നു. ഒരു ഗവേഷണ പ്രബന്ധത്തിനാവശ്യമായ വസ്തുനിഷ്ഠതയും തെളിവുകളും രേഖകളുടെ സൂചനകളുമൊന്നും മദ്രാസ് സര്‍വകലാശാലയ്ക്ക് ഇക്കാര്യത്തില്‍ ആവശ്യമായി തോന്നിയില്ല. ഒരാളിന് രണ്ട് സ്ഥലത്ത് വച്ച് മരിക്കാനാകുമോയെന്നതു പോലും മദ്രാസ് സര്‍വകലാശാലയ്ക്ക് പ്രശ്‌നമായില്ല. ദൈവനായഗത്തിന്റെ പൊതുനിലപാട്, ‘ഞാന്‍ കണ്ട കേരള’-മെന്ന ഗ്രന്ഥമെഴുതിയ ക്രിസ്തുമതപ്രചാരകനായ ജോര്‍ജ് മെറ്റിയറെപോലെ, ഇന്ത്യ, ക്രിസ്ത്യന്‍ മിഷനറിമാരെത്തുന്നതുവരെ വളരെ പ്രാകൃതമായ അവസ്ഥയിലായിരുന്നുവെന്ന് വിദേശ പ്രോജക്റ്റുകളിലൂടെ നിരന്തരം പ്രചരിപ്പിക്കുക എന്നതാണ്. അദ്ദേഹത്തിന്റെ മകള്‍ ഡോ.ദേവകലയും ഈ പ്രചാരണം തുടര്‍ന്നു. അതിനാല്‍, വലിയ വലിയ പദവികള്‍ അവരെ തേടിയെത്തുകയും ചെയ്തു. ഇത് ഒട്ടും യാദൃച്ഛികമല്ലെന്നല്ല, വ്യക്തമായ ഒരു ആഗോളജ്ഞാനോല്‍പ്പാദന പദ്ധതിയുടെ ഭാഗവുമാണ്. അതുപോലെ, പലപ്പോഴും ഐതിഹ്യവും ചരിത്രവും തമ്മില്‍ കൂട്ടിക്കുഴച്ചിട്ടുള്ള കേസരി ബാലകൃഷ്ണപിള്ളയും സെന്റ് തോമസ് കേരളത്തില്‍ വന്നിരുന്നതായി എഴുതിയിട്ടുണ്ടെങ്കിലും അതിന് ചരിത്രപരിഗണന ലഭിച്ചിട്ടില്ല. ശാസ്ത്രത്തിന്റെ ചരിത്രം പൊതുവില്‍ യൂറോ കേന്ദ്രീകൃതമാണെന്ന ഒരു ധാരണ പരത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 8 അതിന് രണ്ട് ഘട്ടങ്ങളുണ്ടെന്ന് അമിത് ഝ ചൂണ്ടിക്കാട്ടുന്നു. അത് ഗ്രീക്ക്-റോമന്‍ നാഗരികതയുടെ തുടക്കം-അതായത് പാശ്ചാത്യലോകത്തിന്റെ ക്ലാസിക്കല്‍ (ആഢ്യ) കാലം. പിന്നെ, പല നൂറ്റാണ്ടുകള്‍ കഴിഞ്ഞ് വരുന്ന 1500 ലെ വൈജ്ഞാനികഘട്ടം. ഇക്കാലത്താണ്, ഇന്ത്യയുള്‍പ്പെടെ, യൂറോപ്യന്‍ നവോത്ഥാനത്തിലും വിജ്ഞാനവല്‍ക്കരണത്തിലും സ്വാധീനത ചെലുത്തിയ മറ്റുള്ളവരുടെ നേട്ടങ്ങള്‍ മറച്ചുപിടിച്ചുകൊണ്ട്, ശാസ്‌ത്രോദയം പടിഞ്ഞാറാണെന്ന് ചിത്രീകരിച്ചുകൊണ്ടുള്ള പ്രചാരണമാരംഭിച്ചത്. 1492 ല്‍ അമേരിക്ക കണ്ടുപിടിക്കപ്പെടും മുന്‍പ് യൂറോപ്പ് അപ്രധാനമായിരുന്നപ്പോള്‍ ലോകം മുഴുവന്‍ ഇരുട്ടിലായിരുന്നുവെന്ന ധാരണയാണ് ഈ യൂറോപ്യന്‍ ശാസ്ത്ര നിര്‍മ്മാണത്തിന് കാരണം. ആഗോള വിജ്ഞാനീയതയ്ക്ക് ചൈന നല്‍കിയിട്ടുള്ള സംഭാവനകളെ അടുത്തകാലത്ത് അവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു. യൂറോപ്പില്‍ നവീനാശയങ്ങള്‍ കടത്തിവിടുന്നതില്‍ വലിയപങ്ക് വഹിച്ച അറബ് സാമ്രാജ്യങ്ങള്‍ക്ക് അക്കാര്യത്തിലുള്ള പ്രധാനപങ്കും ഇപ്പോള്‍ അംഗീകാരം നേടിവരുന്നുണ്ട്. അറബ് വിവര്‍ത്തകര്‍തന്നെ ഇന്ത്യയുടെ പല കണ്ടുപിടിത്തങ്ങളും നൂതനാശയങ്ങളും ഇന്ത്യയില്‍ നിന്ന് പഠിച്ച് യൂറോപ്പിലേയ്ക്ക് പുനഃസംപ്രേഷണം ചെയ്ത് അറബികളാണ് അതിന്റെ പ്രോദ്ഘടകരെന്നതരത്തില്‍ ചിത്രീകരിക്കാറുണ്ട്. 9 ബ്രിട്ടീഷുകാര്‍ അജ്ഞാതരായിരുന്ന ബി.സി. മൂവായിരത്തില്‍പോലും ഭാരതം അതീവ പരിഷ്‌കൃതമായിരുന്നുവെന്ന വസ്തുത ബ്രിട്ടീഷുകാര്‍ ഒരിക്കലും സമ്മതിച്ചിട്ടില്ല. ഹോമോ ഹാബിലിസ്, ഉപകരണങ്ങളുണ്ടാക്കാനും പ്രകൃതിയുമായി പ്രതിപ്രവര്‍ത്തിക്കാനും തുടങ്ങിയ രണ്ട് ലക്ഷം വര്‍ഷം മുമ്പ് തന്നെ പാരമ്പര്യ വിജ്ഞാന വ്യവസ്ഥ രൂപപ്പെട്ടിരുന്നുവെങ്കിലും ഇതൊന്നും അംഗീകരിക്കാന്‍ യൂറോപ്യന്‍ ബുദ്ധിജീവികള്‍ക്ക് കഴിയുന്നില്ല. അതവരുടെ മേല്‍ക്കോയ്മാവിശ്വാസത്തിന്റെ സംതൃപ്തിയുടെ പ്രശ്‌നമാണ്; വസ്തുതാപരമല്ല. ഇത് ക്രൈസ്തവ മതപ്രചാരകരുടെ ആഗോള ധാരണയാണെന്ന് നോബല്‍ സമ്മാന ജേതാവായ അറബ് സാഹിത്യകാരന്‍ നഗുയ്ബ് മഹ്ഭുസ എഴുതുന്നു.10 ക്രിസ്തുമതത്തിന്റെ പ്രചാരത്തോടെ, തതിയനുകള്‍, അര്‍ണോബിയസ്, ലക്താന്തിയസ് എന്നിങ്ങനെ ധാരാളം മതപ്രചാരകര്‍, മൃഗങ്ങളില്‍ നിന്ന് ഭിന്നരായവര്‍ ക്രിസ്ത്യാനികള്‍ മാത്രമാണെന്നും, അക്രൈസ്തവര്‍ മൃഗങ്ങളില്‍ നിന്ന് ഒട്ടും വ്യത്യസ്തരല്ലെന്നും സന്ദര്‍ഭവശാല്‍ അവര്‍ സംസാരിക്കാനുള്ള കഴിവ് നേടിയെന്നേയുള്ളുവെന്നുമുള്ള പുതിയ ആശയത്തിന്റെ അറിയപ്പെടുന്ന വക്താക്കളായി. സെന്റ് അഗസ്റ്റിന്‍, അരിസ്റ്റോട്ടിലിനെ പിന്തുടര്‍ന്ന്, മനുഷ്യജീവിതം സസ്യങ്ങളുടേതു പോലെയാണെന്നും, എന്നാല്‍, മനുഷ്യനുമാത്രമേ കാര്യകാരണബോധമുള്ളുവെന്നും പ്രസ്താവിക്കുന്നു. മധ്യകാലം മുഴുവന്‍ അരിസ്റ്റോട്ടിലിന്റെ ചിന്തകള്‍ ക്രിസ്തീയ ധാരണകളെ സ്വാധീനിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തുടര്‍ന്ന്, യൂറോപ്യന്‍ നവോത്ഥാനകാലത്ത് മധ്യകാല വിജ്ഞാനീയതയ്ക്കതിരായി തീവ്രമായ കലാപമുണ്ടാകുകയും മൃഗങ്ങളും മനുഷ്യരുമായുള്ള സമാനതയും വ്യത്യാസങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ദക്കാര്‍ത്തെയുടെ, ‘ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്’ എന്ന പ്രസ്താവന മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന, ചിന്തിക്കുകയെന്ന ആശയം മുന്നോട്ടു വെച്ചു; ഒപ്പം ഞാനെന്ന വീക്ഷണത്തെയും. ക്രമേണ, ശാസ്ത്രീയതയെന്നാല്‍ ഞാന്‍, അഥവാ വ്യക്തികേന്ദ്രീകരണമാണെന്ന ധാരണ പ്രചരിപ്പിച്ചു. അതാണിന്ന് പുരോഗമനാദര്‍ശമെന്ന പേരില്‍ സര്‍വ്വകലാശാലകളും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ്ട്രീയ കക്ഷികളും പിന്തുടരുന്നത്. അതില്‍ നിന്ന് ഭിന്നമായ ചെറിയ ഒരു നീക്കംപോലും വ്യവസ്ഥാപിത താല്‍പ്പര്യക്കാരില്‍ അസഹിഷ്ണുതയുണര്‍ത്തുന്നു.

യൂറോപ്യന്‍ ജ്ഞാനശാസ്ത്രത്തിന്റെ പ്രവേശനകവാടമായ ഗ്രീക്ക് ചിന്താപദ്ധതി, ഈജിപ്ത്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ചിന്താധാരകളുടെ ഒരു സമഗ്ര രൂപമാണെന്നും യൂറോപ്യന്‍വീക്ഷണം അതിന്റെ ഉല്‍പ്പന്നമാണെന്നും കാലക്രമേണ വ്യക്തമായി. സാംസ്‌കാരികമായ കൊടുക്കല്‍വാങ്ങലുകളുടെ തെളിവുകള്‍, ബി.സി. രണ്ടാംസഹസ്രാബ്ദത്തിന്റെ മധ്യംമുതല്‍ മധ്യേഷ്യയില്‍നിന്ന് ഇന്ത്യയിലേയ്ക്കുണ്ടായ തുടര്‍ച്ചയായ കുടിയേറ്റങ്ങളില്‍ കാണാം. പ്രാചീന ഇറാനിയന്‍ ദൈവങ്ങളും ഹിറ്റൈറ്റ് ദേവതകളും വൈദികദൈവങ്ങളും തമ്മില്‍ വളരെയടുത്ത സമാനതകളുണ്ട്. 11 വൈദികസാഹിത്യത്തില്‍ വിദേശീയരുടെ കുടിയേറ്റത്തെപ്പറ്റി ധാരാളം പരാമര്‍ശങ്ങളുണ്ട്. അവരെ മ്ലേച്ഛരെന്നാണ് വിളിച്ചിരുന്നത്. 12 കിഴക്കന്‍ മെഡിറ്ററേനിയന്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെയുള്ള പ്രാചീന സംസ്‌കാരങ്ങളെല്ലാം തന്നെ, പ്രാചീന ചരിത്രത്തിന്റെ ഭൂപടത്തില്‍ ഒളിഞ്ഞുകിടക്കുന്ന, അവ്യക്തമായി മാത്രം കാണാന്‍ കഴിയുന്ന, ഒരു പാരസ്പര്യത്തിന്റെ തുടര്‍ച്ചയായ സമ്പര്‍ക്കത്തിലൂടെ രൂപപ്പെട്ടതാണെന്ന്’ തോമസ് മാക് എവെല്ലി അഭിപ്രായപ്പെടുന്നു. ഇന്‍ഡോ-യൂറോപ്യന്‍ ഭാഷണസമൂഹം ചരിത്രത്തില്‍ കടന്നുവന്ന കാലഘട്ടത്തെപ്പറ്റി പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടെങ്കിലും അവര്‍ ഒരേ ഭാഷണ സാഹചര്യങ്ങളിലും സാംസ്‌കാരികാന്തരീക്ഷത്തിലും പാര്‍ത്തിരുന്നവരാണെന്ന കാര്യത്തില്‍ വലിയ അഭിപ്രായവ്യത്യാസമൊന്നുമില്ല. 13എന്തായാലും, ഗ്രീക്കിലെയും മിക്ക ഇന്ത്യന്‍ തത്വശാസ്ത്രങ്ങളിലെയും ഗ്രന്ഥങ്ങള്‍ ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകളില്‍ രചിക്കപ്പെട്ടിട്ടുള്ളവയാണ്. അദ്ദേഹമെഴുതുന്നത്, ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാശാസ്ത്ര രൂപങ്ങളെയും പുരാവൃത്ത പൈതൃകങ്ങളായ ഗ്രീസിലെ ഡയോസ്‌കുറീസ്, വൈദികാര്യരുടെ ഇരട്ടകളായ അശ്വനികുമാരന്മാര്‍ എന്നത്‌പോലുള്ള പൈതൃകങ്ങളെയും കൂടാതെ, രണ്ടും മെസപ്പൊട്ടോമിയയുടെയും സമീപ പൗര സ്ത്യദേശത്തിന്റെയും സ്വാധീനതകളും കാണിക്കുന്നുണ്ടെന്നാണ്. ഇവ സമീപ പൗരസ്ത്യദേശത്തെ സഞ്ചാരത്തിലൂടെയൊ, പിന്നീട് വാണിജ്യത്തിലൂടെയൊ ലഭിച്ചതാകാം. അറിയപ്പെട്ടിടത്തോളം, വ്യവസ്ഥാപിതമായ തരത്തില്‍ ആദ്യത്തെ സമുദ്രവാണിജ്യമാരംഭിച്ചത് പേര്‍ഷ്യന്‍ കടലിടുക്കിനും ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങള്‍ക്കുമിടയില്‍ സമുദ്രസഞ്ചാരം നടത്തിയിരുന്ന ഇന്ത്യക്കാരും മൊസപ്പൊട്ടേമിയക്കാരുമാണ്. ബി.സി.നാലാം സഹസ്രാബ്ദത്തിന്റെ മധ്യത്തിന് മുന്നേ മുതല്‍ ബാബിലോണിയന്‍ കച്ചവടക്കാര്‍ ഈ സമുദ്രത്തില്‍ യാത്രചെയ്തിരുന്നു. ബി.സി.2500-2000 ത്തോടെ മോഹന്‍ജദാരൊ, ചഞ്ചുദാരൊ, ലോത്തല്‍ തുടങ്ങി പലേടങ്ങളിലും സന്നിഹിതമായ സിലിണ്ടര്‍ സീലുകളും പേര്‍ഷ്യന്‍ഗള്‍ഫ് മുദ്രകളും സുമറിലെയും ബാബിലോണിയയിലെയും കേന്ദ്രങ്ങളുമായി ഈ നഗരങ്ങള്‍ വാണിജ്യത്തിലേര്‍പ്പെട്ടിരുന്നുവെന്ന് സൂചിപ്പിക്കുന്നു. ഏഷ്യയും ആഫ്രിക്കയും യൂറോപ്പും തമ്മില്‍ സന്ധിക്കുന്ന സമീപേഷ്യ ഇതിനകംതന്നെ അന്തര്‍ദേശീയവും ബഹു സാംസ്‌കാരികവുമായിത്തുടങ്ങിയിരുന്നു. ചുരുക്കത്തില്‍, ശാസ്ത്ര-സാംസ്‌കാരിക മേഖലകളിലെല്ലാം, ഗ്രീസ് ഒരു പൂര്‍വമെഡിറ്ററേനിയന്‍ സംസ്‌കാരമായിരുന്നു. അത് ഇതുവരെ മറ്റുള്ളവയില്‍നിന്ന് വേര്‍തിരിക്കപ്പെട്ടിട്ടുമില്ല. 14 ഗ്രീക്ക് ജീവിതത്തിന്റെയും ആഢ്യപൂര്‍വ (പ്രി-ക്ലാസിക്കല്‍) കാലഘട്ടത്തിലെ ചിന്തയുടെയും എണ്ണമറ്റ അംശങ്ങള്‍-അളവ് തൂക്കങ്ങള്‍ മുതല്‍ നക്ഷത്രനാമങ്ങള്‍ വരെയും കാലഗണന മുതല്‍ സംഗീതോപകരണങ്ങള്‍ വരെയുമുള്ള നിരവധി അംശങ്ങള്‍ സമീപപൂര്‍വദേശത്ത് നിന്ന് ലഭിച്ചവയാണ്. തത്വശാസ്ത്രത്തിന്റെ പിറവിയെ സംബന്ധിച്ചേടത്തോളം, ആ വലിയ തറിയിലെ ഏറ്റവും പ്രധാനപ്പെട്ട നൂലിഴ, അക്കാലത്ത് ഗ്രീക്ക് സാഹിത്യത്തില്‍ വ്യാപകമായി പാടി പ്രചരിച്ചിരുന്ന ബാബിലോണിയന്‍ കണക്ക് ശാസ്ത്രവും നക്ഷത്രശാസ്ത്രവുമാണ്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെ ബാബിലോണിയന്‍ ഖഗോളശാസ്ത്രവും ഭൂപട നിര്‍മ്മാണവും സ്വാധീനിച്ചിരുന്നുവെന്ന് കരുതുന്ന ധാരാളം പണ്ഡിതരുണ്ട്. ബി.സി. ആറാം നൂറ്റാണ്ടില്‍, അസീറിയന്‍ സാമ്രാജ്യത്തിന്റെ നാശാവശിഷ്ടങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ വച്ചാണ് ഇന്ത്യാ ഗ്രീക്ക് ബന്ധങ്ങള്‍ നേരിട്ടുണ്ടായത്. 550ല്‍ സൈറസ് എക്ബ തന്റെ തലസ്ഥാനമായ മീഡിയന്‍ പിടിച്ചടക്കിയതോടെ ആരംഭിച്ച പേര്‍ഷ്യന്‍ സാമ്രാജ്യ വിപുലീകരണം 515-ല്‍ ഡേരിയസ് ഒന്നാമന്റെ കാലത്ത് ഒരു സത്രപിയായി രൂപപ്പെട്ടു. സൈറസിന്റെ പിടിച്ചടക്കലിന്‌ശേഷം ഒന്നര തലമുറയോളം ഇന്ത്യയുടെയും ഗ്രീസിന്റെയും പുരോഗമിച്ച ഭാഗങ്ങളെല്ലാം തന്നെ ഒരേ രാഷ്ട്രീയ സ്വരൂപത്തിന്റെ ഭാഗമായിരുന്നു. ഡേരിയസിന്റെ കാലത്തിനുശേഷം ആ ബന്ധം കൂടുതലടുത്തു. പേര്‍ഷ്യന്‍ കൊട്ടാര കേന്ദ്രങ്ങളിലെ പുരാവസ്തു ഗവേഷണങ്ങള്‍ വളരെ സ്വാഭാവികമായ സാംസ്‌കാരിക മിശ്രണത്തിന്റെ അന്തരീക്ഷമാണ് പ്രതിഫലിപ്പിക്കുന്നത്. മടക്തുവിലെ രണ്ടാം കേന്ദ്രത്തില്‍ ബാബിലോണിയക്കാരും ഇന്ത്യക്കാരും ഈജിപ്തുകാരുമായ ജോലിക്കാരുടെ താവളങ്ങള്‍ കാണുന്നുണ്ട്. സൂസയിലെ അപദനയുടെ നിര്‍മ്മാണത്തിനും അലങ്കരണത്തിനും വേണ്ടി നിര്‍മ്മാണ വസ്തുക്കളും തൊഴിലും സംഭാവന ചെയ്ത ഇരുപത്താറോ, ഇരുപത്തേഴോ വ്യത്യസ്ത ജനവിഭാഗങ്ങളുടെ വിശദമായ വിവരം ഡേരിയസ് നല്‍കിയിട്ടുള്ളതില്‍ നിന്ന് അതൊരു ബഹുസംസ്‌കാര മിശ്രണ കേന്ദ്രമാണെന്ന് മനസ്സിലാക്കാം. ഇത് അക്കാലത്തെ പശ്ചിമേന്ത്യന്‍ തീരങ്ങളുടെ കാര്യത്തിലും പ്രസക്തമാണ്. അറബ്, ഫിനീഷ്യന്‍, ഗ്രീക്ക്, പേര്‍ഷ്യന്‍ കച്ചവട കേന്ദ്രങ്ങളും താവളങ്ങളും വിവിധ ഭാഷകള്‍ സംസാരിക്കുന്ന ആളുകളും ഈ തീരങ്ങളിലുണ്ട്.

പേര്‍ഷ്യയെക്കുറിച്ച് ലഭിച്ചിട്ടുള്ള വിവരങ്ങളെല്ലാം തന്നെ ഗ്രീക്ക് സ്രോതസുകളില്‍ നിന്ന് ലഭിച്ചിട്ടുള്ളവയാണ്. ഇന്ത്യയും പേര്‍ഷ്യയുമായിട്ടുള്ള ബന്ധങ്ങളെപ്പറ്റി അത്രയും വിവരങ്ങള്‍ പോലുമില്ല. 15. അസീറിയ, മീഡ്‌സ് എന്നിവരുടെ ആധിപത്യചരിത്രമെന്തായാലും, ഡേരിയസിന്റെ കാലത്ത് പട്ടാളക്കാരായി കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവര്‍ കാലാവധി കഴിയുമ്പോള്‍ ശമ്പളം വാങ്ങി പിരിഞ്ഞുപോകുകയോ, ബി.സി.അഞ്ചാം നൂറ്റാണ്ടിലെ പഴയ സുമേരിയന്‍ നഗരമായ നിപ്പുവിലെ ഇന്ത്യന്‍ കുടിയേറ്റ കേന്ദ്രങ്ങളെ പോലെ, ആ സാമ്രാജ്യത്തില്‍ താമസമുറപ്പിക്കുകയോ ചെയ്തിരുന്നു, എന്നാലിവയൊന്നും യൂറോ കേന്ദ്രീകൃത വൈജ്ഞാനികതയുടെ വക്താക്കള്‍ അംഗീകരിക്കുകയില്ല. 16. വെബ്സ്റ്റര്‍ എഴുതുന്നത് നോക്കുക. ഈ രേഖകളില്‍ ഇന്ത്യന്‍ ജനതയ്ക്ക് സ്വന്തം ചരിത്രമില്ല. അവരൊരിക്കലും പ്രവര്‍ത്തിക്കുന്നവരായിരുന്നില്ല; കേവലം പ്രവര്‍ത്തന വിധേയര്‍ മാത്രമായിരുന്നു. യഥാര്‍ത്ഥത്തില്‍, അവെര ‘ദീര്‍ഘമായ നിദ്രയില്‍ നിന്നുണര്‍ത്തി’ക്രിസ്ത്യന്‍മിഷനറിമാര്‍, മുമ്പൊരിക്കലുമവര്‍ക്കില്ലാതിരുന്ന ഒരു ചരിത്രം അവര്‍ക്ക് നല്‍കിയെന്ന ധാരണയാണുണ്ടാക്കിയത്. അന്തിമമായി ഈ ചരിത്രങ്ങള്‍ പൂര്‍ണമായും, പൊതുവില്‍ വിമര്‍ശനബുദ്ധികൂടാതെ സ്വീകരിക്കപ്പെട്ട മിഷനറിസ്രോതസ്സുകളെ ആധാരമാക്കിയുള്ളവയായിരുന്നു.’ അതിനാല്‍, അദ്ദേഹം ഉപദേശിക്കുന്നത്, ചരിത്രകാരന്മാര്‍ നിയമമനുസരിച്ചുതന്നെ അവരുടെ പ്രവൃത്തി ചെയ്യണമെന്നാണ്. 17 ഇവിടെയിപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്ന വൈജ്ഞാനിക തലങ്ങളില്‍, ദൈവത്തെ സ്വന്തം വാദങ്ങളിലേയ്ക്ക് വലിച്ചിഴക്കാനോ, തങ്ങളുടെ വാദങ്ങള്‍ക്ക് ഒരു സാക്ഷിയായി കൊണ്ടുവരുന്നതായി നടിക്കാനോ പാടില്ല. 18. ഇന്ത്യയിലെ ക്രിസ്തീയതയുടെ ചരിത്രം രചിക്കപ്പെട്ടരീതി, പൈതൃകമായി ലഭിച്ച, ഇന്ത്യയിലെ ക്രിസ്ത്യാനികളുടെയും മൊത്തത്തില്‍ ഇന്ത്യയുടെ തന്നെയും രണ്ട് വ്യക്തിത്വങ്ങളെയും രൂപപ്പെടുത്താനും പുനര്‍ രൂപപ്പെടുത്താനും എന്തിന്, ചികിത്സിക്കാനും കഴിയുംവിധമായിരുന്നു.’

അതായത്, ആധുനികവല്‍ക്കരണമെന്നാല്‍ യൂറോപ്യന്‍ ചട്ടക്കൂടിലൂടെയുള്ള വികാസവും വീക്ഷണവുമെന്നാണ് പൊതുവേ അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് നാട്ടുവിജ്ഞാനീയത്തെയും ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളെയുമെല്ലാം അശാസ്ത്രീയമെന്ന് മുദ്രകുത്തി മാറ്റിനിര്‍ത്തുന്നു. 19 സംസ്‌കാരത്തെപ്പറ്റി പഠിക്കാനുള്ള ഒരുവഴി അന്തര്‍ലീനമായിട്ടുള്ള പുരാവൃത്തങ്ങളെയും ആ സംസ്‌കാരത്തിലെ വിശ്വാസധാരകളെയും, അവ രൂപപ്പെട്ട കാലത്തെയും, അവയ്ക്ക് സമൂഹത്തിലുള്ള പങ്കിനെയും പുരാവൃത്തങ്ങളെ പ്രതിനിധാനം ചെയ്യാനുപയോഗിച്ചിട്ടുള്ള ബിംബങ്ങളെയും കുറിച്ച് ആഴത്തില്‍പഠിക്കുകയാണെന്ന് 1 കിലേൃരൗഹൗേൃമഹ ഇീാാൗിശരമശേീി എന്നകൃതിയില്‍ പ്രസ്താവിക്കുന്നു. അപ്പോള്‍ നമുക്ക് ഭിന്നസമൂഹങ്ങളുടെ പുരാവൃത്തങ്ങളും ബിംബങ്ങളും തമ്മില്‍ താരതമ്യം ചെയ്യാനും അവ പങ്കിടുന്ന പൊതുസ്വഭാവങ്ങളും പരസ്പര ഭിന്നതകളും മനസ്സിലാക്കാനും കഴിയുന്നു. തമ്മില്‍ ചില സമാനതകളുണ്ടെങ്കിലും ഐതിഹ്യങ്ങള്‍ പുരാവൃത്തങ്ങളല്ല. പുരാവൃത്തങ്ങള്‍, മനുഷ്യലോകത്തെയും അതിനെ നിയന്ത്രിക്കുന്ന ശക്തികളെയും ആ ശക്തികളും മനുഷ്യരുമായുള്ള ബന്ധങ്ങളെയും കൈകാര്യം ചെയ്യുന്ന, ഭൂതകാലത്തില്‍ നിന്നുള്ള വിശുദ്ധകഥകളാണ്. മറിച്ച്, നാടോടിക്കഥകള്‍ സാങ്കല്‍പ്പികങ്ങള്‍ മാത്രമല്ല, മനുഷ്യവര്‍ഗം അവരധിവസിക്കുന്ന പ്രദേശങ്ങളുമായി ഇണങ്ങിച്ചേര്‍ന്നതെങ്ങനെയെന്നുള്ളതിന്റെ ബിംബാത്മകമായ ആവിഷ്‌ക്കാര രീതിയുമാണ്. ഐതിഹ്യം, ഒരു ഭൂതകാല ചരിത്ര പുരുഷനെക്കുറിച്ചുള്ള ഭൂതകാലകഥകളാണ്. എന്തായാലും, നാടോടിക്കഥകളും ഐതിഹ്യങ്ങളും സാംസ്‌കാരിക ബിംബങ്ങളെയും ചരിത്രത്തെയും സംവേദിപ്പിക്കുന്നു. ബെര്‍ലിനെ (1994) ഉദ്ധരിച്ചുകൊണ്ട് പ്രസ്തുതകൃതിയില്‍ പറയുന്നത്, പുരാവൃത്തങ്ങള്‍ ശാസ്ത്രത്തിന്റെ പുരാതന രൂപങ്ങളാണെന്നും അതിനുകാരണം, അവ ഈ ലോകം നിലവില്‍ വന്നതെങ്ങനെയെന്നും ഇപ്പോളത് പ്രവര്‍ത്തിക്കുമ്പോലെ കാര്യങ്ങള്‍ സംഭവിക്കാന്‍ കാരണമെന്തെന്നും നമ്മോട് പറയാന്‍ ശ്രമിക്കുന്നുവെന്നതാണ്. മതം, തത്വചിന്തയെന്നിവയും പുരാവൃത്തത്തിലുള്‍പ്പെടുന്നു. 20 ചരിത്രപൂര്‍വ സംഭവങ്ങളെ ആധാരമാക്കിയിട്ടുള്ള വായ്‌മൊഴി സംസ്‌കാരത്തിന്റെ ആദ്യത്തെ ലിഖിതരേഖകളുമാണവ. അവ സാര്‍വലൗകികവും, കാലാതീതവും, ചരിത്ര രചന ആരംഭിക്കും മുന്‍പ് നടന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതുമാണ്. പുരാവൃത്തങ്ങള്‍, ജീവിതത്തിന് അര്‍ത്ഥം നല്‍കുകയും സമൂഹത്തിന്റെ ധാര്‍മ്മിക പ്രകൃതം രൂപപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ സമൂഹത്തിന് അനിവാര്യമാണെന്നും ബെര്‍ലിന്‍ വ്യക്തമാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം സ്റ്റാലിനും മകനും സനാതന മതമെന്ന പേരില്‍ വേരോടെ പിഴുതെറിയാനാഗ്രഹിക്കുന്ന ഭാരതീയ പൈതൃകത്തെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് പറയുന്ന ദ്രാവിഡ സംസ്‌കാരമെന്ന വിശ്വാസ പദ്ധതിയെയും കാണാന്‍. അവരുടെ നിലപാടിന്് ചരിത്ര യാഥാര്‍ഥ്യങ്ങളുമായിട്ടുള്ളതിനെക്കാള്‍ ബന്ധം വര്‍ത്തമാനകാല രാഷ്ട്രീയവുമായിട്ടാണെന്നു കാണാന്‍ ആര്യദ്രാവിഡ സംഘര്‍ഷമെന്ന് യൂറോപ്യന്മാര്‍ സ്ഥാപിച്ചെടുത്ത മിഥ്യാസങ്കല്‍പ്പത്തിന്റെ അടിവേര് തോണ്ടിനോക്കിയാല്‍ മതി. ഭാരതീയ പൈതൃകത്തെയും സംസ്‌കാരത്തെയും കടന്നാക്രമിക്കുവാനാണ് സനാതനമതമെന്ന പരിപ്രേക്ഷ്യത്തെ വികൃതീകരിച്ചുകൊണ്ട് അന്തര്‍ദ്ദേശീയമായിത്തന്നെ സംഘടിതമായ ശ്രമങ്ങളാരംഭിച്ചിട്ടുള്ളത്. ഈ ശ്രമത്തിന്് കുറച്ച് പഴക്കമുണ്ട്.

സനാതന മതമെന്ന വിവക്ഷ സൃഷ്ടിക്കപ്പെട്ടത് ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും പ്രാചീനവും കാലാന്തരത്തിലൂടെ ചരിത്രപരിണിതികളെ തന്മയീഭവിച്ചുകൊണ്ട് നിലനില്‍ക്കുന്നതുമായ മതമെന്നതിനാലാണ്. ആ വാക്കിന്റെ അര്‍ത്ഥം നാശമില്ലാത്തത് എന്നും. മനുഷ്യസംസ്‌കാരം ആരംഭിച്ച കാലംതൊട്ട് വികസിച്ചുവന്നതും അതുമായി ബന്ധപ്പെട്ട പ്രാദേശിക വൈവിധ്യങ്ങളെ മുഴുവനും സ്വാംശീകരിച്ചുകൊണ്ടു രൂപപ്പെട്ടതുമായ ഒരു സംസ്‌കാര പൈതൃകത്തിന്റെ പ്രത്യയശാസ്ത്രപരവും ആചാരാനുഷ്ഠാനപരവുമായ മൂര്‍ത്തീകരണം സംഭവിച്ചത് വൈദികകാലത്തായതിനാല്‍ വേദഗ്രന്ഥങ്ങളെയാണ് സനാതനമതവിരുദ്ധരായ സെമറ്റിക് മതവിശ്വാസികളും സനാതനമതത്തിന്റെ തന്നെ ഭാഗമായ നാസ്തികചിന്തകരും എതിര്‍ക്കുന്നത്. അതിനുവേണ്ടി ദ്രാവിഡസംസ്‌കാരസങ്കല്‍പ്പത്തിന്റെ രാഷ്ട്രീയാടിത്തറയെന്ന നിലയില്‍ ആര്യ-ദ്രാവിഡ സംഘര്‍ഷമെന്ന ഒരു വ്യാജസിദ്ധാന്തം എഡ്വേഡ് റൈസ് തുടങ്ങിയ യൂറോപ്യന്‍ സൈദ്ധാന്തികര്‍ രൂപപ്പെടുത്തി. അവരുടെ ലക്ഷ്യം ബ്രിട്ടീഷധിനിവേശത്തില്‍ നിന്ന് മോചിതമാകുന്ന ഭാരതത്തെ വിഭജിക്കുവാനൊരു ചരിത്രപശ്ചാത്തലവും സിദ്ധാന്തപദ്ധതിയും രാഷ്ട്രീയവുമൊരുക്കുക എന്നതായിരുന്നു. ഡോ.അംബേദ്കറുള്‍പ്പെടെയുള്ള സമഗ്രചിന്തകരും റൊമീലഥപ്പറെയും ഡി.ഡി.കൊസാംബിയെയും പോലുള്ള ചരിത്രരചയിതാക്കളും ആര്യ-ദ്രാവിഡ വംശീയ സങ്കല്‍പ്പത്തിന്റെ അടിത്തറ തകര്‍ത്തുകളഞ്ഞിട്ടുണ്ടെങ്കിലും സവര്‍ണ സംസ്‌കാരത്തിന്റെ രാഷ്ട്രീയോപഭോക്താക്കളായ കുറേ ഇന്ത്യക്കാരും പറയാനൊരു രാഷ്ട്രീയമില്ലാത്ത ദ്രാവിഡ മുന്നേറ്റ കഴകംപോലെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും യൂറോപ്യന്‍ സംസ്‌കാരത്തിന്റെയും വീക്ഷണത്തിന്റെയും ലഹരിവിടാനിഷ്ടമില്ലാത്ത ചില ബുദ്ധിജീവികളും ഇപ്പോഴും ഈ വ്യാജസിദ്ധാന്തനിര്‍മ്മിതിയില്‍ അഭയംകണ്ടെത്തുന്നുണ്ട്. ഇതില്‍ ദ്രാവിഡരാഷ്ട്രീയത്തിന്റെ കച്ചവടക്കാര്‍ ചെയ്യുന്ന നീചമായ വഞ്ചന, പ്രാചീന തമിഴകത്തിന്റെ ഉദാത്തവും സമുന്നതവുമായ പൈതൃകത്തെയും മൂല്യങ്ങളെയും താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കൈവെടിയുന്നുവെന്നതാണ്. ചരിത്രപരമായും സാംസ്‌കാരികവും സാമൂഹികവുമായ അടിസ്ഥാനത്തിലും ദ്രാവിഡപ്പാര്‍ട്ടികള്‍ സ്വന്തം പൈതൃകത്തെ തള്ളിക്കളഞ്ഞിട്ട് പെരിയാരുടെ പരിമിതമായ ചരിത്ര ദൗത്യത്തെ ആത്യന്തികലക്ഷ്യമായി സ്വീകരിച്ചതിനാലുണ്ടായ പൈതൃകനിരാസത്തിന്പിന്നിലെ വസ്തുതകള്‍ തുറന്നുകാട്ടുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. എന്നല്ല, ‘ദ്രാവിഡ’മെന്ന വാക്ക് പോലും തമിഴകസംസ്‌കാരത്തിന്റെ ഉല്‍പ്പന്നമല്ലെന്നകാര്യംപോലും തനിത്തമിഴകവാദമുന്നയിക്കുന്ന ദ്രാവിഡമുന്നേറ്റ കഴകക്കാര്‍ മനസ്സിലാക്കേണ്ടതുണ്ട്. ദക്ഷിണഭാരതസംസ്‌കാരം ഭാരതത്തിന്റെ പൊതുവായ സംസ്‌കാരത്തില്‍നിന്ന് ഭിന്നമല്ലെന്നുമാത്രമല്ല, സനാതന സംസ്‌കാരംപോലും ദ്രാവിഡ സംസ്‌കൃതിയുടെ ഉല്‍പ്പന്നമാണെന്നും വ്യക്തമാക്കുകയാണ് ഈ കൃതിയുടെ മൗലിക ലക്ഷ്യം. അതിന്, ചെറുതെങ്കിലും അല്‍പ്പം ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്.

(തുടരും)

പരാമൃഷ്ടകൃതികള്‍
1. Dravidians and Africans Editor K.P.Aravaanan.
2.കേരളത്തനിമ പു. 287 ഒന്നാം പതിപ്പ് ആര്‍. ഗോപിനാഥന്‍ മാതൃഭാഷ ബുക്‌സ് 2010
3. Kannaki worship in South India and Srilanka P.xix Dr.Chellan Govindan Chitralaya Govindan 2002
4. Tamil Culture and Civilization p.181 Editor: X.S.Thani Nayagam International Institute of Tamil Studies Tharamani 1997.
5. ഇ.പു. പു.182.
6. Historiography of Christianity in India, John C.B.Webster Oxford 2012
7. Breaking india p. 63 Rajeev Malhotra, Aravindan Neelakantan Amaryllis 2011.
8. Traditional Knowledge System in India p 1 Amit Jha Atlandic 2009.
9. ibid p.10.
10. paper, Psychology: Its Trends and Methods, Ancient and Modern. book, On Art, Literature and History ] പു. നമ്പരില്ല.
Naguib Mahfouz Speeking Tiger 2016
11. Intercultural Communications The Indian Context P. 42 Ramesh N. Rao/Avinash Thombre Sage 2015
12. Shape of Ancient Thoughts P 1Thomas Mc evelley Motilal Benarasi Das 2008
13. ibid P. 2
14. ibid 6
15. ibid p. 11
16. History of Christianity in India p.32 John C.B.Webster
17. ibid p.242
18. ibid p.248
19. Intercultural Communication The Indian Context p. 210 Ramesh N. Rao/Avinash Thombre Sage 2015
20. ibid p. 210

Tags: ദ്രാവിഡതമിഴകംതമിഴകപൈതൃകവും സനാതനധര്‍മവും
ShareTweetSendShare

Related Posts

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സാംസ്‌കാരിക ദേശീയതയുടെ സിന്ദൂരക്കുറി

പരാജയപ്പെടുന്ന പാക് ഭീകരത

എംജിഎസ് തച്ചുടച്ച ഇഎംഎസ് വിഗ്രഹം

ചരിത്രവഴിയിലെ അശ്വത്ഥവൃക്ഷം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies