സന്ധ്യക്ക്് നാമം ചൊല്ലിക്കഴിഞ്ഞ് ഞാന്‍ പഠിക്കാനിരിക്കും. എട്ടുമണികഴിയും അമ്മ അത്താഴം വിളമ്പണമെങ്കില്‍.
അത്താഴം എത്ര വൈകിയാലും എനിക്കു കുഴപ്പമില്ല. എന്നാലോ, ഊണുകഴിഞ്ഞ് കൈകഴുകിയാലുടനെ കിടക്കുന്നതാണ് എന്റെ ശീലം. കണ്ണുകള്‍ താനേ അടയും. മുത്തശ്ശി എപ്പോഴും പറയും:
”അത്താഴം കഴിഞ്ഞാ അരക്കാതം. മുത്താഴം കഴിഞ്ഞാ മുള്ളുമ്പിലും”.
രാത്രി ഭക്ഷണം കഴിഞ്ഞാല്‍ അരക്കാതം നടക്കണമെന്നാണത്രെ പണ്ടുള്ളവര്‍ പറഞ്ഞിരിക്കുന്നത്. മുറ്റത്ത് പത്തുചാല് നടന്നാലും മതി.
”അങ്ങനെ നടന്നില്ലെങ്കിലോ മുത്തശ്ശീ?”
”കഴിച്ചത് ദഹിക്കില്ല. ദഹിച്ചില്ലെങ്കിലോ ശരീരത്തില്‍ പിടിക്കില്ല”.
”മുത്താഴം എന്താ മുത്തശ്ശീ?”
”ഉച്ചഭക്ഷണം. മുള്ളിന്റെ പുറത്തായാലും ഉച്ചയൂണു കഴിഞ്ഞാല്‍ ഒന്നു വിശ്രമിക്കണം”.
”ഞാന്‍ ക്ലാസ്മാഷോട് പറയാന്‍ പോവ്ാ മുത്തശ്ശി”
”അപ്പു എന്താ പറയാന്‍ പോണത്?”
”ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ചുനേരം കിടന്നോളാന്‍ പറഞ്ഞൂ മുത്തശ്ശീന്ന്”.
”മുത്തശ്ശിക്കല്ലാ അപ്പൂനാ പെടകിട്ട്ാ. അത് മറക്കണ്ട. ഉച്ചയൂണുകഴിഞ്ഞ് കിടക്കാന്‍ പറ്റില്ലാ പോട്ടെ. അത്താഴം കഴിഞ്ഞാ കുറച്ചു നടന്നൂടെ അപ്പൂന്?”
”ചോറ് വയറ്റിലെത്തുമ്പഴേക്കും ഉറക്കം വരും മുത്തശ്ശി”.
”ആവക സ്വഭാവങ്ങളൊക്കെ ഇപ്പഴേ മാറ്റണം. പിന്നെ ബുദ്ധിമുട്ടാവും.
‘ചൊട്ടയിലെ ശീലം ചുടലവരെ’ എന്നു പറയാറില്ലേ അപ്പൂ. ‘ശീലിച്ചതേ പാലിക്കൂ.’