ദീര്‍ഘകാലത്തെ അടിമത്തം അവസാനിച്ച് ഭാരതം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ തുടങ്ങിയിട്ട് മുക്കാല്‍ നൂറ്റാണ്ട് പിന്നിടുകയാണല്ലോ. അസാധാരണവും അന്യാദൃശവുമായ പോരാട്ടമാണ് ഭാരതജനത ഒരു നൂറ്റാണ്ടിലേറെക്കാലത്തെ വൈദേശികഭരണത്തിനെതിരായി നടത്തിയത്. സാധാരണമനുഷ്യര്‍, കൃഷിക്കാര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ അനേകായിരങ്ങളുടെ ത്യാഗവും സഹനവും, വൃദ്ധരും യുവാക്കളും കുട്ടികളും സ്ത്രീകളും എന്ന ഭേദമില്ലാതെ ഭാരതജനത നടത്തിയ ചെറുത്ത്‌നില്‍പ്പ്. അനവധി മഹാപുരുഷന്മാര്‍, വീരരും ധീരരുമായ നിരവധി സമരനായകര്‍, അജ്ഞാതരായ ആയിരക്കണക്കിന് മനുഷ്യര്‍ നടത്തിയ അറിപ്പെടുന്നതും അല്ലാത്തതുമായ എത്രയോ പോരാട്ടങ്ങളുടെ അനന്തരഫലം. രാഷ്ട്രാഭിമാനികളായ അസംഖ്യം ആളുകളുടെ ആത്മബലിയില്‍നിന്ന് ഉദയം ചെയ്ത മോചനത്തിന്റെ ഫലശ്രുതി.
ഇങ്ങു കേരളത്തില്‍ പഴശ്ശിയുടെ പോരാട്ടം മുതല്‍ തുടങ്ങിയ പ്രതിരോധം പല ഘട്ടങ്ങള്‍ പിന്നിട്ട് പല പ്രകാരത്തില്‍ പരിണമിച്ച് മുഴുവന്‍ ഭാരതത്തിന്റെയും ഒന്നിച്ചുള്ള വന്‍മുന്നേറ്റമായി മാറിയത് നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ 1930 ല്‍ നടന്ന ഉപ്പുസത്യഗ്രഹത്തോടെയായിരുന്നു. പഴശ്ശിയും വേലുത്തമ്പിദളവയും ഝാന്‍സിറാണിയും മംഗള്‍പാണ്ഡെയും ഭഗത്‌സിങും ചിതറിയ ജീവരക്തത്തില്‍ നിന്നുയിര്‍കൊണ്ട മാതൃരാജ്യസ്‌നേഹത്തിന്റെ ഉദ്ഗമനം. ബാലഗംഗാധരതിലകനും ഗോപാലകൃഷ്ണഗോഖലെയും ഉണര്‍ത്തിയെടുത്ത ജനശക്തിയുടെ മഹാപ്രവാഹം.
നിരവധി നേതാക്കളെയും വിദേശികളടക്കമുള്ള പത്രപ്രതിനിധികളെയും നൂറുകണക്കിന് ജനങ്ങളെയും സാക്ഷിനിര്‍ത്തി ഗുജറാത്തിലെ സബര്‍മതി നദിക്കരയിലെ ആശ്രമത്തില്‍നിന്ന് 1930 മാര്‍ച്ച് 12 ന് ആരംഭിച്ച കാല്‍നടയാത്ര. മുന്നില്‍ ഗാന്ധിജി. പിറകെ ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എഴുപത്തെട്ട് സന്നദ്ധഭടന്മാര്‍. മുന്നൂറ്റി തൊണ്ണൂറ് കിലോമീറ്റര്‍ അകലെയുള്ള ദണ്ഡി കടപ്പുറത്തേക്ക്. ജാഥ കടന്നുപോകുന്ന വഴിനീളെ ആയിരങ്ങള്‍ തടിച്ചുകൂടി. വഴികളില്‍ പുഷ്പവൃഷ്ടി നടത്തി. അതിവേഗതയില്‍ ലക്ഷ്യത്തിലുറച്ച മിഴികളുമായി കൃശഗാത്രനും അല്പവസ്ത്രധാരിയുമായി ഒരു മനുഷ്യന്‍ നീണ്ട മുളവടിയൂന്നി ഉറച്ച കാല്‍വയ്പ്പുകളോടെ നഗ്നപാദനായി മണ്ണില്‍ച്ചവുട്ടി നടന്നുപോയപ്പോള്‍ ഉണര്‍ന്നത് ഭാരതത്തിന്റെ ആത്മശക്തിയായിരുന്നു.
ഏപ്രില്‍ അഞ്ചിന് ദണ്ഡി കടപ്പുറത്ത് ആയുധധാരികളായ പോലീസുകര്‍ക്കു മുന്നില്‍ നിന്നുകൊണ്ട് തടിച്ചുകൂടിയ ജനസഞ്ചയത്തെ നോക്കിക്കൊണ്ട് സമരഭടന്മാര്‍ കുറുക്കിയ ഒരുപിടി ഉപ്പ് തന്റെ ഉള്ളംകൈയില്‍ വാരിയെടുത്ത് ഗാന്ധിജി ഇങ്ങനെ പ്രഖ്യാപിച്ചു: ”ഇതുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഞാന്‍ കുലുക്കും.” സമുദ്രത്തിരകളലയടിക്കുന്ന ചക്രവാളങ്ങളിലും മേഘപാളികള്‍ക്കുമുകളിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഹിമശിഖരങ്ങളിലും ആ ശബ്ദം മാറ്റൊലിക്കൊണ്ടു. സിന്ധുഗംഗാദികളായ നദികളിലെ ഓളങ്ങള്‍ അത് ഏറ്റുചൊല്ലി. പര്‍വതങ്ങളും സമതലങ്ങളും പീഠഭൂമികളും മരുഭൂമിയും മഞ്ഞുപാളിയും സമുദ്രതീരങ്ങളും നിറഞ്ഞ ഈ മണ്ണ് അതിന്റെ അനുരണനത്താല്‍ പ്രകമ്പനംകൊണ്ടു.
നിത്യജീവിതത്തില്‍ അവിഭാജ്യമായ ഉപ്പുപോലും സ്വന്തമായി ഉണ്ടാക്കുന്നതിനു വിദേശികള്‍ കല്‍പ്പിച്ച വിലക്ക് തടയുക മാത്രമായിരുന്നില്ല ആ സത്യഗ്രഹത്തിന്റെ ലക്ഷ്യം. സാധാരണക്കാരന്റെ പ്രശ്‌നത്തെ ഏറ്റെടുക്കുകവഴി ഏവരേയും സ്വാതന്ത്ര്യസമരത്തിന്റെ പാതയിലേക്ക് നയിക്കുക എന്നതുകൂടിയായിരുന്നു. ഇന്ത്യന്‍ഗ്രാമങ്ങളിലെ നിരക്ഷരരായ സാധുമനുഷ്യരെപ്പോലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കുക എന്നതായിരുന്നു. നിസ്സഹകരണത്തിലൂടെയും നിയമലംഘനത്തിലൂടെയും വിദേശികളെ വീര്‍പ്പുമുട്ടിക്കുക എന്നതായിരുന്നു.
അതുവരെ ലോകം കാണാത്ത ആ പുതിയ സമരമാര്‍ഗത്തിന്റെ അഗ്നി രാജ്യം മുഴുക്കെ പടരുകയായിരുന്നു. അതിന്റെ തപനത്താല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാര്‍ എരിപൊരിക്കൊണ്ടു. ക്രൂരവും നിഷ്ഠൂരവുമായ അടിച്ചമര്‍ത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും ആ സമരോര്‍ജത്തെ കുറയ്ക്കാന്‍ കഴിഞ്ഞില്ല. ഓരോ അടിക്കും തിരിച്ചടിയായി വിവിധകോണുകളില്‍നിന്ന് സമരത്തിന്റെ കാറ്റുയര്‍ന്നുകൊണ്ടേയിരുന്നു. അടിയേറ്റു വീഴുന്നവര്‍ക്കുപകരം അനേകായിരങ്ങള്‍ പുതുതായി സമരമുഖത്തേക്ക് വന്നുകൊണ്ടേയിരുന്നു.
ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചെങ്കിലും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദര്‍ശന, വദല, ഷിരോദ, സനികത്ത എന്നിവിടങ്ങളിലെ ഉപ്പു പാണ്ടികശാലകളും ഉപ്പളങ്ങളും തികച്ചും അഹിംസാത്മകമായ മാര്‍ഗത്തിലൂടെ ജനങ്ങള്‍ കൈയടക്കുകയുണ്ടായി. സത്യഗ്രഹികളുടെ സഹനശക്തിയും അഹിംസയിലുള്ള ഉറച്ച വിശ്വാസവും ലോകശ്രദ്ധ പിടിച്ചുപറ്റി. സമരങ്ങള്‍ക്കെല്ലാം ദൃക്‌സാക്ഷിയായ സുപ്രസിദ്ധ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ വെബ് മില്ലര്‍ ഇങ്ങനെ എഴുതി:
”പ്രഹരങ്ങളെ കൈകൊണ്ട് തടയുവാന്‍പോലും അവര്‍ ശ്രമിച്ചില്ല… അടിയേറ്റ് വീഴുന്നതുവരെ അവര്‍ മുന്നോട്ടുതന്നെ നീങ്ങിക്കൊണ്ടിരുന്നു…. സന്നദ്ധഭടന്മാരുടെ അച്ചടക്കം അദ്ഭുതാവഹമായിരുന്നു.” ഏതാണ്ട് തൊണ്ണൂറായിരം പേരാണ് രാജ്യത്തുടനീളം ഉപ്പുസത്യഗ്രഹത്തിന്റെ ഭാഗമായി ജയിലിലടക്കപ്പെട്ടത്. സമരത്തിന്റെ അതിതീവ്രത അധികാരികള്‍ക്ക് ബോധ്യപ്പെട്ടിരുന്നു. വൈസ്രോയിയായിരുന്ന ഇര്‍വിന്‍ പ്രഭു ലണ്ടനിലേക്കയച്ച കത്ത് അതിന്റെ സൂചനയായിരുന്നു. ”പ്രസ്ഥാനം ആര്‍ജിച്ചു കഴിഞ്ഞ വ്യാപ്തി അദ്ഭുതകരമാണ്. ഇതിനെ വിലകുറച്ച് കാണരുത്.” അത്രയ്ക്ക് ആശങ്കപ്പെട്ടിരുന്നു ഇര്‍വിന്‍.
സത്യഗ്രഹമാര്‍ഗത്തിന്റെ അത്യാവേശകരമായ ആകര്‍ഷണവലയത്തിലേക്ക് സമൂഹത്തിന്റെ വിവിധതുറയിലുള്ള എണ്ണമറ്റ ജനങ്ങള്‍ വന്നുചേര്‍ന്നുകൊണ്ടേയിരുന്നു. ദണ്ഡിയാത്രക്കു സമാനമായി ഭാരതത്തിന്റെ പല ഭാഗങ്ങളിലും ഉപ്പുസത്യഗ്രഹങ്ങള്‍ നടന്നു. ആര്‍ക്കും തടയാന്‍ പറ്റാത്തവിധം വലിയ ജനമൂന്നേറ്റമായി അത് എങ്ങും അലയടിക്കാന്‍ തുടങ്ങി.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നിരവധി പോരാട്ടങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ കേരളത്തിലും നടന്നിരുന്നു. ഗാന്ധിജിയുടെ സന്ദര്‍ശനങ്ങളിലൂടെ കേരളീയജനത ദേശീയപ്രസ്ഥാനത്തില്‍ ആവേശപൂര്‍വം പങ്കുകൊള്ളാന്‍ തുടങ്ങിയിരുന്നു. നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചതോടെ കേരളീയരായ നിരവധി സ്വാതന്ത്ര്യസമരഭടന്മാര്‍ കേരളത്തിനകത്തും പുറത്തുമുള്ള സമരങ്ങളില്‍ പങ്കാളികളാവുകയും മാതൃരാജ്യത്തോടുള്ള തങ്ങളുടെ കൂറ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ ഉപ്പുസത്യഗ്രഹം
കേരളത്തില്‍ ഉപ്പുനിയമലംഘനം ആദ്യമായി നടന്നത് പയ്യന്നൂര്‍ കടല്‍ത്തീരത്തായിരുന്നു. അതിന് നേതൃത്വം വഹിക്കാന്‍ ഗാന്ധിജി ചുമതലപ്പെടുത്തിയതാവട്ടെ കെ.കേളപ്പനെയും. കേരളഗാന്ധി എന്ന് നാം ബഹുമാനപൂര്‍വം വിളിക്കുന്ന കേളപ്പജിയെ.
വ്യക്തിഗതസത്യഗ്രഹപ്രസ്ഥാനത്തിലേക്ക് ഗാന്ധിജി തെരെഞ്ഞെടുത്ത ആദ്യത്തെ കേരളീയനാണ് കേളപ്പജി. ബ്രിട്ടീഷ് ഭരണം ബഹിഷ്‌കരിക്കാന്‍ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോള്‍ മുംബൈയിലെ നിയമപഠനം ഉപേക്ഷിച്ച് തന്റെ ജീവിതം മാതൃരാജ്യത്തിനായി ഉഴിഞ്ഞുവെയ്ക്കുവാന്‍ തീരുമാനിച്ച് ഇറങ്ങിയ വ്യക്തി. ഒരേസമയം വിദേശഭരണത്തിന് എതിരായും സമൂഹത്തിലെ അനാചാരങ്ങള്‍ക്ക് എതിരെയും അദ്ദേഹം ഒരുപോലെ പോരാടി. ജാതിവാല്‍ ഉപേക്ഷിച്ച് സമുദായസമത്വത്തിന് മാതൃക കാട്ടി. ‘പന്തിഭോജനം’ സംഘടിപ്പിച്ച് തൊട്ടുതീണ്ടലുകള്‍ അവസാനിപ്പിച്ചു. സത്യഗ്രഹം അനുഷ്ഠിച്ച് ക്ഷേത്രപ്രവേശനത്തിനും ക്ഷേത്രസംരക്ഷണത്തിനും കാവലാളായി.
ഉത്തമനായ സത്യഗ്രഹി. ഊര്‍ജസ്വലനായ കര്‍മ്മധീരന്‍. മികച്ച സാമൂഹ്യപരിഷ്‌കര്‍ത്താവ്. സമൂഹത്തിലെ പിന്നാക്കക്കാരുടെ നീതിക്കും പുരോഗമനത്തിനും വേണ്ടി നിരന്തരം പ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥനായ നേതാവ്. ഭാരതസംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്കും ദേശീയജനതയുടെ നവോത്ഥാനത്തിനുമായി നിലകൊണ്ട മഹാപുരുഷന്‍. സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്രീയവും കുടുംബവും ഉപേക്ഷിച്ച് ലളിതജീവിതം നയിച്ച് സര്‍വോദയപ്രസ്ഥാനത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച രാഷ്ട്രസേവകന്‍. ദേശീയതയിലുറച്ച ആദര്‍ശനിഷ്ഠയുള്ള പത്രാധിപര്‍. ഐക്യകേരളപ്രസ്ഥാനത്തിന്റെ നായകന്‍. പദ്മശ്രീ അടക്കം എല്ലാ പുരസ്‌കാരങ്ങളും നിരസിച്ച വിനയവാന്‍.
കേളപ്പജി എന്ന മഹാപുരുഷന്‍
ആയിരത്തി തൊള്ളായിരത്തി മുപ്പത് ഏപ്രില്‍ പതിമൂന്നിന് കോഴിക്കോട്ട് നിന്ന് പയ്യന്നൂരിലേക്കാണ് കേളപ്പജിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യത്തെ ഉപ്പുസത്യഗ്രഹജാഥ ആരംഭിച്ചത്. ബ്രിട്ടീഷ് മലബാറിന്റെ കേന്ദ്രം എന്ന നിലയിലും സ്വാതന്ത്ര്യസമരത്തിന് നേരത്തെതന്നെ കളമൊരുങ്ങിയ പ്രദേശമെന്ന നിലയിലുമാണ് യാത്രാരംഭത്തിന് കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടത്. ആയിരത്തിതൊള്ളായിരത്തി ഇരുപത്തെട്ടിലെ സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണത്തിന്റെ ഭാഗമായുള്ള പ്രക്ഷോഭങ്ങളിലൂടെ സ്വാതന്ത്ര്യസമരരംഗത്ത് പ്രസിദ്ധി നേടിയ സ്ഥലമായിരുന്നു പയ്യന്നൂര്‍.
മൊയ്യാരത്ത് ശങ്കരന്‍, സി.എച്ച്. ഗോവിന്ദന്‍, കെ. മാധവന്‍, കെ.കുഞ്ഞമ്പുനായര്‍, കെ. കൃഷ്ണപിള്ള, കെ.ടി. കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നീ പ്രമുഖര്‍ അടക്കം തെരഞ്ഞെടുക്കപ്പെട്ട മുപ്പത്തിരണ്ട് അംഗങ്ങള്‍. ‘വരിക, വരിക സഹജരെ….’ എന്ന ദേശഭക്തിഗാനം ആലപിച്ചുകൊണ്ട് വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പത്ത് ദിവസം നീണ്ടുനിന്ന പദയാത്ര. ഏപ്രില്‍ ഇരുപത്തി രണ്ടിന് പയ്യന്നൂര്‍ കടല്‍ത്തീരത്തെ ഉളിയത്ത് കടവില്‍ യാത്ര അവസാനിച്ചു. കോഴിക്കോട്ടുനിന്ന് കേളപ്പജിയുടെ യാത്ര തുടങ്ങുമ്പോള്‍ത്തന്നെ പാലക്കാട്ടുനിന്ന് ടി.ആര്‍. കൃഷ്ണസ്വാമി അയ്യരുടെ നേതൃത്വത്തില്‍ മറ്റൊരു സംഘവും പയ്യന്നൂര്‍ക്ക് തിരിച്ചിരുന്നു.
പയ്യന്നൂര്‍ ഉളിയത്തുകടവില്‍ ജനസഞ്ചയത്തെയും സാഗരതിരകളെയും സാക്ഷിയാക്കി യാത്രാസംഘത്ത സ്വീകരിച്ചുകൊണ്ട് കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ ഉജ്വലപ്രസംഗം. ദേശീയഗാനങ്ങളും മുദ്രാഗീതങ്ങളും അലയടിച്ച അന്തരീക്ഷത്തില്‍ ഏപ്രില്‍ ഇരുപത്തി മൂന്നിന് രാവിലെ കേളപ്പജി ഉപ്പുകുറുക്കി. ആ ഉപ്പ് പയ്യന്നൂരങ്ങാടിയില്‍ പരസ്യമായി വിറ്റു. ഉപ്പുകുറുക്കാനോ വില്‍ക്കാനോ ഇന്ത്യക്കാരനെ അനുവദിക്കാത്ത ബ്രിട്ടീഷ്‌നിയമത്തെ അധികാരികള്‍ നോക്കിനില്‍ക്കേ ലംഘിച്ചു. ദണ്ഡി കടപ്പുറത്ത് ഗാന്ധിജി നടത്തിയ സത്യഗ്രഹത്തിന്റെ തനിയാവര്‍ത്തനം.
കേരളചരിത്രത്തില്‍ പുതിയൊരധ്യായം തുടങ്ങുകയായിരുന്നു. മലയാളിയുടെ സ്വാതന്ത്ര്യവാഞ്ച അണപൊട്ടിയൊഴുകി. കേളപ്പജിയില്‍ അവര്‍ ഗാന്ധിജിയെ കാണുകയായിരുന്നു. വിദേശവസ്ത്ര ബഹിഷ്‌കരണം, ഖാദിപ്രചരണം, മദ്യവര്‍ജനം, അയിത്തോച്ചാടനം തുടങ്ങി ഗാന്ധിജി ആഹ്വാനം ചെയ്ത എല്ലാ പദ്ധതികളും കേളപ്പജിയുടെ നേതൃത്വത്തില്‍ കേരളീയര്‍ ഏറ്റെടുത്തു. അനവധി പ്രമുഖവ്യക്തികള്‍ സമരത്തിന് നേതൃത്വം വഹിക്കാന്‍ മുന്നോട്ടുവരാന്‍ തുടങ്ങി. ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന പത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ തുടങ്ങി.
പയ്യന്നൂരിലെ ഉപ്പുസത്യഗ്രഹത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കോഴിക്കോട്ട് കടപ്പുറത്തും അത് അരങ്ങേറി. കേളപ്പജിയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും കെ. മാധവന്‍നായരുമാണ് അവിടെ അതിന് നേതൃത്വം നല്‍കിയത്. കേരളത്തിന്റെ പല ഭാഗത്തുനിന്നും നിരവധി സമരഭടന്മാര്‍ സത്യഗ്രഹത്തിന് എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു. അതിക്രൂരമായ പോലീസ്മര്‍ദ്ദനവും അറസ്റ്റും ജയില്‍വാസവും എല്ലാം നടന്നു. അഞ്ഞൂറിലേറെ സത്യഗ്രഹികള്‍ ജയിലിലടക്കപ്പെടുകയുണ്ടായി. ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് നിരാഹാരമനുഷ്ഠിച്ച് കുഞ്ഞിരാമന്‍ അടിയോടി എന്ന സമരനായകന്‍ ജീവന്‍ ബലിയര്‍പ്പിച്ചു.
പ്രധാനമായും ബ്രിട്ടീഷ് മലബാറില്‍ നടന്ന നിയമലംഘനസമരങ്ങളില്‍ തിരുവിതാംകൂറില്‍ നിന്ന് പി. കൃഷ്ണപിള്ളയയെക്കൂടാതെ എന്‍.പി. കുരുക്കള്‍, പൊന്നറ ശ്രീധര്‍, കെ. കുമാര്‍ എന്നിവരടങ്ങുന്ന സന്നദ്ധഭടന്മാരും പങ്കെടുത്തിരുന്നു.
കേളപ്പജിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യഗ്രഹത്തിന്റെ ആവേശത്തില്‍ യുവാക്കളും സ്ത്രീകളും ഉദ്യോഗസ്ഥരും തൊഴിലാളികളും കൃഷിക്കാരുമടക്കം വലിയൊരു ജനവിഭാഗം കേരളത്തിലും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് അലയടിച്ചുവരാന്‍ തുടങ്ങി. ഗാന്ധിജി മോചിപ്പിക്കപ്പെടുകയും ഗാന്ധി-ഇര്‍വിന്‍ കരാര്‍ ഒപ്പിടുകയും ചെയ്യുന്നതുവരെ ആ സമരം അത്യുജ്വലമായി തുടര്‍ന്നുകൊണ്ടേയിരുന്നു.
പിന്നീടു നടന്ന നിരവധി സമരങ്ങള്‍. ചെറുത്തുനില്‍പ്പുകള്‍. ക്വിറ്റിന്ത്യാസമരത്തിന്റെ ഭാഗമായി നടന്ന വന്‍ പ്രക്ഷോഭങ്ങള്‍. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളില്‍ കേരളജനതയുടെ അമരക്കാരനായി കേളപ്പജി സ്വയം മാറി. സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയമുപേക്ഷിച്ച് സര്‍വോദയപ്രസ്ഥാനത്തിലൂടെ സമാജസേവനത്തിനായി പൂര്‍ണമായും ജീവിതം സമര്‍പ്പിക്കുകയായിരുന്ന അദ്ദേഹം ജീവിതാവസാനം വരെ ഭാരതത്തിന്റെ സാംസ്‌കാരികജീവിതത്തെ സംരക്ഷിക്കുന്നതിനും സ്വാതന്ത്ര്യമെന്ന അനുഭവം അര്‍ത്ഥപൂര്‍ണമാക്കുന്നതിനും വേണ്ടി ധര്‍മ്മനിഷ്ഠമായി നിരന്തരകര്‍മ്മത്തില്‍ മുഴുകുകയായിരുന്നു.
ഗാന്ധിജിയായിരുന്നു എക്കാലത്തും കേളപ്പജിയുടെ ആദര്‍ശപുരുഷന്‍. അധികാരത്തില്‍നിന്ന് അകന്നുനിന്ന് ജനസേവനത്തിനായി ജീവിതം സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. കേളപ്പജിയുടെ അവസാനകാലത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച പ്രമുഖ പത്രപ്രവര്‍ത്തകനും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന വി.എം. കൊറാത്ത് തന്റെ ആത്മകഥയായ ‘ഓര്‍മ്മയുടെ നിലാവ്’ എന്ന പുസ്തകത്തില്‍ കേളപ്പജിയെ ഇങ്ങനെ സ്മരിക്കുന്നു:
”പഠനമുപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ അദ്ദേഹത്തിന് രാജ്യത്തെയും ജനങ്ങളെയും കുറിച്ചല്ലാതെ മറ്റൊരു ചിന്തയുമുണ്ടായിരുന്നില്ല…. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സമരപരിപാടികളില്‍ മുഴുകിക്കഴിഞ്ഞു. അതിനിടയില്‍ പലതവണ ജയില്‍വാസമുള്‍പ്പെടെയുള്ള യാതനകള്‍ അനുഭവിച്ചു. സ്വാതന്ത്ര്യം കിട്ടിയ ശേഷം മറ്റുള്ളവര്‍ അധികാരം പങ്കിട്ടനുഭവിക്കുമ്പോഴും അതിലൊന്നും മനസ്സുവയ്ക്കാതെ കേളപ്പജി ജനസേവനപ്രവര്‍ത്തനങ്ങളില്‍ മുഴുകി… മദ്യവര്‍ജനം, അയിത്തോച്ചാടനം, ഖാദിയുടെയും കുടില്‍വ്യവസായങ്ങളുടെയും പ്രോത്സാഹനം എന്നിവ സംബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനദ്ദേഹത്തിനായില്ല.”
മലയാളമനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന കേളപ്പജിസ്മരണയില്‍ പ്രണാമമര്‍പ്പിച്ച് മഹാകവി പി. കുഞ്ഞിരാമന്‍നായര്‍ കുറിച്ചതിങ്ങനെ:
”ഭാരതത്തിന്റെ വീരസന്താനമേ, ആത്മാവില്ലാത്ത അന്ധജനത അങ്ങയെ മറന്നേക്കാം. എന്നാല്‍ കടലും മലയും കാക്കുന്ന ഈ ഭൂമി – പഴശ്ശിയുടെയും ശക്തന്റെയും വേലുത്തമ്പിയുടെയും ശിവജിയുടെയും പ്രതാപന്റെയും ചെഞ്ചോര കുങ്കുമമര്‍പ്പിച്ച ഭൂമി, ഈ അമ്മ – അങ്ങയുടെ വീരജാതകക്കുറി മറക്കുകയില്ല. എല്ലാം മുക്കുന്ന ലോഭമോഹങ്ങളുടെ മലവൈള്ളത്തില്‍ ഒലിച്ചുപോകാത്ത മനുഷ്യത്വത്തിന്റെ മരിക്കാത്ത ഹൃദയസ്പന്ദനമാണ് അങ്ങ്. ആ പുണ്യഗുരുപാദങ്ങളിലിതാ ഗാന്ധിഭാരതത്തിന്റെ മഹാവീരചക്രം.”
സ്വാതന്ത്ര്യലബ്ധിയുടെ ദീപ്തസ്മൃതികള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ അമൃതോത്സവവേളയില്‍ ഓരോ ഭാരതീയന്റെയും മനസ്സില്‍ കേളപ്പജിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന ആ ഐതിഹാസികമായ ഉപ്പുസത്യഗ്രഹത്തിന്റെ ചരിത്രം നിറയേണ്ടതുണ്ട്. അതിന്റെ സഹനവീര്യം പുതുസിരകളില്‍ പടരേണ്ടതുണ്ട്. ആ സമരാവേശം പുതുകേരളപ്പിറവിക്കുള്ള ഊര്‍ജമാവേണ്ടതുണ്ട്.
നമ്മുടെ പൂര്‍വസൂരികള്‍ ചെയ്ത ത്യാഗോജ്വലമായ സമരപഥങ്ങളുടെ ആവേശപൂര്‍ണമായ ഓര്‍മ്മകളിലേക്ക് സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ ജനിച്ച പുതുതലമുറയെ സഞ്ചരിപ്പിക്കാനും അതുവഴി രാജ്യസ്‌നേഹപൂരിതവും ആദര്‍ശനിഷ്ഠവുമായ ജീവിതവും നയിക്കുന്നതിന് അവരെ സന്നദ്ധമാക്കാനും കഴിയണം.
നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം അനേക മനുഷ്യരുടെ ജീവാര്‍പ്പണത്തിന്റെ ഫലമാണ് എന്ന ഓര്‍മ്മ ഓരോ നിമിഷവും നമ്മില്‍ ഉണരട്ടെ. അയ്യായിരത്തിലേറെ പഴക്കമുള്ള സംസ്‌കാരവും രാഷ്ട്രവും സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള ഊര്‍ജസംക്രമണം അതിലൂടെ സാധ്യമാവട്ടെ. ആത്മാഭിമാനവും ഇച്ഛാശക്തിയും ധര്‍മ്മബോധവും കര്‍മ്മകുശലതയും കൊണ്ട് രാഷ്ട്രത്തെ കരുത്തുറ്റതാക്കാന്‍ നമുക്ക് കഴിയട്ടെ. നമ്മുടെ സമര്‍പ്പണവും ആര്‍ജവവുംകൊണ്ട് ഭാരതം വിശ്വത്തിന് വഴികാട്ടിയാവട്ടെ.
കേരളത്തിലെ ആദ്യത്തെ ഉപ്പുസത്യഗ്രഹജാഥ ഇതാ ഇവിടെ ഇപ്പോള്‍ പുനരാവിഷ്‌കരിക്കപ്പെടുകയാണ്.