ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 1992ല്‍ റിയോ ഡി ജനൈറോയില്‍ നടന്ന ആദ്യ ഭൗമ ഉച്ചകോടിയില്‍ അന്നത്തെ ഭാരതപ്രധാനമന്ത്രി പി.വി.നരസിംഹറാവു ഹൃദയസ്പര്‍ശിയായ ഒരു പ്രഭാഷണം നടത്തുകയുണ്ടായി. ആശങ്കകളെക്കുറിച്ചല്ല, പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ശൈശവകാലത്ത്, തന്നെ മുത്തശ്ശി പരിശീലിപ്പിച്ച ഭൂവന്ദനശ്ലോകം സഭയില്‍ ഉദ്ധരിച്ചുകൊണ്ട് മനുഷ്യന്‍ ഭൂമിയോടു പുലര്‍ത്തേണ്ടുന്ന ധാര്‍മ്മികത അദ്ദേഹം വിവരിച്ചു.
”സമുദ്രവസനേ ദേവി,
പര്‍വ്വതസ്തനമണ്ഡലേ,
വിഷ്ണുപത്‌നി, നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വമേ”
എന്നു ചൊല്ലിക്കൊണ്ട് ഭൂമിയില്‍ തൊട്ടുനെറുകയില്‍ വച്ച് എഴുന്നേറ്റിരുന്ന ബാല്യകാലം ആശ്ചര്യത്തോടെയാണ് വിദേശരാജ്യങ്ങള്‍ ഉള്‍ക്കൊണ്ടത്. ‘പരിഹാരം ഭാരതത്തിലുണ്ട്’ എന്ന പ്രസാദാത്മക ചിന്ത പങ്കിടുന്ന പ്രഭാഷണം അതുവരെ ഉണ്ടായിരുന്ന വിഷാദഭാവത്തെ ഒട്ടൊന്നു സമാശ്വസിപ്പിച്ചതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. അതിനുശേഷം മൂന്നു പതിറ്റാണ്ടുകള്‍ കടന്നുപോയി. ഉച്ചകോടികള്‍ പലതുകൂടി. ഭൂമി അനുദിനം മരണത്തിലേക്കടുത്തുകൊണ്ടിരിക്കുന്നു. നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടെങ്കിലും മനുഷ്യന്റെ സ്വാര്‍ത്ഥമോഹങ്ങള്‍ അവയ്ക്കുമീതേ വളര്‍ന്നുകൊണ്ടിരുന്നു. പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായതല്ലാതെ ആരും പരിഹാരത്തിന്റെ ഭാഗത്തു പ്രവര്‍ത്തിച്ചില്ല. ഈ സാഹചര്യത്തിലാണ് ഭൂമിക്കു മൃതസഞ്ജീവനിയാകുന്ന അടിസ്ഥാന പ്രവര്‍ത്തനമെന്ന നിലയില്‍ ”ഭൂപോഷണ്‍ അഭിയാന്‍” എന്ന മഹനീയകര്‍മ്മം പ്രസക്തമാവുന്നത്.
എന്താണ് ഭൂപോഷണ്‍ അഭിയാന്‍? ഇതുവരെ നടന്നു കൊണ്ടിരിക്കുന്ന മറ്റു പരിസ്ഥിതി പ്രവര്‍ത്തന പദ്ധതികളില്‍ നിന്ന് ഇതിനുള്ള വൈശിഷ്ട്യം എന്താണ്? ഇതില്‍ ഉള്ളടങ്ങിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്? ഭൂമി നേരിടുന്ന വിപത്തുകള്‍ക്ക് എത്രത്തോളം പരിഹാരം ഇതിലൂടെ സാദ്ധ്യമാകും? കേരളസമൂഹം ഇതിനോട് എങ്ങനെ പ്രതികരിക്കും? ഇങ്ങനെ ചില ചോദ്യങ്ങള്‍ സ്വാഭാവികമായി ഉയര്‍ന്നുവരും. ഇക്കാര്യങ്ങള്‍ പൊതുവായി ചര്‍ച്ച ചെയ്യുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
‘മനസ്സാണ് മാറേണ്ടത്’ എന്ന കൃത്യമായ ധാരണയിലാണ് ഭൂപോഷണ അഭിയാന്‍ ആരംഭിച്ചിട്ടുള്ളത്. ഭൂമി നമ്മുടെ അമ്മയാണ്. എല്ലാ ജീവജാലങ്ങളും ആ അമ്മയുടെ മക്കളാണ്. വേദകാലം മുതല്‍ ഭാരതീയ സമൂഹം ഈ സങ്കല്പത്തിലാണ് ജീവിക്കുന്നത്. നമുക്ക് അന്നവും അഭയവും നല്‍കുന്ന അമ്മയാണ് മണ്ണ്. അധ്വാനത്തിലൂടെ അന്നം ഉല്പാദിപ്പിക്കാന്‍ മനുഷ്യര്‍ പഠിച്ചതോടെ മണ്ണും മനുഷ്യനും ചേര്‍ന്ന് ഒരു ജീവതാളം രൂപപ്പെട്ടു. അതാണ് കൃഷി. കൊത്തും കിളയും പുതയിടലും ഗോമയവും കൊണ്ട് മനുഷ്യന്‍ മണ്ണിനെ പോഷിപ്പിക്കുന്നു. സമൃദ്ധമായ വിളവു നല്‍കി മണ്ണ് മനുഷ്യനെയും മറ്റു ജീവികളെയും പോഷിപ്പിക്കുന്നു. പരസ്പരം പോഷിപ്പിച്ച് ഇരുകൂട്ടരും അഭിവൃദ്ധിയെ പ്രാപിക്കുന്നു. (പരസ്പരം ഭാവയന്തഃ ശ്രേയപരമവാപ്‌സ്യഥ. ഭഗവദ്ഗീത കകക) മഴയും മഞ്ഞും വെയിലും അനുകൂലമാകുന്നവിധത്തില്‍ കൃഷികര്‍മ്മങ്ങളെ മനുഷ്യന്‍ ചിട്ട ചെയ്തു. മണ്ണിരയും പുല്‍ച്ചാടിയും തവളയും കന്നുകാലികളും ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗങ്ങളെ ഇണക്കിയും ആശ്രയിച്ചും മണ്ണിനോടു ചേര്‍ന്നു നിന്നുകൊണ്ട് പ്രയത്‌നിച്ചു. അയലറിഞ്ഞു വിളവിറക്കി. വിളവുകള്‍ പങ്കുവെച്ചു. ദേവതമാര്‍ക്കു സമര്‍പ്പിച്ചതിന്റെ ശിഷ്ടം മാത്രം സ്വീകരിച്ചു. കൃഷിയജ്ഞവും സംസ്‌കാരവുമായി വികസിച്ചു. എന്നാല്‍ പാശ്ചാത്യ നാഗരികതയുടെ വരവോടെ സംസ്‌കാരം അക്ഷരത്തില്‍ നിന്ന് അക്കത്തിലേക്കുമാറി. ലാഭം എത്ര? എന്ന ഒറ്റച്ചോദ്യം ജീവിതത്തെ ആകെ മാറ്റിമറിച്ചു. മണ്ണുമായുള്ള ജൈവതാളം പിഴച്ചു. കൂടുതല്‍ ഉല്പാദനത്തിനായി ക്ഷുദ്രപ്രയോഗങ്ങള്‍ കണക്കില്ലാതെ ചെയ്തു. പഥ്യവും പരിധിയും പാലിക്കാതെ മണ്ണിനെ കഷ്ടപ്പെടുത്തി വിളവുണ്ടാക്കി പിന്നീട് നാണ്യവിളകള്‍ കൊണ്ടു കൂടുതല്‍ ലാഭമുണ്ടാക്കാന്‍ അന്നപൂര്‍ണകളായ നെല്‍വയലുകള്‍ നികത്തപ്പെട്ടു. ധര്‍മ്മത്തിനും മീതേ അര്‍ത്ഥവും കാമവും പുരുഷാര്‍ത്ഥങ്ങളില്‍ പ്രധാനമായി ഗണിക്കപ്പെട്ടതിന്റെ പാപഫലമാണ് ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍.
‘മാതാ ഭൂമി പുത്രോƒഹം പൃഥിവ്യാ:’ എന്ന മനോഭാവത്തിലേക്കു മടങ്ങാന്‍ സമയമായിരിക്കുന്നു. അതിനുള്ള ശംഖനാദമാണ് ഭൂപോഷണ്‍ അഭിയാന്‍. ഭൂമിപൂജയോടെ ഇതിന്റെ പ്രഥമചരണം ആരംഭിക്കുന്നു. കര്‍ഷകര്‍ കൃഷിഭൂമിയില്‍ നിന്നും കൊണ്ടുവരുന്ന മണ്ണ് പവിത്രമായ ഒരുസ്ഥലത്ത് അലങ്കരിച്ചുവച്ച് സാമൂഹ്യമായ ഉപചാരവിധികളോടെ പൂജിക്കുകയാണ് ഭൂമിപൂജയുടെ പ്രധാന ചടങ്ങ്. മണ്ണ് ദിവ്യമാണ് എന്ന ബോധം പ്രത്യക്ഷമാവുന്നതിന് ഇതു സഹായിക്കും. ”വിശ്വനാഥന്റെ മൂലപ്രകൃതിതാന്‍ പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്” എന്നു ചൊല്ലിപ്പഠിച്ച ഏതൊരാള്‍ക്കും ഭൂമിപൂജയുടെ മഹത്വം തിരിച്ചറിയാന്‍ സാധിക്കും. ചൈത്രമാസത്തിലെ ശുക്ലപക്ഷ പ്രഥമയില്‍ ഭൂമിപൂജകാര്യക്രമം ആരംഭിച്ചുകഴിഞ്ഞു. ഭാരതത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും ഭവ്യമായ അന്തരീക്ഷത്തില്‍ ഇതു നടന്നുവരുന്നു. കേരളത്തിലും വിഷുത്തലേന്ന് – വര്‍ഷപ്രതിപദ -(2021 ഏപ്രില്‍ 13) ആയിരത്തോളം കേന്ദ്രങ്ങളില്‍ ചെറിയ കര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും ഭൂമി പൂജ നടത്തുകയും ചെയ്തു. ഏപ്രില്‍ 22 ഭൗമദിനത്തിലും തുടര്‍ന്നുള്ള ഒരാഴ്ചക്കാലത്തുമായി കേരളത്തിലെ എല്ലാഗ്രാമങ്ങളിലും ഭൂമിപൂജ പൂര്‍ത്തിയാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ സജീവമാണ്.
പഞ്ചഭൂതങ്ങളില്‍ സ്ഥൂലരൂപത്തിലുള്ളവ മണ്ണും ജലവുമാണ്. മനുഷ്യന്റെ ഇടപെടലുകള്‍ക്ക് ഏറെ വിധേയമായ മണ്ണും ജലവും ഇന്ന് ഏറ്റവും മലിനപ്പെട്ട അവസ്ഥയിലാണ്. ഭൂപോഷണ്‍ അഭിയാന്‍ മണ്ണിനോടൊപ്പം നീരുറവകളുടെ വീണ്ടെടുക്കലിനും പ്രാധാന്യം നല്‍കുന്നു. കിണര്‍, കുളം, ഓലി, ചിറ, തോട്, അരുവി, പുഴ തുടങ്ങി നമുക്കുചുറ്റുമുള്ള ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുകയും നിലനിര്‍ത്തുകയും ചെയ്യാനുള്ള പദ്ധതികള്‍ ഗ്രാമതലത്തില്‍ രൂപീകരിക്കും. നൂറുകണക്കിനു നീരുറവകള്‍ ഓരോ പ്രദേശത്തും വീണ്ടെടുക്കപ്പെടും. ‘ജലം തീര്‍ത്ഥമാണ്, അത് മലിനമാക്കരുത്’ എന്ന ആശയം വ്യാപകമായി പ്രചരിപ്പിക്കും. പരമ്പരാഗത ജലസ്രോതസ്സുകള്‍ കൃഷി ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തും. മണ്ണിന്റെ ആര്‍ദ്രത വീണ്ടെടുത്തുകൊണ്ട് പ്രകൃതിസൗഹൃദപൂര്‍ണമായ കൃഷിരീതി വ്യാപകമാക്കുവാന്‍ ഭൂപോഷണ്‍ അഭിയാന്‍ ലക്ഷ്യമിടുന്നു.
എല്ലാവരെയും കൃഷിചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ സ്വാഭാവിക ദൗത്യം. കൃഷി ചെയ്യുന്നതോടെ മണ്ണുമായ നമുക്കുണ്ടായിരുന്ന ജൈവബന്ധം പുനഃസ്ഥാപിക്കപ്പെടും. മണ്ണിന്റെ നനവില്‍ വിത്തുമുളയ്ക്കുന്നതോടെ മനസ്സിലും നന്മകള്‍ മുളച്ചുപൊന്തും. കുട്ടികളും സ്ത്രീപുരുഷന്മാരും അഭ്യസ്തവിദ്യരും തൊഴില്‍രഹിതരും എല്ലാവരും കൃഷി ജീവിതത്തിന്റെ ഭാഗമാക്കണം. കുടുംബകൃഷിയും കൂട്ടുകൃഷിയും പ്രോത്സാഹിപ്പിക്കപ്പെടണം. പാരമ്പര്യമായ നമ്മുടെ കൃഷി രീതികള്‍ പുതിയ തലമുറ പരിചയപ്പെടണം. ഗോ ആധാരിതമായ കൃഷി സമ്പ്രദായമാണ് നമുക്കുള്ളത്. രാസമാലിന്യങ്ങള്‍ ഒഴിവാക്കപ്പെടണം. ഈ വഴിയ്ക്കുള്ള പ്രചോദനവും പ്രചാരണവും ഭൂപോഷണ്‍ അഭിയാന്‍ ഏറ്റെടുക്കുന്നുണ്ട്. കര്‍ഷകര്‍ പങ്കെടുക്കുന്ന ചെറുതും വലുതുമായ സംവാദങ്ങളും സമ്മേളനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. കാര്‍ഷിക പാരമ്പര്യ ഉപകരണങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. കാലാവസ്ഥാഘടന മനസ്സിലാക്കിക്കൊണ്ട് അനുവര്‍ത്തിച്ചുപോന്ന ഞാറ്റുവേല കൃഷിയറിവുകള്‍ ശാസ്ത്രീയമായി പരിശോധിക്കുന്ന വെബിനാറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പ്രാദേശിക വിത്തിനങ്ങളുടെ തനിമയും മഹിമയും തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനുള്ള പരിശ്രമങ്ങളുണ്ട്. ചുരുക്കത്തില്‍ ജനകീയമായ അടിത്തറയിലൂടെ കേരളത്തില്‍ വലിയൊരു കാര്‍ഷിക പരിവര്‍ത്തനം സാദ്ധ്യമാക്കാനുള്ള പശ്ചാത്തലമൊരുക്കല്‍ കൂടിയാണ് ഭൂപോഷണ്‍ അഭിയാന്‍.
മണ്ണിനും പ്രകൃതിയ്ക്കും വലിയ ഭീഷണിയുയര്‍ത്തിക്കൊണ്ടു പെരുകുന്ന പ്ലാസ്റ്റിക്കിനെ എങ്ങനെയെല്ലാം നിയന്ത്രിക്കാം എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന ശീലം അവസാനിപ്പിക്കണം. പരിമിതപ്പെടുത്തുക, പുനരുപയോഗിക്കുക, പകരം കണ്ടെത്തുക, പുനഃസംസ്‌ക്കരിക്കുക എന്നിവയാണ് പരിചയപ്പെടേണ്ടുന്ന വഴികള്‍. വീടിനുള്ളിലും പറമ്പിലും പൊതുസ്ഥലങ്ങളിലും പ്ലാസ്റ്റിക് ശേഖരിക്കാന്‍ പ്രത്യേകം പാത്രങ്ങള്‍ സ്ഥാപിക്കണം. തുണിസഞ്ചികളും കടലാസ് കൂടുകളും വന്‍തോതില്‍ തയ്യാറാക്കി വിതരണം ചെയ്യണം. കനംകുറഞ്ഞ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിമിതപ്പെടുത്താന്‍ കുട്ടികള്‍ക്കിടയില്‍ വലിയ സന്ദേശ പ്രചരണങ്ങള്‍ ഉണ്ടാവണം. ചിലതൊക്കെ പരിത്യജിക്കാന്‍ തീരുമാനിക്കാം. ചിലതു പരിമിതപ്പെടുത്താം. ഒന്നുതന്നെ പലതവണ ഉപയോഗിക്കാനും ഉപയോഗം കഴിഞ്ഞവ മറ്റൊരുവിധത്തില്‍ പ്രയോജനപ്പെടുത്താനും ശ്രദ്ധിക്കണം. ഭൂവരാഹജയന്തിദിനം കൂടിയായ മെയ് 1ന് സ്വച്ഛതാ ദിവസമായി ആചരിക്കുന്നതിന്റെ ലക്ഷ്യം തന്നെ പ്ലാസ്റ്റിക് ഭീകരതയെക്കുറിച്ച് ശരിയായ തിരിച്ചറിവ് രൂപപ്പെടുത്തുകയാണ്. മണ്ണിനെ ശ്വാസം മുട്ടിക്കുന്ന പ്ലാസ്റ്റിക് വിപത്തില്‍ നിന്ന് ഭൂമിയെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. സ്വച്ഛതാ ദിനത്തില്‍ നിന്നു പ്രേരണ ഉള്‍ക്കൊണ്ട് ഓരോ വീടും സ്വച്ഛഭവനമാക്കിമാറ്റാന്‍ നമുക്കു പരിശ്രമിക്കാം.
നമ്മുടെ ദേശീയഗീതമായ ‘വന്ദേമാതര’ത്തില്‍ സുജലയും സുഫലയും സസ്യശ്യാമളയുമായ ഭൂമാതാവിനെയാണ് വാഴ്ത്തുന്നത്. ഭൂമി ജലസമൃദ്ധമായും ഫലപൂര്‍ണമായും നിലനില്‍ക്കണമെങ്കില്‍ സസ്യപരിപൂര്‍ണമായിരിക്കണം. കാലാവസ്ഥവ്യതിയാനവും ആഗോളതാപനവുമൊക്കെ ഒരുവിധമെങ്കിലും പിടിച്ചുനിര്‍ത്തുന്നത് വൃക്ഷങ്ങളാണ്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ ഒരുകോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്താനുള്ള പദ്ധതി നമ്മള്‍ മുന്നോട്ടുവെക്കുന്നു. വീടിനു ചുറ്റും ഫലവൃക്ഷങ്ങളുണ്ടാവണം. പ്ലാവ്, മാവ്, പുളി, പേര, ചാമ്പ, ജാതി, ഞാവല്‍ മുതലായ വൃക്ഷങ്ങള്‍ അനുകൂലമായ ജൈവവൈവിദ്ധ്യം ഉറപ്പാക്കും. പൊതുസ്ഥലങ്ങളില്‍ തണല്‍ മരങ്ങള്‍ നടണം. നാടന്‍ ഇനങ്ങള്‍ അന്യം നില്‍ക്കാതെ കണ്ടെത്തി വളര്‍ത്തണം. ഓരോ വീടും പത്തു വൃക്ഷത്തൈകള്‍ ഇപ്പോള്‍ മുതല്‍ തയ്യാറാക്കുകയും ജൂണ്‍ 5ന് അയല്‍വീടുകള്‍ക്കു സമ്മാനിക്കുകയും ചെയ്യാവുന്നതാണ്.
2021 ഏപ്രില്‍ 13 വര്‍ഷപ്രതിപദ മുതല്‍ ജൂലായ് 24 ഗുരുപൂര്‍ണിമവരെയാണ് ദേശീയതലത്തില്‍ ഭൂപോഷണ്‍ അഭിയാന്‍ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേരളത്തില്‍ ഭൂമി പോഷണയജ്ഞം എന്നു പേരിട്ടിരിക്കുന്ന ഈ സംരംഭം ഏപ്രില്‍ 13നു തന്നെ ആരംഭിച്ചു. ഭൂമിപൂജ, നദീവന്ദനം, ഗോപൂജ മുതലായ കാര്യക്രമങ്ങളിലൂടെ ഭവ്യമായ അന്തരീക്ഷം ഒരുക്കുകയാണ്. മെയ് 5 വരെയുള്ള ദിവസങ്ങളില്‍ ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്ര ഭൗമദിനവും വരാഹാവതാര ജയന്തിയും ആചരണ മുഹൂര്‍ത്തങ്ങളുടെ ഭാവശുദ്ധി വര്‍ദ്ധിപ്പിക്കുന്നു. മെയ് 5 മുതല്‍ ജൂണ്‍ 5 വരെ ജാഗരണ പ്രബോധന പ്രശിക്ഷണ പരിപാടികള്‍ സംഘടിപ്പിക്കും. ഗ്രാമതലം മുതല്‍ രൂപീകരിക്കുന്ന സാമൂഹ്യകൂട്ടായ്മകളിലൂടെ വിവിധ പോഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കും. ഭൂമിപോഷണയജ്ഞത്തിന് ഇതിനോടകം വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. നിരവധി പരിസ്ഥിതിസംഘടനകളും വ്യക്തികളും ആദ്ധ്യാത്മിക സ്ഥാപനങ്ങളും സാമൂഹ്യപ്രസ്ഥാനങ്ങളും മുന്‍നിരയില്‍ത്തന്നെയുണ്ട്. എല്ലാവരുടെയും പങ്കാളിത്തമുള്ള സുസജ്ജമായ ഒരു സ്വാഗതസംഘം കാര്യക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. മണ്ണും വെള്ളവും അന്നവും അധ്വാനവും ആരാദ്ധ്യമായിത്തീരുന്ന ഒരു നല്ല കാലത്തിലേക്കുള്ള ചുവടുമായി ഭൂമിപോഷണയജ്ഞം മാറും എന്നതില്‍ സംശയമില്ല.