ഭരണകൂടം അഴിമതി നിറഞ്ഞതോ, നിയമവിരുദ്ധമോ ആകുമ്പോള്‍ നിസ്സഹകരണം പവിത്രമായ ഒരു കടമയായി മാറുന്നു. – മഹാത്മാഗാന്ധി.
കേരളത്തിലെ ഭരണകൂടം ഗാന്ധിജി പറഞ്ഞ ഈ രണ്ടു തെറ്റുകളുടെയും ആകെത്തുകയായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ മഹാത്മാഗാന്ധി പറഞ്ഞതുപോലെ നിസ്സഹകരണം മാത്രമല്ല, ഈ ഭരണകൂടത്തിന്റെ നിഷ്‌കാസനം കൂടിയാണ് കേരളത്തില്‍ ജനാധിപത്യം സ്ഥാപിക്കുവാനുള്ള ഒരേ ഒരു പോംവഴി – പവിത്രമായ പോംവഴിയും കടമയും.
സംസ്ഥാനം രൂപീകൃതമായതിനുശേഷം ഇത്രയേറെ അഴിമതിയും ജനവിരുദ്ധതയും നിയമവിരുദ്ധ നടപടികളും നടത്തുന്ന ഒരു സര്‍ക്കാര്‍ കേരളം ഭരിച്ചിട്ടില്ല. സര്‍വ്വ ജനദ്രോഹത്തിന്റെയും -സാമൂഹ്യ വിരുദ്ധ നടപടികളുടെയും പൂര്‍ണ്ണരൂപമായി ഈ സര്‍ക്കാര്‍ മാറിയിരിക്കുന്നു. ഭരണകൂടം നേരിട്ട്, അതും മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്ന ഐ.എ.എസ്. ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് കള്ളക്കടത്തും ഹവാലയും അഴിമതിയും നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത രാജ്യദ്രോഹമാണ്. അതാണ് പിണറായി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരുന്നത്. ഇത് ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെങ്കില്‍ അവര്‍ പോലും അറിയാതെ അവരെ കടക്കെണിയിലാക്കിയ, സമര്‍ത്ഥമായി സാമ്പത്തിക അടിമകളാക്കിയ സര്‍ക്കാര്‍ കൂടിയാണ് പിണറായി സര്‍ക്കാര്‍. ആവര്‍ത്തനവിരസത ഉണ്ടെങ്കിലും ഒരിക്കല്‍ കൂടി എഴുതട്ടെ, കേരളസംസ്ഥാനം രൂപീകൃതമായതിനുശേഷം അഴിമതി നിറഞ്ഞ കരുണാകരന്റെയും നായനാരുടെയും സര്‍ക്കാറുകള്‍ ഭരിച്ചിട്ടുപോലും കേരളത്തിന്റെ പൊതുകടം ഇത്ര വര്‍ദ്ധിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അത് 1.5 ലക്ഷം കോടിരൂപയുടെ അടുത്തായിരുന്നു. എന്നാല്‍ ഈ ജനദ്രോഹ-രാജ്യവിരുദ്ധ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിന്റെ പൊതുകടം 3.5 ലക്ഷം കോടിരൂപയായി, ഇരട്ടിയില്‍ അധികമായി കൂടിയിരിക്കുന്നു. ഇത് കിഫ്ബി അടക്കമുള്ള ബജറ്റിനു പുറത്തുള്ള കടങ്ങള്‍ കൂട്ടാതെയാണ് എന്നുകൂടി മനസ്സിലാക്കുമ്പോള്‍ കേരളത്തിന്റെ മൊത്തം ബാധ്യത 4 ലക്ഷം കോടി രൂപ എന്ന ഭീമമായ സംഖ്യ ആകുന്നു. അതായത് 3.5 കോടി ജനസംഖ്യയുള്ള കേരളത്തിന് 4 ലക്ഷം കോടി പൊതുകടം എന്നാല്‍ ഒരു വ്യക്തിയ്ക്കും 1 ലക്ഷം രൂപയുടെ ബാധ്യത സംസ്ഥാന ഭരണകൂടം വരുത്തിവെച്ചിട്ടുണ്ട് എന്നു എന്നു മനസ്സിലാക്കണം. ഇങ്ങിനെ 12 ലക്ഷം രൂപ ബാധ്യത വരുത്തിവെച്ചിട്ടാണ് ഈ സര്‍ക്കാര്‍ വികസനത്തിന്റെ, പെന്‍ഷന്‍, 500 രൂപ പോലും ഇല്ലാത്ത ഭക്ഷണകിറ്റുകളുടെ കണക്കുകള്‍ പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നത്. അതില്‍ പലവ്യഞ്ജനവും അരിയും ഗോതമ്പും, ദേശീയ പാതയായ ഗെയില്‍ പൈപ്പുലൈനും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും കേന്ദ്രം അനുവദിച്ചവയാണ്. പിന്നെയുള്ള ലൈഫ് പദ്ധതി മുതല്‍ അവസാനം വന്ന ”ഫിലമെന്റ് രഹിത കേരളം” വരെ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റിയവയും. പിന്നെ എന്തു ”വികസനമാണ്” ഇടതുപക്ഷം 1.5 ലക്ഷം കോടി രൂപയുടെ അധിക ബാദ്ധ്യത വരുത്തിവെച്ചിട്ട് കേരളത്തിന് ഉണ്ടാക്കി തന്നത് എന്ന ചോദ്യം പ്രസക്തമാകുന്നു. വികസനത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്ന വൈറ്റില/കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ക്ക് പോലും ശരാശരി 30 കോടിപോലും ആകുന്നില്ല എങ്കില്‍, പണിതുയര്‍ത്തിയ എല്ലാ പാലങ്ങള്‍ക്കും, കെട്ടിടങ്ങള്‍ക്കും 10,000 കോടി പോലും ആകില്ല എന്നത് ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. പോരാത്തതിന് അവയില്‍ ഭൂരിഭാഗവും കിഫ്ബിയുടെ ഭാഗമാണുതാനും. കിഫ്ബിയുടെ കടമെടുപ്പ് നിയമവിരുദ്ധമാണെന്നാണ് സി.എ.ജി. പറഞ്ഞത്. മാത്രമല്ല, ആ കടബാദ്ധ്യത അരക്കിട്ടുറപ്പിക്കുവാന്‍ മുഖ്യമന്ത്രിതന്നെ ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ പോയി മണിയടിച്ച്, കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും അവിടെ പണയ ഉരുപ്പടികളാക്കി വെച്ചു എന്ന ജനദ്രോഹവും കൂടി ചെയ്തിട്ടാണ് ഈ സര്‍ക്കാര്‍ നമ്മോട് വോട്ടു ചോദിക്കുന്നത്.
നുണക്കഥകളുമായി ജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാരാണിത്. പൊതുവിദ്യാഭ്യാസത്തിന്‍ കീഴില്‍ കൂടുതല്‍ വിദ്യാര്‍ത്ഥി പഠിക്കുവാന്‍ എത്തി എന്നത് 2015-16ല്‍ 33.67 ലക്ഷം ആയിരുന്നു. 2019-20ല്‍ കുറഞ്ഞ് 33.27 ലക്ഷം ആയി എന്ന് പൊതുവിദ്യാഭ്യാസം ഡയറക്ടറേറ്റിന്റെ കണക്ക് പുറത്തുവന്നു കഴിഞ്ഞു. ആരോഗ്യ രംഗത്തെ കുതിപ്പ് പറയുമ്പോള്‍ സ്പ്രിംഗ്ലറിന് ഡാറ്റ വിറ്റതു മുതല്‍ കോവിഡ് രംഗത്തെ സമ്പൂര്‍ണ്ണ പിടിപ്പുകേടിന്റെ പര്യായമായി, ഏറ്റവും കൂടുതുല്‍ രോഗികളുള്ള സംസ്ഥാനമായി കേരളം രാജ്യത്തിന്റെ തന്നെ മുന്നില്‍ തലതാഴ്ത്തി നില്‍ക്കുന്നു. മത്സ്യപ്രവര്‍ത്തകരെ പ്രളയകാലത്ത് കേരളത്തിന്റെ സൈന്യം എന്ന് വിളിച്ച സര്‍ക്കാര്‍ അവരുടെ അന്നം മുട്ടിക്കുവാന്‍ മത്സ്യസമ്പത്തും, ആഴക്കടല്‍ മത്സ്യബന്ധനവും വിദേശ കുത്തകകള്‍ക്ക് രഹസ്യ കച്ചവടം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികളെ തെരുവിലിട്ട് മര്‍ദ്ദിച്ച് ആനന്ദം നേടുന്ന സര്‍ക്കാര്‍ എം.എല്‍.എമാരുടെയും പാര്‍ട്ടിനേതാക്കളുടെയും ഭാര്യമാര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കി യുവാക്കളെ വഞ്ചിക്കുന്നു. സ്ത്രീസുരക്ഷയുടെ പേരില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ വാളയാറിലെ പിഞ്ചുകുട്ടികളെ കൊന്നവരുടെ വക്കീലിനെ സി ഡബ്ല്യൂ സി ചെയര്‍മാനായി മാറ്റി. ചരിത്രത്തില്‍ ഇല്ലാത്ത വിധം രണ്ടു പിഞ്ചു സഹോദരിമാരെ ഒരാഴ്ചക്കുള്ളില്‍ പീഡിപ്പിച്ച്, കൊന്ന് കെട്ടുത്തൂക്കിയ നരാധമന്മാരെ സംരക്ഷിക്കുകയും ചെയ്തു. ആദിവാസികളെ സംരക്ഷിക്കുമെന്ന് പറഞ്ഞവര്‍ അവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെ ഏറ്റവും ദയനീയമായ അവസ്ഥയായ അരിവാള്‍രോഗത്തിനുള്ള പെന്‍ഷന്‍ പോലും 26 മാസക്കാലമായി നല്‍കിയിട്ടില്ല.
കേരളത്തിന് പെന്‍ഷന്‍ നല്‍കിയ കഥയിലെ സാമ്പത്തിക വശം കൂടി നാം മനസ്സിലാക്കണം. സംസ്ഥാനത്തിന് 2020-21ല്‍ ഡെഫിസിറ്റ് ഗ്രാന്റ് ആയി 43,800 കോടി രൂപയും പിന്നെ ജി.എസ്.ടി കോമ്പന്‍സേഷനും കൂടാതെ 3 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി അധികവായ്പ്പയെടുക്കുവാനുള്ള അവകാശം ലഭിച്ചപ്പോള്‍ ഏതാണ്ട് 70,000 കോടി രൂപയാണ് അധിക വരുമാനമായി ഈ സര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കിട്ടിയിട്ടുള്ളത്. അങ്ങിനെ വരുമാനസ്രോതസ്സുകളുടെ പിന്‍ബലമില്ലാതെ കിട്ടിയ വലിയ തുകയില്‍ നിന്ന് 8000കോടി രൂപ മാത്രമാണ് പെന്‍ഷന്‍ ഇനത്തില്‍ ഈ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത് എന്നു കൂടി നാം ഓര്‍ക്കണം. അപ്പോള്‍ ഈ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളുടെ നേര്‍ചിത്രം മനസ്സിലാകും. എന്നാല്‍ ഇവയൊന്നും മറ്റു മാധ്യമങ്ങള്‍ പറയില്ല, കാരണം ഏതാണ്ട് 200 കോടിയിലധികമാണ് കേരളത്തിലെ മാധ്യമപ്പടകള്‍ക്കുവേണ്ടി പിണറായി സര്‍ക്കാര്‍ വാരിക്കോരി നല്‍കിയത്. അതുകൊണ്ട് തന്നെയാണ് മഹാത്മാഗാന്ധി പറഞ്ഞ മറ്റൊരു വാചകം കൂടി ഇവിടെ കൂടുതല്‍ യോജിക്കുന്നത്. ”അഴിമതിയും, കാപട്യവും ജനാധിപത്യത്തിന്റെ അനിവാര്യമായ ഉല്‍പ്പന്നങ്ങള്‍ ആകരുത്.”
കേരളത്തില്‍ മദ്യവര്‍ജ്ജനം നടപ്പിലാക്കുമെന്ന് പറഞ്ഞിട്ട് ഈ സാമ്പത്തിക വര്‍ഷം മാത്രം 17 പുതിയ ബാറുകള്‍ക്കും 9 ക്ലബുകള്‍ക്കും (എഫ്എല്‍4എ) ലൈസന്‍സ് നല്‍കുക കൂടി ചെയ്തതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 624 ആയി. ശേഷിക്കുന്ന 319 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ കൂടി നിലവാരം 3 സ്റ്റാറിലേക്ക് ഉയര്‍ത്തുന്ന മുറയ്ക്ക് ബാറുകളാക്കി മാറ്റാനാണു സര്‍ക്കാര്‍ തീരുമാനം. ഇതിനു പുറമേ, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നൂറോളം പുതിയ ബാറുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തെ മദ്യത്തിലും മയക്കുമരുന്നിലും മുക്കി കൊല്ലുവാനാണ് സര്‍ക്കാരും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കളും കൂടി ശ്രമിക്കുന്നത്.
”യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് തുടക്കം” എന്ന് പ്ലാറ്റോ പറയുന്നു. അതെ, കേരളസംസ്ഥാനം ഒരു പുതിയ യാത്രയുടെ തുടക്കത്തിന് കാത്തിരിക്കുകയായിരുന്നു. രൂപീകൃതമായതു മുതല്‍ ഇരുമുന്നണികളും നടത്തിയ അഴിമതിയ്ക്കും വികസനമുരടിപ്പിനും അറുതി വരുത്തിയേ പറ്റൂ. അതിനുള്ള പദ്ധതികളാണ് എന്‍.ഡി.എ പ്രകടന പത്രിക മുന്നോട്ട് വെയ്ക്കുന്നത്. സാമൂഹിക പെന്‍ഷന്‍ 3,500 രൂപയാക്കുന്നതും മുഴുവന്‍ തൊഴില്‍ മേഖലയിലും മിനിമം വേതനം എന്ന നയവും ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ എന്ന പദ്ധതിയും കേരളത്തിലെ ജനങ്ങള്‍ക്കുള്ള നരേന്ദ്രമോദിയുടെ വാഗ്ദാനമാണ് എല്ലാവര്‍ക്കും വീടും, എല്ലാ വീടുകളിലും കുടിവെള്ളവും വൈദ്യുതിയും എന്ന കേന്ദ്രസര്‍ക്കാരിന്റെ നയവും കേരളത്തില്‍ നടപ്പിലാക്കുമെന്നും എന്‍.ഡി.എ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ഭൂരഹിതരായ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് കൃഷി ചെയ്യാന്‍ 5 ഏക്കര്‍ ഭൂമി, പട്ടിണി രഹിത കേരളം, ബി.പി.എല്‍ കുടുംബത്തിന് പ്രതിവര്‍ഷം 6 പാചകവാതക സിലിണ്ടര്‍ സൗജന്യം തുടങ്ങിയവ യഥാര്‍ത്ഥ ജനക്ഷേമം മനസ്സില്‍ കാണുന്ന നേതൃത്വത്തിന്റെ വാഗ്ദാനങ്ങളായി കേരള ജനത മനസ്സിലാക്കും.
കെ.പി. ശങ്കരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം കക്ഷിരാഷ്ട്രീയ വിമുക്തമായ ക്ഷേത്രഭരണവ്യവസ്ഥ ഉറപ്പുവരുത്തുവാന്‍ നിയമനിര്‍മ്മാണവും, ശബരിമല ആചാരസംരക്ഷണത്തിന് സമഗ്രനിയമ നിര്‍മ്മാണവും, ശബരിമലയുടെ സമഗ്രവികസനത്തിന് അതോറിറ്റിയും, തന്ത്രിയ്ക്കുപുറമെ പന്തളം കൊട്ടാരം, ഭക്തജനസംഘടനകള്‍ തുടങ്ങിയവയുടെ പ്രതിനിധികളെ ചേര്‍ത്ത് ദേവസ്വം ഭരണസമിതിയും അടക്കം വിശ്വാസികളുടെ വേദനയകറ്റുവാനുള്ളതെല്ലാം ഈ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എയുടെ ഈ തിരഞ്ഞെടുപ്പിലെ പ്രകടനം കേരളത്തിന്റെ ദീര്‍ഘകാല രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക നയങ്ങളെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് വഹിക്കുവാന്‍ പോകുന്നത്. കേരള ജനത അതിജീവനത്തിന്റെ പാതയിലാണ്. കേരളത്തില്‍ നമ്മള്‍ സ്വത്വബോധമുള്ള ജനതയായി, നമ്മളുടെ ആചാരവും, ഭൂമിശാസ്ത്രപരവും കലാപരവും ആത്മീയവുമായ തനിമകള്‍ നിലനിര്‍ത്തി ജീവിക്കണോ അതോ വിദേശ സമ്പത്തിന്റെ, കുമിഞ്ഞുകൂടിയ കള്ളപ്പണത്തിന്റെ, വിദേശത്തു നിന്ന് കാണാച്ചരടുകളാല്‍ നിയന്ത്രിക്കുന്ന സാമ്പത്തിക ലോബികളുടെ, തീവ്രമത സംഘടനകളുടെ നിയന്ത്രണത്തില്‍ ജീവിക്കണോ എന്ന് നിശ്ചയിക്കുവാനുള്ള ഒരു പക്ഷെ അവസാനത്തെ അവസരം കൂടിയാണിത്.
‘ശക്തരായവര്‍ക്ക് കിട്ടുന്ന തുല്ല്യ അവസരം ഏറ്റവും ദുര്‍ബലര്‍ക്കും കിട്ടണം എന്നതാണ് എന്റെ ജനാധിപത്യ സങ്കല്പം’ – മഹാത്മാഗാന്ധി. അതെ അതിനുവേണ്ടിയാണ് ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ മുന്നണി പ്രയത്‌നിക്കുന്നത്.