പോര്‍ച്ചുഗിസ് നാവികനായിരുന്ന വാസ്കോഡി ഗാമ ഇന്ത്യയിലെ ചരിത്രകാരന്മാര്ക്ക് വലിയൊരു ചരിത്ര പുരുഷനാണ്. പോര്‍ച്ചുഗീസുകാര്‍ അടക്കമുള്ള യൂറോപ്യന്മാര് ഇന്ത്യയിലേക്ക് കരമാര്‍ഗം വന്നിരുന്ന പശ്ചിമേഷ്യന്‍ തീരവഴി പ്രദേശങ്ങളെല്ലാം മുസ്ലിം സാമ്രാജ്യത്തിന്റെ കൈയിലായതിനാല്‍ അവര്‍ക്ക് ഇവിടേക്ക് വരുവാന്‍ വേറെ വഴി അന്വേഷിക്കേണ്ടി വന്നു. കടല്‍മാര്‍ഗം ഇന്ത്യയിലേക്കുള്ള സുസ്ഥിരവും വ്യക്തവുമായ ഒരു കടല്‍ പാതയ്ക്കായി യൂറോപ്യന്മാര് നിരവധി തവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അക്കാലത്ത് ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്ക് രത്നവ്യാപാരികളും മറ്റും വന്നുപോയിരുന്നതായി ചരിത്രരേഖകള്‍ ഉണ്ടെങ്കിലും പതിവുപോലെ പാശ്ചാത്യര്‍ സൃഷ്ടിച്ച വാസ്കോഡി ഗാമ ചരിത്രത്തിനാണ് പ്രാധാന്യം കിട്ടിയത്. നമ്മള് സ്കൂളിലും കോളേജിലും പഠിച്ചതും പഠിപ്പിച്ചതും ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ വാസ്കോഡി ഗാമ ഒരു അര സത്യം മാത്രമാണ്. ആഫ്രിക്കന്‍ മുനമ്പ് ചുറ്റിയ ആദ്യത്തെ കപ്പിത്താന് വസ്കോഡി ഗാമയല്ല. ഇന്ത്യാ സമുദ്രം മുറിച്ച് കടന്ന ആദ്യത്തെ ആളുമല്ല. എന്നിട്ടും ഗാമ ചരിത്രപുരുഷനും വീരനായകനുമായി. കാരണം മറ്റുള്ളവര്‍ വന്നത് കച്ചവടത്തിനു മാത്രമായിരുന്നെങ്കില്‍ ഗാമയുടെ ദൗത്യം അതുമാത്രമല്ലായിരുന്നു. തങ്ങളുടെ ആത്മീയത ലോകം മുഴുവന്‍ വ്യാപിപ്പിച്ച് ലോകത്തെ വിരല്‍തുമ്പില്‍ നിര്‍ത്താന്‍ കൊതിച്ച മാര്‍പാപ്പമാരുടെയും അത് മുതലാക്കി ലോകം കീഴടക്കുവാന്‍ ഇറങ്ങി പുറപ്പെട്ട യൂറോപ്യന്‍ രാജാക്കന്മാരുടെയും വഴികാട്ടിയായിട്ടായിരുന്നു ഗാമയുടെ വരവ്.
വെറും 29 വയസ്സാണ് ഇന്ത്യയിലേക്ക് വരുമ്പോള്‍ ഗാമക്കുണ്ടായിരുന്നത്. ‘രാജകീയ’മായ യാത്രയയപ്പാണ് ഗാമക്കും സംഘത്തിനും രാജാവ് നല്‍കിയത്. ഈ ദീര്‍ഘയാത്രക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് യാത്രക്കാര്‍ എല്ലാവരും അവിടത്തെ ആചാരപ്രകാരം ഒരു കാളക്കൂറ്റന്റെ മാംസം ഭക്ഷിച്ച് പാപമുക്തി വരുത്തി. എല്ലാ കപ്പല്‍യാത്രക്കാരും കുര്‍ബാന കൈക്കൊണ്ടു യാത്ര പുറപ്പെട്ടു. ഇങ്ങനെയുള്ള വര്‍ഷങ്ങള്‍വരെ നീണ്ടുനില്ക്കാവുന്ന കടല്‍യാത്രകള്‍ക്കിടയില്‍ ആരെങ്കിലും മരിച്ചാല്‍ അവര്‍ക്ക് വേണ്ടിയുള്ള പാപമോചന പ്രാര്‍ത്ഥനകളും ഈ യാത്രക്ക് മുമ്പുണ്ടായി. വാസ്കോഡി ഗാമക്ക് കിട്ടിയ പ്രാധാന്യവും ചരിത്രവും ഒരു മിഷണറി തന്ത്രത്തിന്റെ ഫലമായിരുന്നു. ഇന്ത്യാ ചരിത്രത്തില്‍ മിഷണറിമാര്‍ ഒരുക്കിയിട്ടുള്ള നിരവധി ചതിക്കുഴികളില്‍ ഒന്ന്.
വാസ്കോഡി ഗാമ ഇന്ത്യയെ തേടിവരുന്ന പതിനഞ്ചാം നൂറ്റാണ്ട് അന്ധകാര യുഗമൊന്നും അല്ലായിരുന്നു. അക്കാലത്ത് ഇന്ത്യാ സമുദ്രത്തില്‍ വലിയ തോതില്‍ രാജ്യങ്ങള്‍ തമ്മില്‍ തന്നെ കപ്പല്‍ഗതാഗതം ഉണ്ടായിരുന്നു. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലൊക്കെ ആഫ്രിക്കയില്‍ നിന്നും അറേബ്യയില്‍ നിന്നുമെല്ലാം നിരവധി കപ്പലുകള്‍ വന്നുപോയിരുന്നു. പോര്‍ച്ചുഗീസിലെ ബെലാം തുറമുഖത്തുനിന്ന് പുറപ്പെട്ട ഗാമക്കൊപ്പം ഭാഗ്യവുമുണ്ടായിരുന്നു. അറേബ്യന്‍ കടലില്‍ വെച്ച് ഗാമ പരിചയപ്പെട്ട ഇന്ത്യക്കാരനായ ഡാവ്നെ എന്ന നാവികന്റെ ഉപദേശമാണ് ഗാമയെ കുഴപ്പങ്ങളില്‍ ചെന്ന് ചാടാതെ ഇന്ത്യയിലെത്തിച്ചത്. ഇന്ത്യാ സമുദ്രത്തെക്കുറിച്ച് നല്ല അറിവുള്ള ആളായിരുന്നു ഡാവ്നെ. ഇന്ത്യാ സമുദ്രത്തില്‍ ആദ്യമായി എത്തുന്ന വാസ്കോ ഡി ഗാമ സംഘത്തിന് ഡാവ്നെയുടെ അറിവുകള്‍ മുതല്‍ക്കൂട്ടായി. അറബികളുടെ കപ്പല്‍ ചാലുകളില്‍ ചെന്നു പെടാതെ വഴിമാറി പോകാന്‍ ഗാമക്ക് കഴിഞ്ഞത് ഡാവ്നെ കാരണമാണ്. ഡാവ്നെ ഇന്ത്യന്‍ തീരത്തേക്കുള്ള കൃത്യമായ ദിശ പറഞ്ഞു കൊടുത്തു. ഇന്ത്യാ സമുദ്രത്തിലെ ഒരു തുറമുഖമായ മെലിന്ദേ ദേശത്ത് കപ്പല്‍ അടുപ്പിക്കുകയും അവിടത്തെ രാജാവിന് പാരിതോഷികങ്ങള്‍ നല്കി സൗഹൃദം സ്ഥാപിക്കുകയും ചെയ്തതിന്റെ ഫലമായി ഇന്ത്യയിലേക്കുള്ള വഴികാട്ടിയായി സുപരിചിതരായ രണ്ട് കപ്പിത്താന്മാരെ ആ രാജാവ് വിട്ടുകൊടുത്തു. അങ്ങിനെയാണ് 1498 മെയ് 20 ഞായറാഴ്ച 317 ദിവസത്തെ കടല്‍ യാത്രക്ക് ശേഷം വാസ്കോഡി ഗാമ വഴി തെറ്റാതെ കോഴിക്കോട്ട് എത്തിയത്. തുടര്‍ന്ന് 170 ദിവസം കോഴിക്കോട്ട് തങ്ങിയ ഗാമ 1498 നവംബര്‍ 4ന് കോലത്തിരി രാജാവിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ രാജ്യമായ കണ്ണൂരിലേക്ക് പോയി. ഒരു സ്വര്‍ണ പലകയില്‍ ഇവര്‍ തമ്മില്‍ വ്യാപാര കരാര്‍ എഴുതുകയും യാത്രാ ലക്ഷ്യങ്ങളെല്ലാം നേടിയ സന്തോഷത്തോടെ 1498 നവംമ്പര്‍ 20 ന് ജന്മദേശത്തേക്ക് തിരിച്ചുപോകുകയും 1499 ആഗസ്റ്റ് 29 ന് പോര്‍ച്ചുഗലില്‍ തിരിച്ചെത്തുകയുംചെയ്തു. തങ്ങളുടെ കച്ചവട ചാതുര്യം പ്രകടിപ്പിച്ചു കൊണ്ടാണ് ഗാമ മടങ്ങിയത്. ഈ യാത്രക്ക് വന്ന ചിലവിന്റെ 60 ഇരട്ടി വിലവരുന്ന വസ്തുക്കളുമായിട്ടാണ് ഗാമ തിരിച്ചുപോയത്.
മാര്‍പാപ്പ പക്ഷത്തെ സംബന്ധിച്ചിടത്തോളം ഗാമയുടെ ഇന്ത്യായാത്ര ഒരു വെടിക്ക് രണ്ടു പക്ഷിയായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്ക് കയറി മേയാനും കൊള്ളയടിക്കാനും മതപ്രചരണം നടത്തുവാനും ഒരു വലിയ രാജ്യം. മാര്‍പാപ്പയ്ക്ക് മാര്‍തോമ സഭയെ തകര്‍ത്ത് തന്റെ റോമന്‍ കത്തോലിക്ക സഭയുടെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ഒരു വലിയ ഭൂപ്രദേശം. 200 കൊല്ലത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ ഇന്ത്യയെ കണ്ടെത്തി തിരിച്ച് വന്ന ഗാമയെ പോര്‍ച്ചുഗീസുകാര്‍ ഒരു ദേശീയ ഉത്സവത്തിന്റെ പ്രതീതിയോടെ സ്വീകരിച്ചു. ആ രാജ്യത്തെ വലിയ ബഹുമതിയായ ഡോണ്‍ പദവിയും ഇരുപതിനായിരം ക്രൂസഡോ നാണയങ്ങളും ഒട്ടേറെ സമ്മാനങ്ങളും ഗാമക്ക് വലിയ ജനാവലിയെ സാക്ഷിയാക്കി രാജാവും രാജ്ഞിയും ചേര്‍ന്ന് നല്കി. രണ്ട് വര്‍ഷം നീണ്ട കടല്‍ യാത്രക്കിടയില്‍ ഗാമയുടെ സഹോദരന് പോളോയും പകുതിയോളം നാവികരും മരിച്ചുപോയിരുന്നു. അതിന് നഷ്ടപരിപരിഹാരമായി 30 ലക്ഷം റിസ് പ്രതിവര്‍ഷ വേതനവും 200 ക്രുസാഡോ വിലവരുന്ന സാധനങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുവാനുള്ള അധികാരവും നല്കി. ഇതില്‍ എടുത്തുപറയേണ്ട കാര്യം അവിടത്തെ പ്രധാന മതപുരോഹിതന് കാല്കാഡില പള്ളിയില്‍ വെച്ച് നടത്തിയ സുവിശേഷ പ്രസംഗമാണ്. കടല്‍ കടന്ന് മതത്തിനും രാജ്യത്തിനും വേണ്ടി യാത്ര ചെയ്യുവാന്‍ തയ്യാറുള്ളവര്‍ക്കായി ഇതുപോലുള്ള സ്വീകരണങ്ങളും സമ്മാനങ്ങളും രാജ്യത്ത് കാത്തുനില്ക്കുകയാണെന്നുള്ളതായിരുന്നു. ആരെയും കൊതിപ്പിക്കുന്നത്ര വലുതും വിപുലവുമായിരുന്നു ഈ സമ്മാനങ്ങളെല്ലാം.
ഇനി മറ്റൊരു ചരിത്രവുമുണ്ട്: പോര്‍ച്ചുഗീസുകാര്‍ക്കും മാര്പാപ്പക്കും അറിയില്ലെങ്കിലും കൊച്ചിയും യൂറോപ്പും തമ്മില്‍ അക്കാലത്ത് വ്യാപാര ബന്ധം ഉണ്ടായിരുന്നു. കൊച്ചിയിലേക്ക് ഇംഗ്ലണ്ടില്‍ നിന്ന് രത്നങ്ങള്‍ കൊണ്ടുവന്നിരുന്ന ചന്ദന്‍ എന്ന വ്യാപാരിയുടെ കപ്പലിനെ പിന്തുടര്ന്നാണ് വാസ്കോ ഡി ഗാമ കേരള തീരത്തെത്തിയതെന്ന് പുരാവസ്തു ഗവേഷകനായ വിഷ്ണു ശ്രീധര്‍ പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകള്‍ ഇംഗ്ലണ്ടിലെ മ്യൂസിയത്തില്‍ ഉണ്ട്. എന്തായാലും വാസ്കോഡി ഗാമക്ക് യഥാര്‍ത്ഥ ചരിത്രത്തില്‍ കത്തോലിക്ക സഭ പ്രചരിപ്പിച്ച പോലെയുള്ള വീരനായകന്റെ സ്ഥാനമില്ല. എന്നാല്‍ പോര്‍ച്ചുഗീസ് ചരിത്രത്തില്‍ ഇയാള്‍ വില്ലാളിവീരനാണ്; കാരണം ഗാമയുടെ വീരപരിവേഷത്തിലൂടെയാണ് മാര്‍പാപ്പ സംഘം ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് യൂറോപ്പില്‍ നിന്ന് ആളുകളെ മിഷണറികളായയച്ചിരുന്നത്. പിന്നീട് ഇന്ത്യയിലേക്ക് പുറപ്പെട്ട പോര്‍ച്ചുഗീസ് കപ്പലുകളില്‍ ഉണ്ടായിരുന്നത് കപ്പിത്താന്മാരെക്കാളും കച്ചവടക്കാരെക്കാളുമധികം പോര്‍ച്ചുഗീസ് രാജാവ് നടതള്ളുന്ന കുറ്റവാളികളും പുരോഹിതരുമായിരുന്നു.
(തുടരും)