പാലക്കാട്: പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ പ്രചാരകനും മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖുമായ മൂത്താന്തറ ആരപ്പത്ത് വീട്ടിൽ ശ്രീനിവാസന് (48) നാടിന്റെ അന്ത്യാഞ്ജലി.
മേലാമുറി- മേഴ്സി കോളേജ് റോഡിൽ എസ്കെഎസ് ഓട്ടോസ് എന്ന പേരിൽ ഇരുചക്രവാഹനങ്ങളുടെ കട നടത്തിവരികയായിരുന്ന ശ്രീനിവാസനെ ഏപ്രിൽ 16 ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കടയിൽ കയറി മതഭീകരവാദികൾ ആക്രമിച്ചത്. ഒരു സ്കൂട്ടറിലും രണ്ട് ബൈക്കുകളിലുമായി എത്തിയ കൊലയാളി സംഘമാണ് ആക്രമണം നടത്തിയത്.
തലയിലും വലതുകാൽമുട്ടിലും ആഴത്തിൽ മുറിവേറ്റ ശ്രീനിവാസനെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂത്താന്തറ ആരപ്പത്ത് വീട്ടിൽ അനന്തകൃഷ്ണന്റെയും ഇന്ദ്രാണിയുടെയും മകനാണ്. ഭാര്യ: ഗോപിക (അധ്യാപിക, കർണകയമ്മൻ എച്ച്എസ്എസ്). മകൾ: നവനീത (ഏഴാം ക്ലാസ് വിദ്യാർഥിനി). സഹോദരങ്ങൾ: ശെൽവരാജ്, പ്രസാദ്. ആയിരക്കണക്കിനാളുകളാണ് ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാലക്കാട് എത്തിച്ചേർന്നത്. വിലാപയാത്രയായി വീട്ടിലെത്തിച്ച ഭൗതികദേഹം കറുകോടിയിലെ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.