ഭാരതത്തിന്റെ അടിസ്ഥാനം ജ്ഞാനം, അറിവ്. അവര്‍ക്കു ബിംബമോ, വിഗ്രഹമോ അല്ല ദൈവം. ദിവ് എന്നാല്‍ പ്രകാശം. ദീപം. സര്‍വ്വതിനേയും കാട്ടിത്തരുന്ന ഉള്ളിലെ പ്രകാശം. വിഗ്രഹങ്ങള്‍ ഈശ്വരന്റെ പ്രതീകം എന്നത് സങ്കല്‍പ്പം. യാഥാര്‍ത്ഥ്യം അദൃശ്യശക്തി. അപ്പോള്‍ ആചാരാനുഷ്ഠാനങ്ങളും സങ്കല്‍പ്പം മാത്രം. പ്രാര്‍ത്ഥനയും പൂജയും മാത്രം അജ്ഞാനാന്ധകാരം അകറ്റില്ല. ബുദ്ധനും ക്രിസ്തുവും നബിയും ആരും അവരുടെ പേരില്‍ ഒരു മതവും സ്ഥാപിച്ചിട്ടില്ല. അനുയായികള്‍ അവരുടെ പേരില്‍ മതവും ആരാധനാലയങ്ങളുമുണ്ടാക്കിയതാണ്.
പണ്ടൊക്കെ നൂറ്റാണ്ടുകളില്‍ മാത്രം സംഭവിച്ചുകൊണ്ടിരുന്ന മഹാപ്രളയങ്ങള്‍ നിത്യസംഭവങ്ങളായി മാറുന്നു. പ്രകൃതിയുടെ മേല്‍ മനുഷ്യന്റെ കടന്നുകയറ്റമാണ് മുഖ്യകാരണം. പരിസ്ഥിതി നമുക്ക് വെറും അക്കാദമിക് വിഷയം. വൈകി ഉദിച്ച വിവേകം. നിത്യയാഥാര്ത്ഥ്യമായി കരുതുന്നില്ല. ഗൗരവത്തോടെ താക്കീത് നല്കിയ മാധവ് ഗാഡ്ഗിലിനെ എല്ലാരും ചേര്‍ന്നു തുരത്തി. ഞെളിയും മുമ്പേ ഓര്‍ക്കണം. ഈ ആര്ഭാടങ്ങള്ക്ക്, മഹാസൗധങ്ങള്‍ക്ക് നാം വലിയ വില കൊടുക്കേണ്ടിവരുന്നു. എല്ലാ നെഗളിപ്പുകള്ക്കും കണ്ണീരായിരിക്കും ഉത്തരം.
ശുദ്ധവായുവിനൊപ്പം ഒരുമയും വിവേകവും കടന്നുവരട്ടെ. പാഠം പഠിപ്പിക്കാന്‍ അദൃശ്യവൈറസ് വേണ്ടിവന്നു. പ്രകൃതിയെ ഇനിയെങ്കിലും കൂടുതലറിയാം, സ്നേഹിക്കാം. വിനയാന്വിരാകാം.
19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ കോളറ, പ്ലേഗ്, മഞ്ഞപ്പിത്തം, വസൂരി, എയ്ഡ്സ്, ക്ഷയം, കുഷ്ഠം, ചിക്കന്‍ഗുനിയ, നിപ്പ, മലേറിയ. ഇതിനൊക്കെ മുമ്പേ ”പനി” എന്ന ഒറ്റരൂപത്തില്‍. ടൈഫോയിഡ്, ന്യുമോണിയ. 1881-ല്‍ സെന്‍സസ് നിലവില്‍ വന്നു. ജനനമരണങ്ങളും രോഗക്കണക്കുകളും വന്നു. ആദ്യ വലിയ വിവരശേഖരണമായിരുന്നു അത്.
മൃഗങ്ങളിലും മനുഷ്യരിലുമുള്ള കോശങ്ങള്‍ വ്യത്യസ്തവും സ്വതന്ത്രവുമാണെന്നും അവ സമരസപ്പെട്ടു ജീവിക്കേണ്ടത് ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിന്റെ അടിസ്ഥാനപ്രമാണമാണെന്നും കരുതി. എന്നാല്‍ വന്യമൃഗങ്ങളെ ഭക്ഷണമാക്കുമ്പോള്‍, കോശങ്ങളുടെ സംയോഗം അവയുടെ ഘടനകള്‍ക്ക് പരിവര്‍ത്തനമുണ്ടാക്കുമെന്നും, രൂപമാറ്റമുണ്ടായ കോശങ്ങള്‍ മനുഷ്യശരീരത്തിന്റെ ആന്തരികസംയോഗത്തെ തകര്‍ത്തെറിയുമെന്നും വാദങ്ങള്‍ ഇന്നുയരുന്നു. അതിനാല്‍ പുതിയ വൈറസ് രോഗങ്ങള്‍ ശാരീരികമെന്നതിനപ്പുറം, ധാര്‍മ്മികമായ അപചയത്തിന്റെ ഫലമാണെന്നും കാണണം. ലോകത്തിന്റെ സന്തുലനനിയമങ്ങള് ലംഘിച്ചതിനു മനുഷ്യന് കൊടുക്കേണ്ടിവന്ന ഭീകരവില!
എനിക്ക് എന്നെ അറിയാന്‍ കഴിഞ്ഞോ? നിത്യവും പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്ന എന്നെ നിത്യനാണെന്ന് ഞാന്‍ കരുതിയിരിക്കയല്ലേ? ആ സ്ഥിതിയ്ക്ക് എന്നെ അന്യര്ക്കെങ്ങനെ അറിയാന്‍ കഴിയും? യാഥാര്‍ത്ഥ്യമായതിന് നിത്യതയുണ്ടാകും. സത്യംവസ്തുവല്ല. ചേതനയാണ്. ആ ചേതനയാണ് ഞാന്‍! അറിഞ്ഞോ?
നമ്മുടെ ചിന്തകള്‍ പ്രവൃത്തികളാകുന്നു., പ്രവൃത്തികള്‍ പതിവുകളായി മാറുന്നു. ഈ പതിവുകള്‍ സ്വഭാവത്തെ നിയന്ത്രിക്കുന്നു. ആ സ്വഭാവങ്ങള്‍ തന്നെയാണ് വിധിയായി മാറുന്നത്. നാം തന്നെ നമ്മുടെ വിധിസൃഷ്ടാക്കള്!
അറിവുനേടുന്നതനുസരിച്ച് നമ്മില്‍ കാഴ്ചപ്പാടുകള്‍ മാറും. ശത്രു മിത്രമാകും. മിത്രം ശത്രവാകും. ശത്രുത കുറയും. അറിവുണ്ടാകുന്നതനുസരിച്ച് മനസ്സില്‍ അലിവുണ്ടാകും. ഭയം മാറും, ധൈര്യം വരും. പേടി, പതറിച്ച മാറും. അറിവ് വിവേകമായി മാറണം. മാറ്റം അനിവാര്യം. ആന്തരകമായി മാറ്റം വിവേകം നല്‍കും. ഭയം ആണ് രോഗമായി മാറുന്നത്. ലോകനന്മ മനസ്സിന്റെ ലക്ഷ്യമാകണം. എല്ലാരും ശത്രുക്കളൊന്നുമല്ല.
മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ നമ്മുടെ ശത്രുക്കളാണോ? അവരോട് വിരോധമാണോ വേണ്ടത്. അവരെ മാന്യമായി ബഹുമാനിക്കുകയാണ് വേണ്ടത്. നമ്മുടെ വിലയേറിയ ജീവന് പരസ്പരബഹുമാനത്തിലാണ്. അനാവശ്യമിടുക്ക് കാട്ടരുത്. അത്ര മിടുക്കില്ലാത്തവരോട് പുഛമല്ല, സഹാനുഭൂതിയാണ് തോന്നേണ്ടത്. അമിതവേഗം കാട്ടി കടന്നുകയറുന്നത് മിടുക്കല്ല, വൃത്തികേടാണ്.
ശ്രദ്ധയോടെ മിതവേഗത്തില് വണ്ടിയോടിച്ചാല്‍ ഒഴിവാക്കാവുന്നതാണ് ഭൂരിപക്ഷം അപകടങ്ങളും. യാത്രയ്ക്കിടയില്‍ വിശ്രമിക്കണം. ആവശ്യത്തിന് നിശ്ചയമായും ഉറങ്ങണം. മൊബൈല്‍ഫോണ്‍ ഡ്രൈവിംഗിനിടയില്‍ പാടില്ല. മദ്യത്തെ നമ്മളല്ല, നമ്മളെ മദ്യമായിരിക്കും മാനേജ് ചെയ്യുക. തെല്ലുപോലും മദ്യം പാടില്ല. ഇതൊക്കെ ഗ്രഹിച്ചുപാലിക്കണ്ടേ?
ഈ പ്രപഞ്ചത്തിലുണ്ടാകുന്ന ഏത് ഗുരുതരപ്രശ്നത്തിനും പരിഹാരം ഈശ്വരനിലുണ്ട്. നന്മയുടെ മനസ്സോടെ ഹൃദയമുരുകി പ്രാര്‍ത്ഥിച്ചാല്‍ നിശ്ചയമായും ഏതു പ്രശ്നവും പരിഹരിക്കപ്പെടും. പക്ഷേ നന്മയിലാണോ നമ്മുടെ മനസ്സെന്നത് അനുനിമിഷം പരിശോധിക്കണം.
ഓരോ പുതിയ വിചിത്രപേരുകളുമായി അത്യുഗ്ര ചുഴലി കൊടുങ്കാറ്റുകള്‍ രൂപമെടുക്കുന്നു. സംഹാരതാണ്ഡവം. ഈ മേയില്‍ തന്നെ വീശിയ ‘ഉംപുന്‍’ ഒഡിഷയയേയും ബംഗാളിനേയും വല്ലാതെ തകര്‍ത്തു. 2020 മെയ് 22 രാത്രി ഒരു ചുഴലിക്കാറ്റു പ്രവചനവും ഇല്ലാതെതന്നെ കനത്തമഴ പെയ്തു. തിരുവനന്തപുരം നെടുമങ്ങാട് 22 സെ.മീറ്റര്‍ മഴ പെയ്തു. ഒരു മുന്നറിയിപ്പും നല്‍കാതെ രാത്രി അരുവിക്കര ഡാമിന്റെ 5 ഷട്ടറുകളും ഒരുമിച്ചുതുറന്നു. വീടും റോഡുമെല്ലാം വെള്ളത്തിനടിയിലായി. ഉത്തരവാദികളായ അധികാരികള്‍ മിണ്ടുന്നില്ല. ഭരണകക്ഷികള്‍ മാത്രമല്ല, പ്രതിപക്ഷ കക്ഷികളും നിശബ്ദം, നിഷ്ക്രിയം.
ജനങ്ങളുടെ ജീവനില്ലാതാക്കാന്‍ കൊറോണയൊന്നും വേണ്ട. ഒരു കാറ്റോ, കനത്ത മഴയോ മതിയെന്നായിരിക്കുന്നു. കഷ്ടം! തിരിഞ്ഞുനോക്കാനാരുമില്ലാത്ത അവസ്ഥ!.
മൊബൈല്‍ഫോണ്‍ വരികയും അത് വ്യാപകമാവുകയും ചെയ്തപ്പോള്‍ നമുക്ക് ഭയങ്കര സന്തോഷം. ടവ്വറുകളിലോ, 4ജി, 5ജി-കളിലോ അപകടം ഉണ്ടോ എന്നു പരിശോധിക്കണമെന്നു പറഞ്ഞവരെപ്പോലും ഓടിച്ചു. എന്നാല്‍ ഇന്ന് കൊറോണ ഒന്നിനും നിയന്ത്രിക്കാനാവാതെ വ്യാപിച്ചപ്പോള്‍ ജീവനും കൊണ്ട് നെട്ടോട്ടമോടുന്നു. ഇതാണോ വിവേകം?
കാലവര്‍ഷം കനക്കുമെന്ന് കാലാവസ്ഥ പ്രവചനം. എല്ലാരേയും ശരിയാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍. ഒന്നാണെന്നും ഒന്നാമതാണെന്നും ആകര്‍ഷക മുദ്രാവാക്യം. മന്നവേന്ദ്രന്റെ മുഖത്തെ അതിരുവിട്ട് വാഴ്ത്തുന്നു. പി.ആര്-ന് കോടികള്‍ മുടക്കിയതാണെല്ലോ സൈബര്‍ സേന! ക്വാറന്റീനിന് എല്ലാം ഒരുക്കിയെന്ന് ഭരണകൂടം. ഒന്നും ഒരുക്കിയില്ലെന്നത് യാഥാര്‍ത്ഥ്യം. സെല്‍ ഭരണത്തിന്റെ കമ്യൂണിസ്റ്റ് അടുക്കളകള്‍ മാത്രം വേണ്ടപ്പെട്ടവര്‍ക്ക് എല്ലാം നല്കുന്നു. മേനി പറച്ചില് ആകാശത്തോളം! ചാരായമൊക്കെ ഒഴുക്കുന്നു. ആരാധനാലയങ്ങള്‍ മാത്രം തുറക്കില്ല. അപകടം! ആത്മവിശ്വാസം വര്ദ്ധിപ്പിക്കാനെന്തു ചെയ്യുന്നു? വാചകമേള മതിയോ? പ്രതിച്ഛായാ നിര്‍മ്മാതാക്കള്‍ പിണറായിയെ അഴകിയ രാവണനാക്കി ദിവസവും സന്ധ്യാനേരത്ത് ബഡായി ബംഗ്ലാവൊരുക്കുന്നു….. കഷ്ടം!സ്വയം വിലയിരുത്താതെ എല്ലാത്തിനും വഴങ്ങുന്നു.
മൂന്നുകാര്യങ്ങള്‍ നാശമുണ്ടാക്കും എന്നറിയണം. കോപം, ആര്‍ത്തി, ആത്മപ്രശംസ. എന്തൊക്കെ ജിമ്മിംഗ്സ് കിട്ടിയാലും കാര്യമൊന്നുമില്ല. ആദര്‍ശങ്ങളെ താഴത്തരുത്, പ്രായോഗികത മറക്കരുത്. സുഖത്തിന്റെയും പ്രശസ്തിയുടെയും പുറകേ ആരുപോയാലും ദുഃഖിക്കേണ്ടിവരും. സര്വ്വരക്ഷാഭാരതവും അതീതശക്തിയില്‍ സമര്‍പ്പിച്ചു കര്‍മ്മം ചെയ്യാന്‍ ധീരത നേടുകയാണ് ഇപ്പോഴത്തെ ആവശ്യം.