ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ കവികളിലൊരാളാണ് ചിലിയന്‍ കവി പാബ്ളോ നെരൂദ എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ടാഗൂര്‍, മുഹമ്മദ് ഇക്ബാല്‍, അരവിന്ദ ഘോഷ്, കുഞ്ചന്‍ നമ്പ്യാര്‍, കുമാരനാശാന്, ഖാസി നാസ്റുള്‍ ഇസ്ലാം തുടങ്ങിയ ഭാരതീയ കവികളെയും ഇതിനൊപ്പം കാണണം. പ്രേമത്തെപ്പറ്റി നെരൂദ ധാരാളം എഴുതിയിട്ടുണ്ട്. നീയെന്നെ മറക്കുകയാണെങ്കില്‍, ഞാന്‍ നിന്നെ പ്രേമിക്കുന്നില്ല, ഇന്നുരാത്രി ഞാന്‍ ഏറ്റവും ദുഃഖകരമായ വരികള്‍ എഴുതുന്നു തുടങ്ങിയ കവിതകളില്‍ പ്രേമത്തിന്റെ വിവിധ ഭാവങ്ങള്‍ കാണാം.
പ്രണയത്തിന് ഒരു ഏകശിലാഘടനയല്ല ഉള്ളത്. ഓരോരുത്തര്‍ക്കും പ്രേമം അവരവരുടെ രീതിയില്‍ വ്യത്യസ്തമാണ്. ഒന്ന് ഒന്നിനോട് സാമ്യമുള്ളതല്ല. ഓരോരുത്തരും കണ്ടെത്തുന്നതാണത്. ഭഗവാന് കൃഷ്ണന് പ്രേമത്തില്‍ നിന്ന് ആനന്ദം കണ്ടെത്തുന്നു. അങ്ങോട്ട് എത്തിച്ചേരാന്‍ നമുക്ക് കഴിയുന്നില്ല. അതുകൊണ്ട് മനുഷ്യര്‍ പ്രേമിക്കുന്നവളെ കിട്ടാതെ വരുമ്പോള്‍ ആസിഡ് ഒഴിച്ചു കൊല്ലുന്നു. ഇതിനെ പ്രേമം എന്ന് വിളിക്കാന്‍ പറ്റില്ല. നമ്മള് മറ്റ് ജീവിതവ്യവഹാരമേഖലകളില്‍ കൈക്കൊള്ളുന്ന ക്രൂരവും നിന്ദ്യവുമായ പെരുമാറ്റം പ്രണയത്തിലും ചിലര്‍ പ്രയോഗിക്കുകയാണ്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യജീവിയെ പ്രേമിക്കുന്നത് എത്രയോ സുന്ദരമാണ്. എന്നാല്‍ നമ്മുടെ നാട്ടിലുള്ള ചിലര്‍ പ്രേമിക്കുന്നവരെ വേട്ടയാടുന്നു. ജാതി മാറി പ്രേമിച്ചതിനാണല്ലോ, ഉല്പതിഷ്ണുക്കളുടെ നാടായ കേരളത്തില്‍ കെവിന് എന്ന താഴ്ന്ന ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട യുവാവ് ഉയര്‍ന്ന ക്രിസ്ത്യാനികളാല്‍ കൊല്ലപ്പെട്ടത്. സമീപ ദിവസങ്ങളില്‍ കേരളത്തില്‍, കാമുകിയെ ആസിഡും പെട്രോളും ഒഴിച്ച് കൊന്ന കുറെ സംഭവങ്ങള്‍ ഉണ്ടായി. നമ്മുടെ സമൂഹം സഹജമായ മനുഷ്യപ്രേമത്തിലേക്കും ക്ഷമയിലേക്കും സഹിഷ്ണുതയിലേക്കും മടങ്ങേണ്ട സമയമാണിത്.
ഒരു പെണ്ണ് നിരാകരിക്കുന്നത് ആത്മാഭിമാനത്തിന് കടുത്ത ക്ഷതമുണ്ടാക്കുന്നതായി ചില ആണുങ്ങളെങ്കിലും കാണുന്നു എന്നാണ് മനസ്സിലാക്കുന്നത്. അതിന്റെയര്‍ത്ഥം പ്രണയത്തെ ഒരു ബിസിനസ് എന്ന നിലയ്ക്ക് ലാഭം മാത്രം തരുന്ന ഇടപാടായി കാണുന്നു എന്നാണ്. ഇത് ആപല്‍ക്കരമാണ്.
എന്തിനാണ് കവികള്‍ അവരുടെ പ്രേമം തുറന്നെഴുതുന്നത്? ഒരാള്‍ തന്റെ സ്വകാര്യമായ പ്രണയങ്ങള്‍ വിളിച്ചുപറയേണ്ടതുണ്ടോ? അതിന്റെ കാരണം വ്യക്തമാണ്. താന്‍ പ്രേമത്തില്‍ തോറ്റതിന്റെ ആഴമെത്രയെന്ന് മറ്റുള്ളവരെ അറിയിക്കുകയാണ്. ആ വേദനയുടെ ചിതയില്‍ വെന്ത് നീറാന്‍ താന്‍ മാത്രം മതിയെന്നാണ് തീരുമാനം. ഇത്തരം കവിതകളില്‍ ഒരിടത്തും ഇണയെ ധാര്‍മ്മികമായി, വ്യക്തിപരമായി കുറ്റപ്പെടുത്താറില്ല.
നെരൂദ എഴുതി:
”എങ്ങനെയെന്നറിയില്ല,
ഞാന്‍ നിന്നെ പ്രേമിക്കുകയാണ്.
എപ്പോഴാണ്,
എവിടെയാണ്
എന്നുമറിയില്ല.” മറ്റൊരിടത്ത് അദ്ദേഹം ഇങ്ങനെ എഴുതുന്നു:
”ഞാന്‍ നിനക്കുവേണ്ടി
കാത്തിരിക്കുന്നു,
ഒരു ഏകാന്തഭവനംപോലെ.
നീയെന്ന കണ്ടെത്തി
എന്നില്‍ വന്ന്
താമസിക്കുന്നതുവരെ”.
കാത്തിരിക്കാനുള്ള ഈ മനസ്സ് മനുഷ്യനെ ഉയര്‍ത്തും. പ്രേമത്തെക്കുറിച്ച് കവികള്‍ എഴുതുന്നത് വ്യക്തിപരമായ അപകര്‍ഷതകള്‍ നീക്കിവച്ചിട്ടാണ്. പ്രേമത്തില്‍ തോറ്റവര്‍ പാടുകയാണ്. ആ പാട്ടിലും ഈണത്തിലും അവരുടെ പ്രേമം വീണ്ടും ഉദാത്തമാവുന്നു. നഷ്ടപ്പെടുക എന്നത് പ്രകൃതിയുടെ നിയമമാണ്. ആ നഷ്ടത്തിന്റെ ഹൃദ്യത ഉണ്ടാവുന്നത്, നേരത്തെ ലഭിച്ച പ്രേമത്തെക്കുറിച്ചോര്ക്കുമ്പോഴാണ്.
പ്രണയിക്കുന്നതിനേക്കാള്‍ മഹത്തരമാണ് സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉള്ള വ്യക്തിയായിരിക്കുന്നത്. ഈ രണ്ട് ഗുണങ്ങളുമുണ്ടെങ്കില്‍ അവിടെ ശരിയായ പ്രേമവും ഉണ്ടാവും. മനുഷ്യമനസ്സിനെ കോപത്തില്‍ നിന്നും ദുഷ്ടതയില്‍ നിന്നും താഴെയിറക്കാനാണ് കവികള്‍ നഷ്ടപ്രേമത്തെ മഹത്വവല്‍ക്കരിക്കുന്നത്. ഒരു കവി പ്രേമത്തെ വാഴ്ത്തുമ്പോഴും അതിനടിയില്‍ നഷ്ടപ്രണയത്തെയാണ് സ്തുതിക്കുന്നത്.
വസന്തം ചെറിമരങ്ങളോട് എന്താണോ ചെയ്തത് അത് നിന്നോട് ചെയ്യാന്‍ എനിക്കാഗ്രഹമുണ്ട് എന്ന് നെരൂദ പറയുന്നത് കാമമായി തെറ്റിദ്ധരിക്കേണ്ട. അത് മൃദുലമായ ഒരു കാമനയാണ്. മനുഷ്യമനസ്സിന്റെ ആര്‍ദ്രമായ സ്വയം വെളിപ്പെടലാണ്. കാരണം പ്രേമത്തിന്റെ ഉച്ചിയില്‍ കാമം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും സംസ്കാരത്തിന്റെ സമന്വയം ഉണ്ടാകുകയും ചെയ്യും.
പ്രണയം അനന്തമായ ഒരു രഹസ്യമാണെന്ന് ടാഗൂര്‍ പറഞ്ഞത് അതിന് യുക്തിപരമായ ഒരു കാരണം ഇല്ലെന്ന് കണ്ടതുകൊണ്ടാണ്. യുക്തിപരമായ കാരണം കാമമാണ്, സെക്സാണ്. എന്നാല്‍ മാംസം പിന്തള്ളപ്പെടുന്നിടത്ത് പ്രണയം വിജയിക്കുന്നു. വിവാഹം കഴിക്കാനും കുടുംബമുണ്ടാക്കാനും വീട് പണിയാനുമല്ല പ്രണയിക്കേണ്ടത്. സ്വയം മനസ്സിലാക്കാനാണ്; നന്നാവാനാണ്.
വായന
ആധുനികതയുടെ ചുവന്ന വാല് എന്ന പേരില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നരേന്ദ്രപ്രസാദ് ഒരു ലേഖനമെഴുതി. മലയാളത്തിലെ പുതുകഥകളും കവിതകളുമെല്ലാം കമ്മ്യൂണിസത്തിന്റെ ചുവപ്പിലേക്ക് മാറുന്നു എന്ന് അദ്ദേഹം പ്രവചിക്കാന്‍ ശ്രമിക്കയായിരുന്നു. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാംസ്കാരികസംഘടനകളില്‍ ഉള്ളവര്‍പോലും ഇന്ന് വര്ഗബോധത്തിലൂന്നി ഒന്നും എഴുതുന്നില്ല.
‘എന്താണ് ആധുനികത?’ എന്ന പേരില്‍ എം. മുകുന്ദന് വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പുസ്തകമെഴുതുകയുണ്ടായി. എന്നാല്‍ ആ കൃതിയിലെ വസ്തുതകളും വാദങ്ങളുമെല്ലാം ഇപ്പോള്‍ തെറ്റാണെന്ന് തെളിയിക്കപ്പെടുകയാണ്.
എഴുത്തുകാരന് സര്വതന്ത്രസ്വതന്ത്രനായിരിക്കണമെന്ന് കെ.പി. അപ്പന് ഒരിക്കലെഴുതി. എന്നാല്‍ വലിയ പ്രസാധകരില്‍ നിന്ന് എഴുത്തുകാരന് എങ്ങനെ സ്വാതന്ത്ര്യം കിട്ടാനാണ്?
അരവിന്ദ ഘോഷിന്റെ കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ശ്രീവരാഹം ബാലകൃഷ്ണന് ഒരു ചുവട് മുന്നോട്ടുവച്ചു. അഞ്ച് അരവിന്ദഗീതങ്ങള് (ഗ്രന്ഥാലോകം) എന്നാണ് പേര്.
”എന്റെ വാഴ്വിലെ ഇഴകളും ഇതളുകളും അവിടുത്തെ അരുളപ്പാടുകളാണ്.”
ബി.എം. സുഹറ എഴുതിയ ‘പെണ് നൊയമ്പ്’ എന്ന ലേഖനത്തില്‍ (പ്രഭാതരശ്മി) അടുക്കളപ്പണിക്കാരി കദീസ്ത്ത പറഞ്ഞ ഒരു കാര്യം ഇങ്ങനെ ഓര്‍ത്തെഴുതുന്നു: ”ആണുങ്ങള്‍ക്ക് ഒന്നിലധികം കെട്ടാമെന്നത് അള്ളാന്റെ കല്പനയാണ് എന്ന ഭര്‍ത്താവിന്റെ വാദത്തെ പുച്ഛിച്ചുതള്ളിയ കഥ കദീസ്ത്ത തന്നെയാണ് എനിക്കു പറഞ്ഞുതന്നത്.” യുവ എഴുത്തുകാരി സബീന എം. സാലിയുടെ ‘രാത്രിവേര്’ എന്ന കഥാസമാഹാരം പരിചയപ്പെടുത്തുകയാണ്. കഥാകൃത്ത് സേതു ഇങ്ങനെ അഭിപ്രായപ്പെടുന്നു:
പാരായണക്ഷമമാണ് ഇതിലെ പതിനാല് കഥകളും.
കോളേജ് പ്രൊഫസര്‍മാരുടെയും സാഹിത്യവിമര്‍ശകരുടെയും ഭാഷ വിട്ടിട്ട് സ്വന്തം വഴക്കങ്ങളും അറിവുകളും വച്ച് ഓരോ രംഗങ്ങളിലും ഉള്ളവര്‍ അവരുടെ തൊഴില്‍ മേഖലയെക്കുറിച്ച് എഴുതേണ്ടതാണ്. പരിപൂര്‍ണമായ ആത്മകഥയല്ല ഉദ്ദേശിക്കുന്നത്. ഒരു ചതുരവടിവുള്ള ഭാഷയില്‍ മാത്രമായി നാം ചുരുങ്ങുന്നത് അപകടമാണ്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന്മാരാര്, മാമുക്കോയ, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവര്‍ എഴുതണം. അവര്‍ അവരുടെ സ്വന്തം ഭാഷയില്‍ എഴുതണം. മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുത്താലും കുഴപ്പമില്ല. പക്ഷേ, ഭാഷ അവര്‍ പറയുന്നതുപോലെ തന്നെ വേണം. ഇങ്ങനെയാണ് ഭാഷ വൈവിധ്യത്തില്‍ ജയിക്കുന്നത്. എല്ലാവരും ബി. രാജീവനെപ്പോലെയും സച്ചിദാനന്ദനെ പോലെയും എഴുതരുത്. കോളേജ് പ്രൊഫസര്‍മാരുടെ ഭാഷ വര്‍ജിക്കുകയാണ് വേണ്ടത്. പകരം നമ്മള് ശരിക്കും ഉപയോഗിക്കുന്ന ഭാഷ വീണ്ടെടുക്കണം. ഒരു വാക്യം തന്നെ വേണമെന്നില്ല; ആശയം വിനിമയം ചെയ്താല്‍ മതി.
ലക്ഷ്മി ഗോപാലസ്വാമി, ആനി, ഷീല തുടങ്ങിയവര്‍ പറയുന്ന രീതിയില്‍ തന്നെ എഴുതണം. മലയാളം ഒരു ക്ലാസ്റൂം ഭാഷയല്ല; അത് ജനങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയാണ്. ഇപ്പോള്‍ നമ്മുടെ ശാപമായിരിക്കുന്നത് പത്രങ്ങളും സാഹിത്യവിമര്‍ശകരും ഉപയോഗിക്കുന്ന ഭാഷ എല്ലാവരും ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്നതാണ്.
എം.വി. ബെന്നി ഒരു ലേഖനത്തില്‍ (വിജയികളുടെ ഘോഷയാത്ര, എഴുത്ത്) എഴുതുന്നു, ടി.പി. പീതാംബരന് എന്ന രാഷ്ട്രീയ നേതാവിന് ആ പേര് നല്‍കിയത് ശ്രീനാരായണഗുരു ആയിരുന്നുവെന്ന്! പക്ഷേ കേരളത്തില്‍ സാമൂഹ്യമായ പുത്തന്‍ ഉണര്‍വ്വ് ഉണ്ടാക്കിയത് തിരുവിതാംകൂറിലെ ഒരു ദിവാന് ആയിരുന്നുവെന്ന് ബെന്നി ഒരു ലേഖനത്തില്‍ മുമ്പ് എഴുതിയത് ഇപ്പോഴും ദഹിക്കാതെ കിടക്കുകയാണ്. ഭരണാധികാരികള്‍ക്ക് എല്ലാ അനാചാരങ്ങളും മാറ്റാന്‍ കഴിയുമോ? എങ്കില്‍ സ്വാമി വിവേകാനന്ദന്, രാജാറാം മോഹന്‍ റായ്, അയ്യങ്കാളി, സുബ്രഹ്മണ്യഭാരതി തുടങ്ങിയവരുടെ പ്രസക്തി എന്താണ്?
നമ്മുടെ ജീവിതനാടകത്തിന്റെ മുകള്‍പ്പരപ്പില്‍ ആകാശവും സൂര്യനും നക്ഷത്രങ്ങളുമെല്ലാമാണുള്ളത്. മനുഷ്യന്റെ ക്രിയാവ്യവഹാരങ്ങളെല്ലാം മണ്ണിലാണ്. അവസാനം അതെല്ലാം മണ്ണ് പിടിച്ചുവാങ്ങുകയും ചെയ്യും. മുകളിലേക്ക് ചെല്ലുന്തോറും എല്ലാ നാടകങ്ങളുടെയും വ്യത്യാസങ്ങള്‍ ഇല്ലാതാവുകയും ശൂന്യതയെന്ന അനിര്‍വ്വചനീയമായ അവസ്ഥ കാണാറാവുകയും ചെയ്യും. അങ്ങനെയുള്ള കാഴ്ചയാണോ മരണം? ധര്‍മ്മജ് മിത്ര എഴുതിയ ദൈവവും ചെകുത്താനും എന്ന ലേഖനത്തില്‍ (കവിമൊഴി) താവോ, അള്ളാ, പിതാവ്, യഹോവ എന്നെല്ലാം പറയുന്നത് അദൃശ്യമായ ദൈവികതയെ തന്നെയാണെന്ന് പറയുന്നു. മുകളിലേക്ക് ചെന്നാല്‍ നക്ഷത്രസമൂഹങ്ങളേയുള്ളു. അവയാകട്ടെ വളരെ അകലത്തിലും വലിപ്പത്തിലുമാണ്. ഒരു പ്രകാശ പ്രവാഹത്തില്‍, മനുഷ്യനേത്രങ്ങള്‍ക്ക് ഇനിയും കാണാന്‍ കഴിയാത്ത ആ ക്ഷീരപഥസമുച്ചയങ്ങളില്, ബ്രഹ്മം മാത്രമേ കാണൂ. നമ്മുടെ ശരീരത്തിന് അപ്രാപ്യമായ ഒരു ലോകമായിരിക്കാമത്.
എന്‍.എം. ഉണ്ണികൃഷ്ണന്റെ ബുദ്ധിരഹസ്യം എന്ന കഥയില്‍ (പ്രസാധകന്) ബുദ്ധിയുടെ പ്രാധാന്യം എടുത്തുപറയുന്നു; പ്രണയത്തിലും ബുദ്ധി തന്നെയാണ് വിജയരഹസ്യം എന്ന്.
ഫോക്കസ്
റഷ്യന്‍ സാഹിത്യമഹാമേരുവായ ലിയോ ടോള്‍സ്റ്റോയിയുടെ ഏതാനും വാക്യങ്ങള്‍:
1. മതത്തിന്റെ പേരില്‍ നടക്കുന്ന കാര്യങ്ങള്‍ എന്നെ ഞെട്ടിച്ചു. ക്രിസ്ത്യന്‍ സഭയിലെ ചില അംഗങ്ങള്‍, അദ്ധ്യാപകര്‍, പുരോഹിതര്‍ തുടങ്ങിയവര്‍ നിസ്സഹായരെ കൊല്ലുന്നത് ശരിവയ്ക്കുന്നതായി കണ്ടു. ക്രിസ്തുമതത്തെപ്പറ്റി പ്രസംഗിക്കുന്ന സാധാരണ ജനങ്ങള്‍ അതിന്റെ പേരില്‍ ചെയ്യുന്നത് എന്നെ ഭയചകിതനാക്കി.
2. നല്ല വ്യക്തികളും ലക്ഷ്യങ്ങളും നിങ്ങള്‍ക്ക് മുന്നില്‍ വരുന്നില്ലായിരിക്കാം. എന്നാല്‍ നിങ്ങളിലെ ആന്തരികമായ പൂര്‍ണതയ്ക്ക് വേണ്ടിയുള്ള പരിശ്രമത്തെ ആര്‍ക്കും തടയാനാകില്ല. അതുപോലെ നിങ്ങളുടെയുള്ളിലെ പ്രേമത്തിന്റെ തിരയേറ്റത്തെയും ആര്‍ക്കും തടസ്സപ്പെടുത്താനാവില്ല.
3. തിന്മയില് നിന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടണമെങ്കില്‍, ജീവിതനിയമം എന്ന നിലയില്‍ തന്നെ ആളുകള്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരം, സ്വന്തം ജീവിതത്തിന്റെയും സമൂഹത്തിന്റെയും ശ്രേയസ്സിനുവേണ്ടി ഒരു പ്രത്യേക ജീവിതം തിരഞ്ഞെടുക്കണം. ഒരിക്കലും അക്രമത്തിലേക്ക് തിരിയില്ല എന്ന മനുഷ്യപ്രേമത്തിന്റെ നിയമം തിരിച്ചറിയണം.